22 March, 2026 12:33:14 PM


പൂച്ചയെ വളര്‍ത്താന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല; യുവ വനിത ഡോക്ടര്‍ ജീവനൊടുക്കി



ഹൈദരാബാദ്: വളർത്തുപൂച്ചയെ വീട്ടിൽ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ യുവഡോക്ടർ ജീവനൊടുക്കി. ഹൈദരാബാദിലെ അൽവാൽ സ്വദേശിനി ടി. പ്രിൻസി (ശ്രേഷ്ഠ) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

അമ്മ കുസുമലതയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പമാണ് പ്രിൻസി താമസിച്ചിരുന്നത്. ഏതാനും ആഴ്ചകൾക്ക് മുൻപ് പ്രിൻസി ഒരു പൂച്ചയെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ പ്രിൻസിക്ക് കഠിനമായ ചുമയും ജലദോഷവും അനുഭവപ്പെട്ടു. പൂച്ചയെ വളർത്തുന്നത് മൂലമാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് പറഞ്ഞ് വീട്ടുകാർ ഇതിനെ എതിർത്തു. ഇത് വീട്ടിൽ നിരന്തരമായ വഴക്കുകൾക്ക് കാരണമായതായി പോലീസ് പറയുന്നു.

വെള്ളിയാഴ്ച വൈകുന്നേരം അമ്മയും അമ്മൂമ്മയും പുറത്തുപോയ സമയത്ത് പ്രിൻസി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇവർ തിരിച്ചെത്തിയപ്പോഴാണ് പ്രിൻസിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അയൽവാസികളെയും പോലീസിനെയും വിവരമറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

പ്രിൻസിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അൽവാൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കമാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സബ് ഇൻസ്പെക്ടർ ദേവേന്ദ്ര അറിയിച്ചു. എം.ബി.ബി.എസ് പൂർത്തിയാക്കിയ പ്രിൻസി ഉപരിപഠനത്തിനായുള്ള പി.ജി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. മെഡിക്കൽ ലൈസൻസിനായുള്ള അപേക്ഷാ നടപടികളും ആരംഭിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K