11 March, 2026 04:36:19 PM


ആംബുലൻസ് റോഡിലെ കുഴിയിൽ വീണു; മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മയ്ക്ക് പുതുജീവൻ



ലക്നൌ: ഉത്തർപ്രദേശിൽ മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ വീട്ടമ്മയ്ക്ക് പുതുജീവൻ. ബറേലിയിലെ ആശുപത്രിയിലെ ഡോക്ടർമാരായിരുന്നു വിനീത ശുക്ല എന്ന വീട്ടമ്മയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി കുടുംബത്തോട് പറഞ്ഞത്. തുടർന്ന് വീട്ടുകാർ സംസ്കാര ചടങ്ങുകൾക്കായി തയ്യാറെടുപ്പ് നടത്തി. മൃതദേഹം ആംബുലൻസിൽ കൊണ്ടുപോകുന്നതിന് ഇടയിലായിരുന്നു ട്വിസ്റ്റ്. ആംബുലൻസ് കുഴിയിൽ വീണതോടെ വീട്ടമ്മയ്ക്ക് ബോധം വീഴുകയായിരുന്നു.

പിലിഭിത്തിലെ ജുഡീഷ്യൽ കോടതിയിൽ സീനിയർ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു വിനീത. ഫെബ്രുവരി 22ന് വൈകുന്നേരം വീട്ടിലെ ജോലി ചെയ്യുന്നതിനിടെ ഇവർ ബോധരഹിതയായി വീഴുകയായിരുന്നു. പിലിഭിതിലെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ബറേലിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ബറേലിയിലെ ആശുപത്രിയിലെ ഡോക്ടർമാരാണ് വിനീതയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി പറഞ്ഞത്.

തുടർന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് കുഴിയിൽ വീണു. തൊട്ടടുത്ത നിമിഷം വിനീത ശ്വസിക്കാൻ തുടങ്ങിയതായി ഭർത്താവ് പറഞ്ഞു. അപ്പോൾ തന്നെ വിനീതയെ പിലിഭിത്തിലെ ന്യൂറോസിറ്റി ആശുപത്രിയിലേക്ക് മാറ്റി. പീന്നിട് നടത്തിയ ശരിയായ രോഗനിർണയവും ചികിത്സയും വിനീതയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K