
-
ഹോളിവുഡ് നടനും സംവിധായകനും ഓസ്‌കാർ ജേതാവുമായ റോബർട്ട് റെഡ്‌ഫോർഡ് (89) അന്തരിച്ചു. അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് സിണ്ടി ബർഗറാണ് മരണ വാർത്ത അറിയിച്ചത്. മരണ കാരണം പുറത്തു വിട്ടിട്ടില്ല. സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യു.എസിലെ യൂട്ടായിൽ സൺഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് ഇദ്ദേഹമാണ്.1950-കളുടെ അവസാനത്തിലാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. 1960-ൽ ടെലിവിഷൻ രംഗത്തേക്ക് കടന്ന അദ്ദേഹം, 'വാർ ഹണ്ട്' (War Hunt) എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 'ദി സ്റ്റിംഗ്' (The Sting), 'ബച്ച് കാസിഡി ആൻഡ് ദി സൺഡാൻസ് കിഡ്' (Butch Cassidy And The Sundance Kid) തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.1973-ൽ 'ദി സ്റ്റിംഗ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നു. ഓർഡിനറി പീപ്പിൾ (1980) സംവിധാനം ചെയ്തതിന് അക്കാദമി അവാർഡ് നേടി.2002-ൽ ഓണററി ലൈഫ് ടൈം അച്ചീവ്മെന്റ് ഓസ്കാറും റെഡ്ഫോർഡിനെ തേടിയെത്തി. എ റിവർ റൺസ് ത്രൂ ഇറ്റ് (1992), ക്വിസ് ഷോ (1994) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയമായ സംവിധാന കൃതികൾ.
-
ആലുവ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചൻ അന്തരിച്ചു. 86 വയസായിരുന്നു.വൈകുന്നേരം 4.30ഓടെ ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.യു.ഡി.എഫ് കൺവീനർ, കെപിസിസി പ്രസിഡന്റ്, നിയമസഭാ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2004 മുതല്‍ 2018 വരെ തുടര്‍ച്ചയായി 14 വര്‍ഷം യുഡിഎഫ് കണ്‍വീനര്‍ ആയിരുന്നു. എട്ടാം കേരള നിയമസഭയിലെ സ്പീക്കര്‍, രണ്ടാം എകെ ആന്റണി മന്ത്രിസഭയില്‍ കൃഷിമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
-
തിരുവനന്തപുരം: മുൻ തിരുവനന്തപുരം ജില്ലാ കളക്ടറും പിആർഡി ഡയറക്ടറുമായിരുന്ന വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസ് സരസ്വതി വിദ്യാലയത്തിന് സമീപം പ്രണവത്തിൽ എം നന്ദകുമാർ (69) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലെ പിഴവിനെ തുടർന്ന് കോമയിലായ നന്ദകുമാർ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അന്ത്യം.ഭൗതികദേഹം ഇന്നു രാവിലെ 9.30 മുതൽ ഉച്ചവരെ ജവഹർനഗർ യൂണിവേഴ്സിറ്റി വിമൻസ് അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് 5ന് തൈക്കാട് ശാന്തി കവാടത്തിൽ.മികച്ച പ്രാസംഗികനും എഴുത്തുകാരനും ജ്യോതിഷിയുമായിരുന്നു നന്ദകുമാർ. സംഖ്യാശാസ്ത്രത്തിൽ പ്രത്യേക വൈദഗ്ധ്യം പുലർത്തിയിരുന്ന അദ്ദേഹം മിത്രൻ നമ്പൂതിരിപ്പാടിൽ നിന്നും മന്ത്രദീക്ഷ സ്വീകരിച്ചശേഷം ഹസ്തരേഖാ ശാസ്ത്രത്തിലും പ്രാവീണ്യം നേടി.
-
കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ വനിതാ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു(68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാവിലെ 11.30 ഓടെ കോഴിക്കോട് മായനാട്ടെ വീട്ടില്‍ കുഴഞ്ഞു വീണ ഡോ. ഷേര്‍ളി വാസുവിനെ തൊട്ടടുത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസംവരെ കെഎംസിടി മെഡിക്കല്‍ കോളേജില്‍ ജോലിക്ക് എത്തിയിരുന്നു.കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി കേസുകള്‍ തെളിയിക്കാന്‍ വഴിയൊരുക്കിയത് ഡോ. ഷേര്‍ളി വാസുവായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍കോളജ് പ്രിന്‍സിപ്പലായിരിക്കെ 2016ലാണ് വിരമിച്ചത്. തുടര്‍ന്ന് കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവിയായി ജോലിചെയ്ത് വരികയായിരുന്നു.ചേകന്നൂര്‍ മൗലവി കേസ്, ഷൊര്‍ണൂര്‍ സൗമ്യ വധക്കേസ് തുടങ്ങി സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും പോസ്‌മോര്‍ട്ടം നടത്തിയത് ഡോക്ടര്‍ ഷേര്‍ലി വാസുമായിരുന്നു. ഫൊറന്‍സിക് സര്‍ജന്‍ എന്ന നിലയില്‍ ഷെര്‍ലി വാസുവിന്റെ കണ്ടെത്തലുകള്‍ കുറ്റാന്വേഷണത്തില്‍ പൊലീസ് സംഘത്തിന് ഏറെ സഹായകരമായിരുന്നു.1956ല്‍ തൊടുപുഴയില്‍ ജനിച്ച ഷേര്‍ളി വാസു കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നും എംബിബിഎസ് നേടി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് ഫൊറന്‍സിക് മെഡിസിനില്‍ എംഡി ബിരുദവും കരസ്ഥമാക്കി. സംസ്ഥാന വനിതാ രത്നം പുരസ്‌കാരമായ ജസ്റ്റീസ് ഫാത്തിമ ബീവി അവാര്‍ഡ് നല്‍കി 2017ല്‍ സംസ്ഥാനം ആദരിച്ചു. പോസ്റ്റ്മോര്‍ട്ടം ടേബിള്‍ എന്ന ഗ്രന്ഥവും ഡോ. ഷേര്‍ളി വാസു രചിച്ചിട്ടുണ്ട്.
