19 November, 2025 06:16:58 PM
അരീക്കോട് 11കാരിയെ ബലാത്സംഗം ചെയ്ത പിതാവിന് 178 വർഷം കഠിന തടവ്

മലപ്പുറം: മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് 178 വർഷം കഠിന തടവ്. മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി. നിലവിൽ പ്രതി മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്. 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന 11-കാരിയെ 46കാരനായ പിതാവ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്ന് തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതിയിലുള്ളത്. പോക്‌സോ നിയമത്തിലെ ബലാത്സംഗം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് 178 വർഷം ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 178 വർഷത്തെ തടവ് ശിക്ഷ 40 വർഷമായി മാറും. അയൽവാസിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. ഈ കേസിൽ മഞ്ചേരി കോടതി പത്ത് വർഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചു. നിലവിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.




