27 June, 2025 01:18:15 PM
കൊട്ടിയൂർ ക്ഷേത്രത്തിലെത്തിയ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ മർദിച്ചതായി പരാതി

കൊട്ടിയൂർ: കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ചതായി പരാതി. കൊട്ടിയൂരിൽ ദർശനത്തിനെത്തിയ സിനിമാതാരം ജയസൂര്യയോടൊപ്പമുള്ളവർ മർദ്ദിച്ചു എന്നാണ് പരാതി. കൊട്ടിയൂരിൽ ദേവസ്വം നിയോഗിച്ചുള്ള ഫോട്ടോഗ്രാഫറായ സജീവ് നായരെയാണ് ജയസൂര്യയോടൊപ്പമുള്ളവർ മർദ്ദിച്ചത്. പരിക്കേറ്റ സജീവ് നായർ ആശുപത്രിയിൽ ചികിത്സ തേടി. ഫോട്ടോ എടുക്കുന്നത് ചോദ്യം ചെയ്താണ് കയ്യേറ്റം നടത്തിയതെന്ന് സജീവ് നായർ പറഞ്ഞു.
ഇന്ന് രാവിലെ ദർശനത്തിനെത്തിയ ജയസൂര്യയോടൊപ്പമുള്ളവരാണ് സജീവ് നായരെ മർദ്ദിച്ചത്. ദേവസ്വം ഇത് സംബന്ധിച്ച് ഒന്നും പരാതി നൽകിയിട്ടില്ല. കൊട്ടിയൂർ തിരുവൻചിറയിൽ ഫോട്ടോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം നിയോഗിച്ചിട്ടുള്ള ഫോട്ടോഗ്രാഫർമാർക്ക് മാത്രമേ അവിടെ ഫോട്ടോ എടുക്കാൻ കഴിയുകയുള്ളു. വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാൻ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് സജീവൻ നായര്‍. ഇദ്ദേഹം പ്രാദേശിക മാധ്യമപ്രവര്‍ത്തകൻ കൂടിയാണ്.
ജയസൂര്യ ക്ഷേത്ര ദര്‍ശനം നടത്താൻ എത്തിയപ്പോള്‍ ഫോട്ടോ എടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടപ്രകാരമാണ് ഇദ്ദേഹം ഫോട്ടോ എടുത്തത്. ഇതിനിടിയിലാണ് കയ്യേറ്റം നടന്നത്. ജയസൂര്യയുടെ കൂടെ എത്തിയവര്‍ ഫോട്ടോ എടുക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് വിലക്കുകയും ക്യാമറയ്‍ക്ക് നേരെ കയ്യുയര്‍ത്തുകയും ചെയ്യുകയായിരുന്നു.