02 May, 2026 11:43:33 AM
കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാർഥിനി ജീവനൊടുക്കിയ നിലയില്‍

കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍. സൗത്ത് പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ ഓട്ടോറിക്ഷാ ഡ്രൈവര്‍ സുദര്‍ശന്റെയും ഷൈജയുടെയും മകള്‍ കെഎസ് ദര്‍ശന(21)യെയാണ് ഹിദായത്ത് നഗറിലെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ ബി ടെക് സിവില്‍ എഞ്ചിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ദര്‍ശന. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം ജുനൈദ് ബുഷിരി റിപ്പോര്‍ട്ട് തേടി. ചീഫ് സെക്യൂരിറ്റി ഓഫീസര്‍ സിബിച്ചന്‍ ജോസഫിനാണ് അന്വേഷണ ചുമതല.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ദര്‍ശന പരീക്ഷ എഴുതാനെത്തിയിരുന്നില്ലെന്ന് അധ്യാപകര്‍ അറിയിച്ചു. പരീക്ഷ കഴിഞ്ഞ് ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥിനി മുറിയിലെത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പലവട്ടം വിളിച്ചിട്ടും പ്രതികരിച്ചില്ല. തുടര്‍ന്ന് സമീപവാസികളുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്ത് കയറുമ്പോഴാണ് സംഭവം കണ്ടത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത മാസം പരീക്ഷയുള്ളതിനാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഹോസ്റ്റലില്‍ താമസിച്ച് പഠിക്കണമെന്ന് പറഞ്ഞാണ് ഒരാഴ്ച മുന്‍പ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കുസാറ്റില്‍ ഒരാഴ്ചയ്ക്കിടെ ജീവനൊടുക്കുന്ന രണ്ടാമത്തെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയാണ് ദര്‍ശന. ഏപ്രില്‍ 22ന് ബി.ടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഹരിപ്പാട് സ്വദേശി ഡി ധനുഷും മരിച്ചിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകലാശാലയില്‍ പ്രത്യേക ആലോചനാ യോഗം വിളിച്ചു.




