28 May, 2025 09:03:57 AM


'നിനക്കു പോയി ചത്തു കൂടായിരുന്നോ'; സുകാന്തിനെ കണ്ട് പൊട്ടിത്തെറിച്ച് ഐബി ഉദ്യോഗസ്ഥയുടെ ബന്ധുക്കള്‍



തിരുവനന്തപുരം: വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ രണ്ടുമാസത്തിലേറെ ഒളിവില്‍ക്കഴിഞ്ഞ് ഒടുവില്‍ കീഴടങ്ങിയ പ്രതി സുകാന്തിനെ  നേരില്‍ കണ്ടപ്പോള്‍ പൊട്ടിത്തെറിച്ച് ബന്ധുക്കള്‍. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് പിന്നാലെ പ്രതി ചേര്‍ക്കപ്പെട്ട സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ തിരിച്ചറിയാനായി പേട്ട പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ബന്ധുക്കളുടെ രോഷം അണപൊട്ടിയത്.

നീയിപ്പോഴും ജീവിച്ചിരിക്കുന്നല്ലോ... നിനക്കു പോയി ചത്തുകൂടായിരുന്നോ...'-ഐബി ഉദ്യോഗസ്ഥയുടെ ബന്ധുക്കളില്‍ ഒരാള്‍ സുകാന്തിന്റെ മുഖത്തുനോക്കി ചോദിച്ചു. ചൊവ്വാഴ്ച രാവിലെ ഇയാളെ തിരിച്ചറിയാനായി പെണ്‍കുട്ടികളുടെ ബന്ധുക്കളെ പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. സ്റ്റേഷനില്‍ പ്രതിയെ കണ്ട് പെണ്‍കുട്ടിയുടെ അമ്മാവന്‍ ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിത്തെറിച്ചു. പക്ഷേ സുകാന്ത് അക്ഷോഭ്യനായി തലതാഴ്ത്തി നില്‍ക്കുകയായിരുന്നു.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് സുകാന്ത് കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പിന്നാലെ പേട്ട സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘം രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂണ്‍ 10 വരെ റിമാന്‍ഡ് ചെയ്തു.

മാര്‍ച്ച് 24നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഐബി ഉദ്യോഗസ്ഥയായ പത്തനംതിട്ട സ്വദേശിനിയെ പേട്ടയ്ക്ക് സമീപം തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടത്. സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തിന്റെ മാനസിക, ശാരീരിക പീഡനം കാരണം പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു. സുകാന്തില്‍ നിന്ന് യുവതി ലൈംഗിക ചൂഷണം നേരിട്ടിരുന്നതായും ഇത് ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലൊന്നാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു നിരന്തര ലൈംഗികപീഡനം എന്നും പൊലീസ് പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K