29 January, 2026 01:49:08 PM
കോട്ടാങ്ങലിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി നസീർ കുറ്റക്കാരൻ; ശിക്ഷാവിധി ശനിയാഴ്ച

പത്തനംതിട്ട: കോട്ടാങ്ങലിൽ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ കോട്ടാങ്ങൽ സ്വദേശിയായ പ്രതി നസീർ കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ വൺ ജില്ലാ കോടതിയാണ് നസീർ കുറ്റക്കാരനെന്ന് വിധിച്ചത്. കേസിൽ ഈ മാസം 13ന് വിധി പറയും. യുവതിയുടെ നഖത്തിനടിയിൽനിന്നും പ്രതിയുടെ തൊലിയുടെ അംശം കണ്ടെത്തിയത് കേസിൽ നിർണായക തെളിവായി. കൂടാതെ തടിപ്പണിക്കാർ ഉപയോഗിക്കുന്ന കയർകെട്ടുന്ന രീതിയും തെളിവായി. പ്രതി നസീർ തടിക്കച്ചവടക്കാരനായിരുന്നു.
2019 ഡിസംബർ 15നായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവിനെ ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം അയാളുടെ വീട്ടിൽ കഴിയുകയായിരുന്നു യുവതി. ഇതിനിടെ തടിക്കച്ചവടക്കാരനായ നസീർ വീട്ടിൽ കയറി യുവതിയെ കട്ടിലിൽ തലയിടിപ്പിച്ച് അബോധാവസ്ഥയിലാക്കി ക്രൂരമായി ബലാത്സംഗം ചെയ്തശേഷം മേൽക്കൂരയിലെ ഇരുമ്പ് കൊളുത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തി എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ.
ലോക്കൽ പൊലീസ് ആത്മഹത്യയെന്ന് കരുതിയ കേസ് യുവതിയുടെ സുഹൃത്തിന്റെ പരാതിയിൽ 2020 ഫെബ്രുവരിയിൽ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. പിന്നാലെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. പോസ്റ്റ്‌മോർട്ടത്തിൽ യുവതിയുടെ ശരീരത്തിൽ 53 മുറിവുകൾ ഉള്ളതായും ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായും കണ്ടെത്തിയിരുന്നു. 20 മാസത്തിന് ശേഷം 2021 ഒക്ടോബറിലാണ് നസീർ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.




