27 February, 2026 09:49:54 AM
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14കാരിയെ പീഡിപ്പിച്ചു; പൂജാരി കുറ്റക്കാരൻ; വിധി 28ന്

തിരുവനന്തപുരം: ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ക്ഷേത്ര പൂജയ്ക്ക് എത്തിയ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൂജാരി കുറ്റക്കാരന്‍. തിരുവനന്തപുരം ചെല്ലമംഗലം ജനത റോഡ് ഭഗവതിമന്ദിരം വീട്ടിലെ താമസക്കാരനായ ബിനീഷ് (45) ആണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം പി ഷിബുവാണ് കേസ് പരിഗണിച്ചത്. കേസ് വിധി പറയാന്‍ ശനിയാഴ്ചത്തേക്ക് മാറ്റി.
തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ബിനീഷ്. 2019-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പരീക്ഷ പേടിയുണ്ടായിരുന്ന ഒന്‍പതാം ക്ലാസുകാരിയെ പൂജയ്ക്കായി മാതാവ് പൂജാരിയുടെ അടുക്കല്‍ എത്തിച്ചു. കുട്ടിയ്ക്ക് ബാധ ഏറ്റിട്ടുണ്ടെന്നും ബാധ ഒഴിപ്പിക്കുന്നതിനായി പ്രത്യേകം പൂജ ആവശ്യമാണെന്നും പറഞ്ഞ് കുട്ടിയെ പൂജാമുറിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പല ദിവസങ്ങളിലായി കുട്ടിയെ പീഡിപ്പിച്ചു. പ്രതി കുട്ടിയുടെ ജനനേന്ദ്രിയത്തിനുള്ളില്‍ മരപ്പാവ കയറ്റുകയും നാണയത്തുട്ടുകളും ഇരുമ്പാണികളും കയറ്റുകയും ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തിയത്.
പൂജയ്ക്ക് ശേഷവും പരീക്ഷ പേടി മാറാത്തതിനാല്‍ കുട്ടിയെ ഒരു മെന്റല്‍ എയ്ഡ് ക്യാമ്പില്‍ കൊണ്ടുപോവുകയായിരുന്നു. അവിടുത്തെ ഡോക്ടറോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. അന്വേഷണത്തില്‍ പൂജാരിയുടെ മുറിയില്‍ നിന്ന് അന്‍പത്തിയൊന്നു വ്യത്യസ്ത രൂപത്തിലുള്ള തടിപ്പാവകള്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു. മെഡിക്കല്‍ കോളജ് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന കെ എസ് അരുണ്‍, പി ഹരിലാല്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.




