30 May, 2025 02:03:36 PM
നിലമ്പൂരില്‍ എം സ്വരാജ് ഇടത് സ്ഥാനാര്‍ഥി

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരില്‍ മത്സരം കടുക്കും. രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടക്കാൻ പോകുന്നതെന്നും പി വി അൻവർ പാർട്ടിയെ ഒറ്റുകൊടുത്ത യൂദാസ് ആണെന്നും എം വി ഗോവിന്ദൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചു.
രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ് നിലമ്പൂര്‍. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പി വി അന്‍വര്‍ ഇടതുമുന്നണിയെ വഞ്ചിച്ചു. കാല് പിടിക്കുമ്പോള്‍ മുഖത്ത് ചെളിവാരിയെറിയുന്നുവെന്നാണ് അന്‍വര്‍ യുഡിഎഫിനെക്കുറിച്ച് പറഞ്ഞത്. അന്‍വറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പാർട്ടിയെയും സർക്കാരിനെയും താറടിച്ച് മുന്നണി വിട്ട അൻവറിനെതിരെ കരുത്തുറ്റ സ്ഥാനാർത്ഥിയെ രംഗത്തിറക്കണമെന്ന വികാരം പ്രവർത്തകർക്കിടയിൽ ശക്തമായിരുന്നു. അങ്ങനെയാണ് ഒടുവിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുകയെന്ന തീരുമാനത്തിൽ സിപിഐഎം എത്തുന്നതും യുവ മുഖവും നിലമ്പൂർ സ്വദേശി കൂടിയായ സ്വരാജിനെ കളത്തിലിറക്കുന്നതും.
നിലമ്പൂര്‍ നിയോജക മണ്ഡലം വര്‍ത്തമാന പരിതസ്ഥിതിയില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള മണ്ഡലമായി നില്‍ക്കുകയാണ്. എം സ്വരാജ് മിടുക്കനായ സ്ഥാനാര്‍ഥിയാണ്. ഇടതു പക്ഷ ജനാധിപത്യ മുന്നണിയെ യൂദാസിനെ പോലെ ഒറ്റുകൊടുത്ത് അന്‍വര്‍ ദയനീയ അവസ്ഥയിലാണ്. കാലുപിടിക്കുമ്പോഴും മുകത്ത് ചെളിവാരി എറിയുകയാണെന്നാണ് യുഡിഎഫ് നേതാക്കളെ പറ്റി അന്‍വര്‍ പറയുന്നത്. തനിക്കെതിരായി ഗൂഢാലോചന നടത്തുന്നുവെന്ന് പറയുമ്പോഴും രാവിലത്തെ പത്രസമ്മേളനം മാറ്റിവെച്ച് കാത്തിരിക്കുന്ന അന്‍വറിന്റെ ദയനീയ മുഖമാണ് കാണുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.