29 May, 2025 07:46:07 PM


എം എസ് സി എല്‍സ 3 അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു



തിരുവനന്തപുരം: കൊച്ചി തീരത്തുണ്ടായ കപ്പലപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് കേരള സർക്കാർ. വലിയ പാരിസ്ഥിതിക ഭീഷണിയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിലയിരുത്തി. മെയ് 24 ശനിയാഴ്ച്ചയാണ് കേരളാ തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ എം എസ് സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ അറബിക്കടലില്‍ ചരിഞ്ഞത്. തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനുള്‍പ്പെടെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. 

കപ്പലില്‍ നിന്ന് നിരവധി കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചിരുന്നു. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം. ബുധനാഴ്ച വൈകീട്ട് വരെ 54 കണ്ടെയ്നറുകളാണ് കരക്കടിഞ്ഞത്. കൊല്ലം ജില്ലയിലാണ് കൂടുതൽ കണ്ടെയ്നറുകൾ തീരത്തടിഞ്ഞത്. 54 കണ്ടെയ്നറുകളിൽ 22 എണ്ണത്തിൽ എന്തായിരുന്നെന്ന് വ്യക്തമല്ല. ഇവയിലുണ്ടായിരുന്നത് കടലിൽ ഒഴുകി പോയിരിക്കാമെന്നാണ് നിഗമനം.

മിക്ക കണ്ടെയ്നറുകളും തകർന്ന നിലയിലായിരുന്നു. കൊല്ലം, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, തിരുവനന്തപുരം, വർക്കല, നെയ്യാറ്റിൻകര, ചിറയിൻകീഴ് താലൂക്കുകളുടെ തീരമേഖലയിലാണ് കണ്ടെയ്നറുകൾ കരക്കടിഞ്ഞതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K