10 April, 2026 09:36:54 PM


പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടി; സിപിഒയ്ക്ക് സസ്പെന്‍ഷന്‍



തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാര്‍ തമ്മിലടിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ അച്ചടക്ക നടപടി. സിപിഒ കിരണിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ സിപിഒ വിശാഖിനെ മര്‍ദിച്ചതിലാണ് നടപടി.

പൊലീസ് ആസ്ഥാനത്തു ഗാര്‍ഡ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരന്‍ മ്യൂസിയം സേറ്റേഷനിലെ പൊലീസുകാരനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തമ്മിലടിയിലെത്തിയത്. അമ്മയെ അസഭ്യം പറഞ്ഞെന്ന് കിരണും പരാതി നല്‍കിയിരുന്നു. ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ അമ്മയുടെ കാര്‍ മാറ്റിയിടാന്‍ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണമായത്.

പൊലീസ് ആസ്ഥാനത്തെ ഗേറ്റില്‍ വാഹന പരിശോധനക്ക് നിയോഗിച്ചിരുന്ന പൊലീസുകാരനാണ് കിരണ്‍. ഏപ്രില്‍ രണ്ടിന് ഉച്ചക്ക് വാഹനവ്യൂഹം കടന്നുപോകുന്നതിനാല്‍ വിശാഖിനെ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ഗതാഗതം നിയന്ത്രിക്കാന്‍ നിയോഗിച്ചിരുന്നു. ഈ സമയം ഒരു സ്ത്രീ പൊലീസ് ആസ്ഥാനത്തിന് മുന്നിലെ റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തു. വാഹനം മാറ്റി പാര്‍ക്ക് ചെയ്യാന്‍ വിശാഖ് ആവശ്യപ്പെട്ടതോടെ അവര്‍ വണ്ടി മാറ്റിയിട്ടു. ഇതിന് പിന്നാലെ അവിടെ എത്തിയ കിരണ്‍ തനിക്ക് ഭക്ഷണവുമായി വന്ന അമ്മയോട് വിശാഖ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഉന്തും തള്ളുമായതോടെ ഗേറ്റിലുണ്ടായിരുന്ന മറ്റു പൊലീസുകാരാണ് ഇവരെ പിടിച്ചുമാറ്റിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301