14 May, 2025 08:13:00 PM


ജൂനിയര്‍ അഭിഭാഷകയെ മർദിച്ച സംഭവം; അഡ്വ. ബെയ്‌ലിൻ ദാസിനെ വിലക്കി ബാര്‍ കൗണ്‍സില്‍



തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച പ്രതി ബെയ്‌ലിന്‍ ദാസിനെ പ്രാക്ടീസില്‍ നിന്ന് വിലക്കി. കേരള ബാര്‍ കൗണ്‍സിലിന്റേതാണ് തീരുമാനം. അച്ചടക്ക നടപടി അവസാനിക്കും വരെയാണ് പ്രാക്ടീസില്‍ നിന്ന് വിലക്ക്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തും. സ്വമേധയ സ്വീകരിച്ച നടപടിയിലാണ് ബെയ്‌ലിന്‍ ദാസിന് ബാര്‍ കൗണ്‍സിലിന്റെ നോട്ടീസ്.

ബെയ്‌ലിന്‍ ദാസിന്റെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് നേരത്തെ ട്രിവാൻഡ്രം ബാർ അസോസിയേഷൻ ശുപാര്‍ശ ചെയ്തിരുന്നു. യുവ അഭിഭാഷകയെ മര്‍ദ്ദിച്ചുവെന്നത് പ്രഥമദൃഷ്ട്യാ വസ്തുതാപരമെന്ന് ട്രിവാന്‍ഡ്രം ബാര്‍ അസോസിയേഷന്‍ കണ്ടെത്തിയിരുന്നു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പ്രമോദ് പള്ളിച്ചല്‍ ആണ് റിപ്പോര്‍ട്ട് സമർപ്പിച്ചത്. അഡ്വ. ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുവെന്നും യുവ അഭിഭാഷകയുടെ പരാതി അനുസരിച്ച് വഞ്ചിയൂര്‍ പൊലീസ് ക്രൈം രജിസ്റ്റര്‍ ചെയ്തു എന്നും റിപ്പോർട്ടിലുണ്ട്. മർദ്ദനമേറ്റ അഭിഭാഷക ശ്യാമിലി ജസ്റ്റിനെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെന്നും സംഭവ സ്ഥലത്ത് എത്തുമ്പോള്‍ അഭിഭാഷക ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും ഒപ്പമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ‌

അതേ സമയം അഞ്ച് മാസം ഗർഭിണിയായിരിക്കുമ്പോഴും അഡ്വ. ബെയ്ലിൻ ദാസ് തന്നെ മർദിച്ചിട്ടുണ്ടെന്ന് ജൂനിയർ അഭിഭാഷക ശ്യാമിലി പ്രതികരിച്ചിരുന്നു. ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിന്‍റെ കാരണം എന്താണെന്ന് അറിയാൻ വേണ്ടിയാണ് താൻ ബെയ്ലിൻ ദാസിന്റെ അടുത്ത് പോയതെന്നും ദേഷ്യം വരുമ്പോൾ ബെയ്ലിൻ എന്താണ് ചെയ്യുകയെന്ന് പറയാൻ സാധിക്കില്ലെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു.

വളരെയധികം ഇഷ്ടപ്പെട്ട പ്രൊഫഷൻ ആണിതെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടിക്കൊണ്ട് ശ്യാമിലി പറഞ്ഞിരുന്നു. ഇരയ്ക്ക് പരമാവധി നിയമസഹായം ഉറപ്പാക്കുമെന്നും ബെയ്‌ലിന്‍ ദാസിനെതിരെ അന്വേഷണം നടത്തുമെന്നും ബാര്‍ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു സംഭവം. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിംഗിലെ ഓഫീസില്‍വെച്ചാണ് ശ്യാമിലിയെ ബെയ്ലിൻ മര്‍ദിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K