24 February, 2026 12:29:03 PM
നീറ്റ് പരീക്ഷാ സമ്മർദ്ദം: പിതാവിനെ വെടിവച്ച് കൊന്ന് ശരീരഭാഗങ്ങൾ കഷണങ്ങളാക്കി മകൻ

ലഖ്‌നൗ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കാൻ നിരന്തരം സമ്മർദ്ദം ചെലുത്തിയ പിതാവിനെ 21-കാരനായ മകൻ വെടിവെച്ചു കൊന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് വീടിനുള്ളിലെ ഡ്രമ്മിൽ ഒളിപ്പിച്ചു. ലഖ്‌നൗവിലെ വർധമാൻ പതോളജി ഉടമയായ മൻവേന്ദ്ര പ്രതാപ് സിംഗ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അക്ഷത് പ്രതാപിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 20-നാണ് മൻവേന്ദ്ര പ്രതാപിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മകൻ അക്ഷതിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്ലസ് ടു പാസായ അക്ഷതിനെ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പിതാവ് നിരന്തരം നിർബന്ധിക്കുകയും വഴക്ക് പറയുകയും ചെയ്തിരുന്നു. നിലവിൽ ബി.കോം വിദ്യാർത്ഥിയായ അക്ഷത് ഇതിന്റെ പേരിൽ പിതാവുമായി നിരന്തരം വഴക്കിട്ടിരുന്നു.
ഫെബ്രുവരി 20-ന് ഇതേ വിഷയത്തിൽ തർക്കമുണ്ടായപ്പോൾ പ്രകോപിതനായ അക്ഷത് റൈഫിൾ ഉപയോഗിച്ച് പിതാവിനെ വെടിവെക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം മൂന്നാം നിലയിൽ നിന്നും താഴത്തെ നിലയിലേക്ക് എത്തിച്ചു. തെളിവ് നശിപ്പിക്കുന്നതിനായി ശരീരം കഷ്ണങ്ങളാക്കി മുറിച്ചു. ചില ഭാഗങ്ങൾ സദരോണ ഗ്രാമത്തിന് സമീപം ഉപേക്ഷിക്കുകയും ബാക്കി ഭാഗങ്ങൾ വീടിനുള്ളിലെ പ്ലാസ്റ്റിക് ഡ്രമ്മിൽ ഒളിപ്പിക്കുകയുമായിരുന്നു.
ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അമ്മയുടെ മരണശേഷം പിതാവിനും സഹോദരിക്കുമൊപ്പമായിരുന്നു അക്ഷത് താമസിച്ചിരുന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഡി.സി.പി വിക്രാന്ത് വീർ അറിയിച്ചു.




