17 July, 2025 12:50:01 PM


ബസ് യാത്രയ്ക്കിടെ പ്രസവിച്ചു; 19 കാരിയും യുവാവും കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് റോഡിലെറിഞ്ഞു



മുബൈ: മഹാരാഷ്ട്രിയില്‍ ഓടികൊണ്ടിരുന്ന ബസില്‍ പ്രസവിച്ച 19 കാരിയും ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന യുവാവും കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് റോഡിലെറിഞ്ഞു. കുട്ടി തല്‍ക്ഷണം തന്നെ മരിച്ചു. സ്ലീപ്പര്‍ ബസില്‍ യാത്ര ചെയ്തിരുന്ന യുവാവും യുവതിയുമാണ് കുട്ടിയെ പ്രസവിച്ചയുടന്‍ തന്നെ എറിഞ്ഞ് കൊലപ്പെടുത്തിയത്. റിതിക ധിരെ എന്ന യുവതിയും അല്‍ത്താഫ് ഷെയ്ഖ് എന്ന യുവാവുമാണ് കൃത്യം നടത്തിയത്.

ചൊവ്വാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം ഉണ്ടായത്. സ്ലീപ്പര്‍ ബസില്‍ യാത്ര ചെയ്തിരുന്ന യുവതി യാത്ര മദ്ധ്യേ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പിന്നാലെ ഇരുവരും കുട്ടിയെ തുണിയിൽ പൊതിഞ്ഞ് പുറത്തേയ്ക്ക് എറിയുകയായിരുന്നു. എന്തോ പുറത്തേയ്ക്ക് എറിയുന്നത് പോലെ തോന്നിയ ഡ്രൈവർ ഇവരോട് കാര്യം തിരക്കിയിരുന്നു. യാത്രയെ തുടർന്ന് ഭാര്യയ്ക്ക് ക്ഷീണം അനുഭവപ്പെട്ടതിനാൽ ജനലിലൂടെ ഛർദ്ദിച്ചതാണെന്നായിരുന്നു യുവാവിൻ്റെ മറുപടി.

കുട്ടിയെ ബസിൽ നിന്നും എറിയുന്നത് കണ്ട പ്രദേശവാസി ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസെത്തി ഇവരെ പിടികൂടുകയായിരുന്നു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം എറിഞ്ഞ ആഘാതത്തിൽ കുഞ്ഞ് മരിച്ചിരുന്നു. ഇരവരും വിവാഹിതരാണെന്ന് പറഞ്ഞെങ്കിലും ഇത് തെളിയിക്കുന്ന രേഖകള്‍ ഒന്നും സമര്‍പ്പിക്കാനായിട്ടില്ലെന്നാണ് റിപ്പോർട്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K