12 June, 2026 02:25:09 PM
കോടതി വിധി പിതാവിന് അനുകൂലമായി; 82 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി മകൻ

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 82കാരനെ മകന്‍ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. സ്വത്തുകേസില്‍ കോടതിവിധി പ്രതികൂലമായതിന് പിന്നാലെയാണ് ദാരുണ സംഭവം. ജാഫര്‍ ഖമറുദ്ദീന്‍ സയ്യദ് പട്ടേലാണ് കൊല്ലപ്പെട്ടത്. മകനായ അബ്ദുള്‍ റഹ്‌മാന്‍ ജാഫറിനെതിരെ രണ്ട് വര്‍ഷത്തിലേറെയായി നിയമപോരാട്ടം നടത്തിവരികയായിരുന്നു പട്ടേല്‍. മകന്റെ ദുഃസ്വഭാവം മൂലം തന്റെ വീട്ടില്‍ നിന്നും മകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പട്ടേല്‍ കോടതിയെ സമീപിച്ചത്.
റിട്ട. ജല അതോറിറ്റി ഉദ്യോഗസ്ഥനായ പട്ടേല്‍ മകന്‍ ഉണ്ടാക്കുന്ന തലവേദന സഹിക്കാന്‍ കഴിയാതെ പൂനെയിലുള്ള മകളുടെ വീട്ടിലേക്ക് താമസം മാറിയ ശേഷമാണ് നിയമപരമായി നീങ്ങിയത്. വീടിന്റെ അവകാശം തനിക്ക് തിരിച്ചുനല്‍കണമെന്നായിരുന്നു ആവശ്യം. മെഡിക്കല്‍ റെപ്രസെന്റേറ്റീവായ ജോലി ചെയ്യുന്ന അബ്ദുള്‍ റഹ്‌മാന് എതിരെയാണ് കോടതി വിധി വന്നത്.
കോടതി ഉത്തരവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പട്ടേലിനെ മകന്‍ ആക്രമിച്ചത്. കേസ് തോറ്റ അബ്ദുള്‍ റഹ്‌മാന്‍ പട്ടേല്‍ സഞ്ചരിച്ച ഓട്ടോ തടഞ്ഞുനിര്‍ത്തി നടുറോഡില്‍ എല്ലാവരും കാണ്‍കെയാണ് അദ്ദേഹത്തെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ പട്ടേല്‍ മരണത്തിന് കീഴടങ്ങി. ഓട്ടോയില്‍ പട്ടേലിന് ഒപ്പമുണ്ടായിരുന്ന മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.




