10 October, 2025 09:38:54 AM
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക്

സാഹിത്യ നൊബേൽ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നൊഹോർകായ്ക്ക്. ഇതിഹാസ എഴുത്തകാരൻ എന്നാണ് ലാസ്ലോ ക്രാസ്നൊഹോർകായെ നൊബേൽ സമിതി വിശേഷിപ്പിച്ചത്. സർവ്വനാശ ഭീതിയുടെ കാലത്ത് കലയുടെ ശക്തിയെ പുനഃപ്രഖ്യാപിച്ച എഴുത്തുകൾക്കാണ് പുരസ്കാരമെന്ന് പുരസ്കാര നിർണയ സമിതി അഭിപ്രായപ്പെട്ടു.
ഹംഗറിയിലെ ഗ്യൂലയിൽ 1954ലാണ് ലാസ്ലോ ക്രാസ്നൊഹോർകായുടെ ജനനം. ഉത്തരാധുനിക സാഹിത്യകാരൻ എന്ന നിലയിൽ അറിയപ്പെട്ട അദ്ദേഹം 1985ൽ തൻ്റെ ആദ്യ നോവൽ 'സാൻ്റൻ്റംഗോ' മുതൽ തന്നെ ഹംഗറിയിൽ സെൻസേഷനായി മാറിയിരുന്നു. ഈ വർഷം പുറത്തിറങ്ങിയ 'ഹെർഷ്റ്റ് 07769' രാജ്യത്തെ സാമൂഹിക അസ്വസ്ഥതകളുടെ കൃത്യതയാർന്ന വിവരണം കൊണ്ട് സമകാലിക ജർമൻ നോവലായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
'ദ മെലങ്കളി ഓഫ് റെസിസ്റ്റൻസ്', 'വാർ ആൻഡ് വാർ', 'സെയ്ബോ ദേർ ബിലോ', 'ദ വേൾഡ് ഗോസ് ഓൺ', 'അനിമലിൻസൈഡ്' തുടങ്ങിയവയാണ് മറ്റ് പ്രമുഖ രചനകൾ. അന്ധതയുടെയും അനശ്വരതയുടെയും ലോകത്ത് സൗന്ദര്യത്തിന്റെയും കലാസൃഷ്ടിയുടെയും പങ്കിനെക്കുറിച്ച് ഫിബൊനാച്ചി ശ്രേണിയിൽ ക്രമീകരിച്ച 17 കഥകളുടെ ഒരു സമാഹാരമാണ് 'സീയോബോ ദേർ ബിലോ'. ഇന്ത്യന്‍ എഴുത്തുകാരായ അമിതാവ് ഘോഷ്, സല്‍മാന്‍ റുഷ്ദി എന്നിവരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. കഴിഞ്ഞ വർഷം സാഹിത്യ നൊബേൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിനാണ് ലഭിച്ചത്.