15 July, 2026 12:33:30 PM
'മൂന്ന് കോടി നല്‍കിയാല്‍ മന്ത്രിയാക്കാം'; എംഎല്‍എക്ക് വ്യാജ ഫോൺ കോളെന്ന് പരാതി

കോഴിക്കോട്: പണം നൽകിയാൽ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് ഫോൺ സന്ദേശം. സംസ്ഥാന മന്ത്രിസഭാപുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു സന്ദേശം. വയനാട് എംപിയുടെ ഓഫീസിൽ നിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്.
സംഭവത്തിൽ എംഎൽഎ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ മാസം ആറിനാണ് വിദ്യാ ബാലകൃഷ്ണന് വാട്‌സാപ്പ് കോൾ വന്നത്. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണ് വിളിക്കുന്നത് എന്നും രാജ്കുമാർ എന്നാണ് തന്റെ പേരെന്നുമാണ് തട്ടിപ്പുകാരൻ പറഞ്ഞത്. കേരളത്തിലെ ഒരു എംപിയാണ് ഫോൺ നമ്പർ തന്നതെന്നും അയാൾ പറഞ്ഞു. തട്ടിപ്പ് മനസിലാക്കിയ എംഎൽഎ പണം തരാമെന്ന് സമ്മതിക്കുകയും ചെയ്തു. തുടർന്ന് നമ്പർ നൽകി എന്ന് തട്ടിപ്പുകാരൻ പറഞ്ഞ എംപിയെ വിദ്യാ ബാലകൃഷ്ണന് നേരിട്ട് വിളിക്കുകയും കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു.
എഐസിസി ആസ്ഥാനത്തുനിന്നാണെന്നു പറഞ്ഞ് ഒരാൾ തന്നെ ബന്ധപ്പെട്ടെന്നും ജില്ലയിലെ രണ്ട് എം.എൽ.എ.മാരുടെ ഫോൺ നമ്പർ വാങ്ങിയിരുന്നു എന്നും എംപി വിദ്യാ ബാലകൃഷ്ണനോട് പറഞ്ഞു. പിന്നീട് ഇരുവരും വയനാട് എം പിയുടെ ഓഫീസുമായി ബന്ധപെട്ടു. ഓഫീസിൽ നിന്ന് ആരും ഫോൺ വിളിച്ചിട്ടില്ല എന്ന അറിയിച്ചതോടെയാണ് ഈ മാസം 11ന് എം എൽ എ സൈബർ സെല്ലിൽ പരാതി നൽകുക ആയിരുന്നു.ഡൽഹിയിൽ നിന്നാണ് കാൾ വന്നതെന്ന് സൈബർ സെൽ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.




