27 February, 2026 12:16:46 PM


കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ക്രൂരമായി മർദിച്ച സംഭവം; പ്രതികൾക്കെതിരെ കാപ്പ ചുമത്തും



കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹണി ട്രാപ്പില്‍പ്പെടുത്തി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും. പ്രതികളായ അമല്‍, അനന്തു എന്നിവര്‍ കൊലപാതകം, ലഹരിയുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഒന്നാം പ്രതി സഫ്‌നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. സഫ്‌ന അടക്കമുള്ള സംഘം മുന്‍പും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും സംശയമുണ്ട്. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

ഈ മാസം 22നായിരുന്നു കൊച്ചിയില്‍ നടുക്കുന്ന സംഭവമുണ്ടായത്. ഭിന്നശേഷിക്കാരനായ യുവാവിനെ നാലംഗ സംഘം ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ കൂട്ട് പ്രതികള്‍ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മര്‍ദനത്തില്‍ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമല്‍ ദേവ്. പ്രതികള്‍ ഇയാളുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഒന്നാം പ്രതി സഫ്നയാണ് അമലിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. കേസില്‍ നാല് പ്രതികളെയും കടവന്ത്ര പൊലീസ് പിടികൂടി. സംസാര ശേഷിയില്ലാത്ത ആളാണ് കൊല്ലം സ്വദേശിയായ അമല്‍ ദേവ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937