24 September, 2025 02:02:40 PM


ഭാര്യയെ ഒളിച്ചോടാന്‍ സഹായിച്ചെന്ന് സംശയം; ഭാര്യാ സഹോദരിയെ 49കാരൻ വെട്ടിക്കൊന്നു



ഡല്‍ഹി: ഭാര്യയെ ഒളിച്ചോടാന്‍ സഹായിച്ചെന്ന് ആരോപിച്ച് ഭാര്യാ സഹോദരിയെ കൊലപ്പെടുത്തി 49കാരൻ. സെക്യൂരിറ്റി ജീവനക്കാരനായ ഇസ്തിഖാര്‍ അഹമ്മദ് ആണ് ഭാര്യാ സഹോദരി നുസ്രത്തി (39)നെ കൊലപ്പെടുത്തിയത്. നുസ്രത്തിന്റെ മകൾ സാനിയ(20)യുടെ വിരൽ ഇയാൾ വെട്ടിമാറ്റുകയും ചെയ്തു. ഡല്‍ഹി ഖ്യാലയില്‍ ഇന്നലെയായിരുന്നു സംഭവം. ഭാര്യയെ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടാന്‍ ബന്ധുക്കള്‍ സഹായിച്ചു എന്ന് ആരോപിച്ചായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്.

ബൗണ്‍സറായി ജോലി ചെയ്തുവരികയായിരുന്നു നുസ്രത്ത്. ഇന്നലെ രാത്രിയായിരുന്നു അരുംകൊല നടന്നത്. നുസ്രത്ത് അടക്കമുള്ളവർ ഉറങ്ങിക്കിടക്കുന്നതിനിടെ വീട്ടിൽ എത്തിയ ഇസ്തിഖാർ ടിഫിൻ ബോക്സിൽ ഒളിപ്പിച്ചുകൊണ്ടുവന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ നുസ്രത്ത് മരിച്ചു. അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് സാനിയ സ്ഥലത്തേയ്ക്ക് എത്തുന്നത്. ഇതോടെ പ്രതി സാനിയയ്ക്ക് നേരെ തിരിഞ്ഞു. സാനിയയുടെ വിരൽ ഇയാൾ വെട്ടിമാറ്റി.

നുസ്രത്തിന്റെ മൂത്ത സഹോദരി അക്ബറിയുടെ കഴുത്തിലും തലയിലും ഇയാള്‍ പരിക്കേല്‍പ്പിച്ചതായും പൊലീസ് പറഞ്ഞു. ഭാര്യയെ മറ്റൊരു പുരുഷനൊപ്പം ഒളിച്ചോടാന്‍ സഹായിച്ചു എന്ന് സംശയിച്ചാണ് ഇയാള്‍ കുറ്റകൃത്യം നടത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, ഒളിച്ചോട്ടത്തിൽ തങ്ങള്‍ക്ക് പങ്കില്ലെന്നും ഇസ്തിഖാറിന്റെ മോശം സ്വഭാവം മൂലമാണ് ഭാര്യ ഇറങ്ങി പോയതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

വെട്ടുകത്തി ഉള്‍പ്പെടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. പ്രതിയെ സംഭവ സ്ഥലത്ത് നിന്ന് പിടികൂടി. കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും ക്രൈം, ഫൊറന്‍സിക് സംഘങ്ങള്‍ സംഭവസ്ഥലം പരിശോധിച്ചതായും പൊലീസ് വ്യക്തമാക്കി. നിലവില്‍ നുസ്രത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K