09 November, 2025 07:23:43 PM
എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

തിരുവനന്തപുരം: പ്രസവത്തിനെത്തിയ യുവതി തുടർ ചികിത്സയ്ക്കിടെ മരിക്കാനിടയായ സംഭവത്തില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണം. കരിക്കകം സ്വദേശി ശിവ പ്രിയയുടെ മരണം അണുബാധയെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ചികിത്സാ പിഴവ് ഉണ്ടായെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.
ഒക്ടോബര്‍ 22 നായിരുന്നു ശിവപ്രിയയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം 25 ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഇതിന് പിറ്റേന്ന് പനി ബാധിക്കുകയും ചെയ്തു. ഇത് അണുബാധയെ തുടര്‍ന്നാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് മരണ കാരണം എന്നാണ് എസ്എടി ആശുപത്രിയും നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചത് ആശുപത്രിയില്‍ നിന്നാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
സ്വാഭാവിക പ്രസവമായിരുന്നു ശിവ പ്രിയയുടേത്. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു ഗര്‍ഭകാല ചികിത്സ, പിന്നീട് എസ്എടിയിലേക്ക് മാറ്റി. ഡിസ്ചാര്‍ജ് ചെയ്തതിന്റെ പിറ്റേന്ന് തന്നെ പനി കൂടി. വീണ്ടും ആശുപത്രിയില്‍ എത്തിയപ്പോള്‍ സ്റ്റിച്ച് പൊട്ടിയിട്ടുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് ഓരോ ദിവസം കഴിയുമ്പോഴും ആരോഗ്യ നില മോശമാകുകയായിരുന്നു. കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നാലെയാണ് മരണം സംഭവിച്ചതെന്നും ബന്ധുകള്‍ പറഞ്ഞു. സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നും ശിവ പ്രിയയുടെ ഭര്‍ത്താവ് പ്രതികരിച്ചു.




