11 February, 2026 06:51:49 PM


'വിഷംചേർത്ത ലഡു നൽകി'; 3 പേരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം



ഡല്‍ഹി: പീരാഗഡി ഫ്‌ലൈഓവറില്‍ കാറിനുള്ളില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി പൊലീസ്. ബാബ എന്നറിയപ്പെടുന്ന കമറുദ്ദീനെ അറസ്റ്റ് ചെയ്തു. കമറുദ്ദീന്‍ മൂവര്‍ക്കും ലഡുവില്‍ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണു കാറിനുള്ളില്‍ ഉണ്ടായിരുന്നത്. രണ്‍ധീര്‍ (62), ശിവനരേഷ് (42), ലക്ഷ്മി (40) എന്നിവരാണ് മരിച്ചത്.

താന്ത്രിക ക്രിയകള്‍ നടത്തിയാല്‍ ധനം ലഭിക്കുമെന്ന് ആളുകളെ തെറ്റിധരിപ്പിച്ച് അവര്‍ക്ക് വിഷം കലര്‍ത്തിയ ലഡു നല്‍കി കൊലപ്പെടുത്തുന്ന രീതിയാണ് കമറുദ്ദീന്റേത്. കാറിനുള്ളില്‍ നിന്ന് മൂവരെയും മദ്യവും ശീതളപാനീയവും കഴിക്കാന്‍ നിര്‍ബന്ധിക്കുകയും വിഷം കലര്‍ത്തിയ ലഡു നല്‍കുകയുമായിരിന്നുവെന്ന് കമറുദ്ദീന്‍ പൊലീസിനോട് വെളിപ്പെടുത്തി. 

ലഡു നല്‍കിയതോടെ ബോധരഹിതരതായ ഇവരുടെ കൈയിലുണ്ടായിരുന്ന പണം കവര്‍ന്ന് കടന്നുകളഞ്ഞു എന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. രണ്‍ധീറും ശിവ്നരേഷും റാന്‍ഹോള സ്വദേശികളും ലക്ഷ്മി ജഹാംഗീര്‍പുരി സ്വദേശിയുമാണ്. രണ്‍ധീരിന്റെ വെളുത്ത ടാറ്റ ടിയാഗോ കാറിനുള്ളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പീര്‍ഗടി പാലത്തിന് മുകളില്‍ അസ്വാഭാവിക സാഹചര്യത്തില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടതായി അഗ്‌നിശമന സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് വാഹനത്തിനകത്ത് നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ കാണാവുന്ന രീതിയിലുള്ള പരിക്കുകള്‍ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K