13 January, 2026 12:05:16 PM
എട്ട് വര്‍ഷമായി ശാരീരിക ബന്ധത്തിന് സമ്മതിക്കുന്നില്ല; ഇൻഡോറിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

ഭോപ്പാല്‍: ഇന്‍ഡോറില്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. ഇന്‍ഡോര്‍ എയറോഡ്രോം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മാധവാണ് ഭാര്യ സുമിത്ര ചൗഹാന്റെ കൊലപാതകത്തില്‍ പിടിയിലായത്. കഴിഞ്ഞ 8 വര്‍ഷമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭാര്യ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും ചോദ്യം ചെയ്യലിനിടെ മാധവ് പൊലീസിനോട് വെളിപ്പെടുത്തി. രക്തസമ്മർദം കൂടി ഭാര്യ തലയിടിച്ച് വീണെന്നായിരുന്നു ഭർത്താവ് ആശുപത്രി അധികൃതരോടും പോലീസിനോടും പറഞ്ഞത്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുമിത്രയുടെ മരണം കൊലപാതകമാണെന്ന് മനസിലായത്. പിന്നില്‍ ഭര്‍ത്താവാണെന്നും തെളിഞ്ഞു. രണ്ട് കുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്. ചോദ്യം ചെയ്തപ്പോഴാകട്ടെ പൊലീസിനെ വട്ടംകറക്കുന്നതിനായി മാധവ് മൊഴി മാറ്റിപ്പറഞ്ഞുകൊണ്ടേയിരുന്നു. ബോധരഹിതയായി കിടന്നതോടെ താന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് മാധവ് പൊലീസിനോട് ആദ്യം പറഞ്ഞത്. വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് മാധവ് സത്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ഏഴ് വര്‍ഷമായി താനുമായുള്ള ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുമിത്ര ഒഴിവാക്കുകയായിരുന്നുവെന്ന് മാധവ് പറയുന്നു. ഇതിനെക്കുറിച്ച് അവര്‍ എല്ലാ ദിവസവും തര്‍ക്കിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മാധവ് വീണ്ടും ഭാര്യയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചെങ്കിലും സുമിത്ര വിസമ്മതിച്ചു. ഇതിനിടെ ഭാര്യയെ മര്‍ദിച്ചെന്നും ബോധരഹിതയായി വീഴുകയായിരുന്നുവെന്നുമാണ് മാധവ് പറയുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് മാധവിനെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.




