31 May, 2025 11:55:24 AM


വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ല; നിലമ്പൂരില്‍ മത്സരിക്കില്ല- അന്‍വര്‍



മലപ്പുറം: വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പിവി അൻവർ. മത്സരിക്കാൻ താത്പര്യമുണ്ട് എന്നാൽ തന്റെ കൈയ്യിൽ പൈസയില്ലെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും യു.ഡി.എഫിലെ ചില നേതാക്കൾ തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്നും അൻവർ വ്യക്തമാക്കി.

ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവെച്ചത്. കൃത്യമായ കാരണങ്ങളുള്ളതുകൊണ്ടാണ് ഷൗക്കത്തിനെ എതിർക്കുന്നത്. യുഡിഎഫുമായുള്ള ചർച്ചകളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവാണ് എം സ്വരാജെന്നും പിണറായിസത്തിനെതിരെയുള്ള തന്റെ പോരാട്ടം തുടരുമെന്നും പിവി അൻവർ പറഞ്ഞു. താൻ ഇറങ്ങി വന്നത് സാധാരണ ജനങ്ങൾക്കുവേണ്ടിയാണെന്നും അൻവർ പറഞ്ഞു.

മതേതരത്വവും സോഷ്യലിസവുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിച്ചതെന്നും എന്നാൽ ഇന്ന് പാർട്ടി ആ നിലപാടുകൾ കൈവിട്ടെന്നും അൻവർ പറഞ്ഞു. സാധാരണക്കാർക്കു വേണ്ടി സംസാരിച്ചപ്പോഴാണ് താൻ അധികപ്രസംഗിയായത്.അത് ഇനിയും തുടരുമെന്നും സാധാരണക്കാർക്കു വേണ്ടി ഇനിയും സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മലയോര ജനതയുടെ പ്രശ്നമാണ് ഇപ്പോഴത്തെ പ്രധാന വിഷയം. അതുകൊണ്ട് ജോയിയെ സ്ഥാനാർത്ഥി ആക്കണമെന്ന് പറഞ്ഞത് അല്ലാതെ ഒരു സ്ഥാനാർത്ഥിയേയും എതിർത്തിട്ടില്ലെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

താന്‍ യുഡിഎഫിലേക്ക് എത്തുന്നതിനെതിരെ മുന്നണിയിലെ തന്നെ ചില നേതാക്കള്‍ നിലകൊണ്ടുവെന്ന് പി വി അന്‍വര്‍ തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യമിട്ടായിരുന്നു പരാമർശം. 'മുന്നണി പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. വ്യക്തത വന്നില്ല. കാത്തിരിക്കുകയാണ്. ഘടകക്ഷിയാക്കാത്തതിന് പിന്നില്‍ വി ഡി സതീശനെന്നും അന്‍വര്‍ പറഞ്ഞു. അദ്ദേഹത്തിന് പിന്നില്‍ ഗൂഢശക്തിയെന്നും ആരോപിച്ചു. യുഡിഎഫിലേക്കില്ലെന്നും ഒരു നേതാവും ഇനി വിളിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K