25 March, 2026 09:09:30 AM


കേരളത്തിൽ ആദ്യമായി ബയോഡീഗ്രേഡബിൾ എയർവേ സ്റ്റെന്റിങ് അമൃത ആശുപത്രിയിൽ; ചരിത്രനേട്ടം



കൊച്ചി: ശ്വാസകോശ ചികിത്സാ രംഗത്ത് നിർണ്ണായക നേട്ടവുമായി കൊച്ചി അമൃത ആശുപത്രി. കേരളത്തിൽ ആദ്യമായി 'ബയോഡീഗ്രേഡബിൾ എയർവേ സ്റ്റെന്റിങ്' (Biodegradable Airway Stenting) വിജയകരമായി നിർവ്വഹിച്ചു. ഇതോടെ, ക്ഷയരോഗാനന്തരമുണ്ടാകുന്ന ശ്വാസനാളിയിലെ തടസ്സങ്ങൾ (Post-TB Bronchial Stenosis) പരിഹരിക്കാൻ ഈ നൂതന മാർഗ്ഗം സ്വീകരിക്കുന്ന കേരളത്തിലെ ആദ്യത്തെയും, ഇന്ത്യയിലെ മൂന്നാമത്തെയും കേന്ദ്രമായി അമൃത ആശുപത്രി മാറി.

അമൃതയിലെ ഇന്റർവെൻഷണൽ പൾമണോളജി ആൻഡ് കോംപ്ലക്സ് എയർവേ ഡിസോർഡേഴ്സ് വിഭാഗമാണ് ഈ നേട്ടത്തിന് പിന്നിൽ. ശ്വാസനാളിയിൽ കടുത്ത തടസ്സമുണ്ടായിരുന്ന രണ്ട് യുവതികളിലാണ് എട്ട് മണിക്കൂർ നീണ്ട സങ്കീർണ്ണമായ ബ്രോങ്കോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ ശ്വസനപ്രക്രിയ സുഗമമാക്കിയത്. ശ്വാസനാളിയിലെ തടസ്സം നീക്കിയ ശേഷം സ്ഥാപിക്കുന്ന ഈ പ്രത്യേക സ്റ്റെന്റുകൾ നിശ്ചിത സമയത്തിനുള്ളിൽ ശരീരത്തിൽ തന്നെ അലിഞ്ഞുചേരും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് രോഗികൾക്ക് ഭാവിയിൽ കൂടുതൽ ശസ്ത്രക്രിയകൾ ഒഴിവാക്കാൻ സഹായിക്കും.

അത്യാധുനിക സാങ്കേതിക വിദ്യയുടെയും വിദഗ്ധരായ ഡോക്ടർമാരുടെ ഏകോപനത്തിന്റെയും ഫലമായാണ് ഈ അപൂർവ്വ നേട്ടം കൈവരിക്കാനായതെന്ന് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമൊണളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫ് പറഞ്ഞു. ശസ്ത്രക്രിയയിൽ ഡോ. ഡോൺ ജോസ്, ഡോ. ശ്രീരാജ് നായർ തുടങ്ങിയവരും പങ്കാളികളായി. ക്ഷയരോഗാനന്തരമുണ്ടാകുന്ന ശ്വാസനാളി ചുരുങ്ങൽ, വിട്ടു മാറാത്ത ചുമ, കഫക്കെട്ട്, ശ്വാസം മുട്ടൽ, കൂടാതെ ശ്വാസനാളിയിലെ മറ്റു തടസ്സങ്ങൾക്കും ഇത്തരത്തിലുള്ള ബയോഡീഗ്രേഡബിൾ എയർവേ സ്റ്റെന്റിങ് ചെയ്യുന്നത് കൂടുതൽ ഫലപ്രദമായിരിക്കുമെന്നും ഡോ. ടിങ്കു ജോസഫ് കൂട്ടി ചേർത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K