24 March, 2026 07:24:18 PM
ഹരീഷ് റാണ വിടവാങ്ങി, രാജ്യത്തെ ആദ്യ ദയാവധം

ന്യൂഡല്‍ഹി: സുപ്രീം കോടതി ദയാമരണത്തിന് അനുമതി നല്‍കിയതിന് പിന്നാലെ 13വര്‍ഷമായി ശരീരം അനക്കാന്‍ പോലും കഴിയാതെ കിടപ്പിലായിരുന്ന ഹരീഷ് റാണ വിടവാങ്ങി. ഡല്‍ഹി എയിംസിലായിരുന്നു മരണം. 32കാരനായ ഹരീഷിന്റെ ചികിത്സകളെല്ലാം പിന്‍വലിക്കാന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഒഴിവാക്കി സ്വാഭാവിക മരണത്തിനുള്ള അവസരമാണ് ഹരീഷ് റാണയ്ക്ക് നല്‍കിയത്. സുപ്രീം കോടതി വിധിക്ക് പിന്നാലെ അധികൃതര്‍ റാണയെ എയിംസിലേക്ക് മാറ്റിയിരുന്നു. കൃത്രിമമായി ജീവന്‍ നില്‍ക്കാന്‍ സഹായകമാകുന്ന സാഹചര്യങ്ങളെല്ലാം ഒഴിവാക്കിയുള്ള മെഡിക്കല്‍ പ്രക്രിയകളാണ് ഇവിടെ ഡോക്ടര്‍മാര്‍ നടപ്പാക്കിയത്.
2013 ഓഗസ്റ്റില്‍ പഞ്ചാബ് സര്‍വകലാശാലയില്‍ എന്‍ജിനീയറിങ്ങിനു പഠിക്കുമ്പോള്‍, താമസിച്ചിരുന്ന വാടക കെട്ടിടത്തില്‍നിന്ന് വീണാണ് ഹരീഷ് റാണയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. അന്നു മുതല്‍ കിടപ്പിലായിരുന്നു. ശരീരം അനക്കാന്‍ പോലും കഴിയാത്ത വിധത്തിലായിരുന്നു ഹരീഷ് . അച്ഛനും അമ്മയും സഹോദരനും സഹോദരിയും അടങ്ങുന്ന കുടുംബം തന്നെയാണ് ഹരീഷിനെ പരിപാലിച്ചിരുന്നത്. എന്നാല്‍, സാമ്പത്തിക പരാധീനതയും മകന്‍ അനുഭവിക്കുന്ന ദൈന്യതയുമാണ് ദയാമരണം തേടാന്‍ കുടുംബത്തെ പ്രേരിപ്പിച്ചത്.
രോഗി ജീവച്ഛവമായ അവസ്ഥയിലെങ്കില്‍ മാത്രം ദയാവധം പരിഗണിക്കാം. ദയാവധത്തിന് മുന്‍പ് രോഗിക്ക് സാധ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കണം. ദയാവധം നിയമപരമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ദയാവധത്തിന് അനുമതി നല്‍കിയ 2018ലെ കോമണ്‍ കോസ് വിധിന്യായം പരിഷ്‌കരിച്ചാണ് സുപ്രീംകോടതിയുടെ വിധി. 13 വര്‍ഷമായി ജീവച്ഛവമായി കഴിയുന്ന യുപി ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണയുടെ വൈദ്യസഹായം പിന്‍വലിക്കാം. സ്‌നേഹവും ജീവിതവും നല്‍കുന്ന കുടുംബത്തിന് അനുയോജ്യമായ വിധിയല്ല ഇതെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ അനുമതി. ഹരീഷ് റാണയെ കുടുംബം വേണ്ടെന്ന് വയ്ക്കുകയല്ല, അന്തസോടെ മരിക്കാന്‍ അനുവദിക്കുകയാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.
ഹരീഷ് റാണയ്ക്ക് നിഷ്‌ക്രിയ ദയാവധം അനുവദിക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ 2024-ല്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഹരീഷ് വെന്റിലേറ്ററിലോ ഏതെങ്കിലും ജീവന്‍രക്ഷാ സഹായിയുടേയോ പിന്‍ബലത്തിലല്ല കഴിയുന്നതെന്ന് ഹര്‍ജി തള്ളിക്കൊണ്ട് അന്നത്തെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.




