23 October, 2025 07:43:45 PM


ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: മുരാരി ബാബു ജയിലിലേക്ക്



തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ മുരാരി ബാബു റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് മുരാരി ബാബു റാന്നി കോടതി റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. മുരാരി ബാബുവിനെ തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലേക്ക് മാറ്റും. പെരുന്നയിലെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി 10 മണിയോടെയാണ് എസ്‌ഐടി സംഘം മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനു ശേഷമാണ് മുരാരി ബാബുവിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് വ്യാജരേഖ ഉണ്ടാക്കിയ ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് മുരാരി ബാബു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പോറ്റിക്ക് സ്വര്‍ണ്ണം കടത്താന്‍ എല്ലാ ഒത്താശയും ചെയ്ത സംഘത്തിലെ പ്രധാനിയാണ് മുരാരി ബാബു. 2019ല്‍ ശബരിമലയിലെ ദ്വാരപാലക പാളികളിലെ സ്വര്‍ണം കവര്‍ന്ന കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു.

സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികള്‍ എന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണെന്നാണ് കണ്ടെത്തിയിരുന്നു. 2019 ല്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് അറിവും പങ്കാളിത്തവും ഉണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ദ്വാരപാലക ശില്‍പ പാളികളും കട്ടിളയും കടത്തിയ കേസുകളില്‍ ഇയാളും പ്രതിയാണ്. നിലവില്‍ മുരാരി ബാബു സസ്പെന്‍ഷനിലാണ്.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949