29 July, 2025 09:56:32 AM
ആള്‍മാറാട്ടം നടത്തി വീടും വസ്തുവും തട്ടിയെടുത്ത കേസ്; ഡിസിസി അംഗം അനന്തപുരി മണികണ്ഠൻ പിടിയിൽ

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ജവഹര്‍ നഗറിലെ കോടികൾ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്ത സംഭവത്തില്‍ മുഖ്യപ്രതിയായ കോണ്‍ഗ്രസ് നേതാവും ആധാരം എഴുത്തുകാരനുമായ അനന്തപുരി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
വെണ്ടര്‍ ഡാനിയല്‍ എന്ന പേരിലാണ് മണികണ്ഠന്‍ അറിയപ്പെടുന്നത്. തിരുവനന്തപുരത്തെ ഡിസിസി ഭാരവാഹിയാണ് മണികണ്ഠന്‍. ആറ്റുകാല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റ ചരിത്രമുള്ള മണികണ്ഠന്‍ വരുന്ന തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ തയാറെടുപ്പുകൾ നടത്തി വരികയായിരുന്നു.
മണികണ്ഠന്റെ സഹോദരൻ മഹേഷ് നേരത്തെ അറസ്റ്റിലായിരുന്നു. തട്ടിപ്പിനായി വ്യാജ ആധാരം നിര്‍മിക്കാനുള്ള ഇ- സ്റ്റാമ്പ് എടുത്തതും രജിസ്‌ട്രേഷന്‍ ഫീസ് അടച്ചതും മഹേഷിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ്. സ്വന്തമായി ലൈസന്‍സ് ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ അനുജന്റെ ലൈസന്‍സ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതും ആസൂത്രിതമാണെന്നാണ് പൊലീസിന്റെ നിഗമനം.
ശാസ്തമംഗലം ജവഹര്‍ നഗറില്‍ ഡോറ അസറിയ ക്രിപ്‌സിന്റെ ഉടമസ്ഥതയിലുളള ഒന്നര കോടി രൂപ വിലവരുന്ന ഭൂമിയും വീടുമാണ് പ്രതികള്‍ തട്ടിയെടുത്ത് വില്‍പ്പന നടത്തിയത്. പുനലൂര്‍ അടയമണ്‍ ചണ്ണപ്പേട്ട മണക്കാട് കോടാലിപച്ച ഓയില്‍ ഫാം പഴയ ഫാക്ടറിക്ക് സമീപം പുതുപറമ്പില്‍ വീട്ടില്‍ മെറിന്‍ ജേക്കബ്ബ്, വട്ടപ്പാറ മരുതൂര്‍ ചീനിവിള പാലയ്ക്കാട്ട് വീട്ടില്‍ വസന്ത എന്നിവര്‍ ചേര്‍ന്ന് വെണ്ടറായ അനന്തപുരി മണികണ്ഠന്റെ സഹായത്താല്‍ ഭൂമി തട്ടിയെടുത്ത് ചന്ദ്രസേനനു വിലയാധാരമായി നല്‍കിയെന്നാണ് കേസ്. ഭൂമി സംബന്ധമായ രേഖകള്‍ക്ക് വീട് സൂക്ഷിപ്പുകാരന്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം അറിയുന്നത്.