16 May, 2025 08:08:03 PM


'കാര്‍ ഇടിപ്പിച്ചത് കൊല്ലണം എന്ന ഉദ്ദേശ്യത്തോടെ', ഐവിന്‍ കൊലക്കേസില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍



കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ഐവിന്‍ ജിജോ എന്ന യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിച്ചത് കൊല്ലണം എന്ന ഉദ്ദേശ്യത്തോടെയെന്ന് പൊലീസ്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ പ്രതികളായ സി ഐ എസ് എഫ് ഉദ്യോഗസ്ഥരെ റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി വിനയ്കുമാര്‍ ദാസ്, രണ്ടാം പ്രതി മോഹന്‍ എന്നിവരെയാണ് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്.

തർക്കത്തിനിടെ പ്രതികൾ കാറെടുത്ത് പോകാൻ ശ്രമിച്ചപ്പോൾ പോലീസ് എത്തിയിട്ട് പോയാൽ മതിയെന്ന് ഐവിൻ പറഞ്ഞത് പ്രകോപനത്തിന് കാരണമായി. കാറിനടിയിൽപെട്ട ഐവിനെ 37 മീറ്റർ വലിച്ചിഴച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശം.

ബോണറ്റിൽ വലിച്ചു കൊണ്ട് പോയ ശേഷം റോഡിലേക്ക് തെറിച്ച് വീണ ഐവിൻ കാറിനടിയിൽ പെട്ടു. തുടർന്ന് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. പ്രതികളായ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥരെ റിമാൻഡ് ചെയ്തിരുന്നു. അതിക്രൂര കൊലപാതകമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. ഈ മാസം 29 ടവരെയാണ് പ്രതികളെ റിമാൻഡ് ചെയ്തിരിക്കുന്നത്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

വാഹനം തട്ടിയതിന് പിന്നാലെ ഐവിൻ ജിജോയെ മർദിച്ചെന്നും വീഡിയോ പകർത്തിയത് പ്രോകോപിച്ചെന്നുമാണ് പ്രതികൾ മൊഴിയായി പറഞ്ഞത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒന്നാം പ്രതി വിനയ് കുമാർ ദാസിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സിഐഎസ്എഫ് ഉദ്യോഗസ്ഥർ അശ്രദ്ധമായി കാറോടിച്ചതാണ് തർക്കത്തിന് തുടക്കം കുറിച്ചത് എന്ന് രണ്ടാം പ്രതി മോഹൻ മൊഴി നൽകി. ഐവിന്റെ കാറിൽ തട്ടിയതോടെ വാക്കേറ്റം ഉണ്ടായി. പിന്നാലെ നേരിയ സംഘർഷവും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K