02 January, 2026 09:50:16 AM
ബെല്ലാരിയില്‍ ബാനര്‍ കെട്ടുന്നതിനെച്ചൊല്ലി സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ ബിജെപി-കോൺഗ്രസ് എംഎൽഎമാരുടെ അനുയായികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു മരണം. വാല്‍മീകി പ്രതിമ അനാച്ഛാദന പരിപാടിക്ക് മുന്നോടിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാനര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കല്യാണ രാജ്യ പ്രഗതി പക്ഷ (കെആര്‍പിപി) എംഎല്‍എ ജനാര്‍ദന റെഡ്ഡിയുടെയും കോണ്‍ഗ്രസ് എംഎല്‍എ ഭരത് റെഡ്ഡിയുടെയും അനുയായികളാണ് ഏറ്റുമുട്ടിയത്.
ഭാരത് റെഡ്ഡിയുടെ അനുയായികള്‍ ജനാര്‍ദന റെഡ്ഡിയുടെ വീടിന് മുന്നില്‍ ബാനറുകള്‍ കെട്ടാന്‍ ശ്രമിച്ചു. എന്നാല്‍ ജനാര്‍ദന റെഡ്ഡിയുടെ അനുയായികള്‍ ഇതിനെ എതിര്‍ത്ത് രംഗത്തുവന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിലേക്കും കല്ലേറിലേക്കും നയിച്ചു. ഇതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
സംഘര്‍ഷ വിവരമറിഞ്ഞ് ഭരത് റെഡ്ഡിയുടെ അടുത്ത സഹായിയും മുന്‍ മന്ത്രിയുമായ സതീഷ് റെഡ്ഡി സ്ഥലത്തെത്തി. സംഘര്‍ഷത്തിനിടെ സതീഷ് റെഡ്ഡിയുടെ ഗണ്‍മാന്‍ ആകാശത്തേക്ക് രണ്ടു റൗണ്ട് വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് രാജശേഖര്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് സ്ഥിരീകരിച്ചു.




