19 February, 2026 09:59:16 AM


തിരുവനന്തപുരത്ത് മാർക്കറ്റിൽനിന്ന് വാങ്ങിയ പാര മീൻ കഴിച്ചു; മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം



തിരുവനന്തപുരം: നഗരത്തിലെ മാർക്കറ്റിൽ നിന്നും പാര മീൻ വാങ്ങി കഴിച്ച മൂന്ന് പേർക്ക് ദേഹാസ്വസ്ഥ്യം. ഒരു കുടുംബത്തിലെ മൂന്നുപേരാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. നഗരത്തിലെ മാർക്കറ്റിൽ നിന്ന് വാങ്ങിയ പാര മീൻ കഴിച്ചവർക്കാണ് ഛർദിയും വയറിളക്കവുമടക്കം അനുഭവപ്പെട്ടത്.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി വിവരങ്ങൾ തേടി. ബാക്കി വന്ന മീനിന്റെ സാമ്പിളുകൾ ശേഖരിച്ചു. ഇവ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നം നേരിട്ട മൂന്നുപേരിൽ ഒരാളെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.

കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ റസ്റ്റോറന്റിൽനിന്നും മീൻ വിഭവങ്ങൾ കഴിച്ച് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചിരുന്നു. നിലമേല്‍ പ്ലാച്ചിയോട് കുന്നില്‍ വീട്ടില്‍ റഷീദ ബീവി (58), മരുമകന്‍ ഷാജി(48) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്തെ റസ്റ്റോറന്റിൽനിന്നും ഭക്ഷണം കഴിച്ച് മടങ്ങിയതിന് പിനനാലെയാണ് ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ടത്. മീനും മത്സ്യവിഭവങ്ങളും കഴിച്ചതിന് പിന്നാലെയാണ് ആരോഗ്യപ്രശ്നം നേരിട്ടതെന്നും ഭക്ഷ്യവിഷബാധയാണ് ഇതിന് കാരണമെന്നും കുടുംബം ആരോപിച്ചതിന് പിന്നാലെ ഈ റസ്റ്റോറന്റ് താൽക്കാലികമായി പോലീസ് അടച്ചുപൂട്ടിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923