-
കോഴിക്കോട്: മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ ബാലുശ്ശേരി വട്ടോളി ബസാര്‍ പുതിയേടത്ത് പ്രജോഷ് കുമാര്‍ (45) അന്തരിച്ചു. നിലവില്‍ വയനാട് ബ്യൂറോയിലെ ക്യാമറാമാനായിരുന്നു. കോഴിക്കോട്, മലപ്പുറം ബ്യൂറോകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
-
ഏറ്റുമാനൂർ : മലയാള മനോരമ മുൻ ലേഖകൻ കാണക്കാരി മഞ്ഞപ്പള്ളി എം ജെ ജോസ്(71) അന്തരിച്ചു. മംഗളം ഏറ്റുമാനൂർ ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച 2.30 ന് രത്നഗിരി സെന്റ് തോമസ് പള്ളിയിൽ. മൃതദേഹം ശനി വൈകിട്ട് അഞ്ചിന് വീട്ടിലെത്തിക്കും. ഭാര്യ : ഷേർളി ജോസ് പള്ളിക്കത്തോട് കുന്നുംപുറം കുടുംബാംഗം. മക്കൾ : ബിബിൻ ജോസ്, നിത ജോസ്. മരുമക്കൾ : ഡോ അലിഡ ജോസഫ് ( മെഡിക്കൽ ഓഫീസർ, ഗവ ഓൾഡേജ് ഹോം, തിരുവഞ്ചൂർ).
-
തലശ്ശേരി: പാറപറമ്പത്ത് മാധവി(82) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ ബാലൻ നായർ. മക്കൾ ശശിന്ദ്രൻ, സുരേന്ദ്രൻ, ത്രിജേന്ദ്രൻ, സുനിത, സുമംഗലി.
-
തിരുവനന്തപുരം: കേരള കേഡര്‍ ഐപിഎസ് ഓഫീസർ എഡിജിപി മഹിപാല്‍ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. പൊലീസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കൽ ചടങ്ങ് നടക്കാനിരിക്കേ രാജസ്ഥാനിലെ ജയ്പൂരിൽ വെച്ചാണ് മരിച്ചത്.കേരള പൊലീസ് ക്രൈംസ് എഡിജിപിയായിരുന്നു. കേരള എക്‌സൈസ് കമ്മീഷണറായി രണ്ടുവര്‍ഷം സേവനമനുഷ്ഠിച്ച ശേഷം ഇക്കഴിഞ്ഞ ജൂലൈയിലാണ് ക്രൈംസ് എഡിജിപിയായി നിയമിച്ചത്. ഈ മാസം 30നാണ് അദ്ദേഹം വിരമിക്കേണ്ടിയിരുന്നത്.1997 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. എക്‌സൈസ് കമ്മീഷണര്‍, അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐജി), എറണാകുളം റേഞ്ച് ഐ ജി, കേരള ബിവറേജസ് കോർപറേഷന്‍ എം ഡി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013ലെ പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍ നേടിയിട്ടുണ്ട്.രാജസ്ഥാന്‍ ആള്‍വാര്‍ സ്വദേശിയായ മഹിപാല്‍ യാദവ് സിബിഐയില്‍ തുടരവേ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി, സമാജ് വാദി പാര്‍ട്ടി തലവനായ മുലായംസിങ് യാദവിന്റെ അനധികൃത സ്വത്ത് കേസ് എന്നിവയില്‍ അന്വേഷണം നടത്തിയിട്ടുണ്ട്. 2018 മുതല്‍ അതിര്‍ത്തി സുരക്ഷാ സേനാ ഐജിയായിരുന്നു.
-
ബംഗളൂരു: കാന്താര സിനിമയുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്ന കന്നഡ താരവും ആർട് ഡയറക്റ്ററുമായ ദിനേശ് മംഗളൂരു ( 55 ) അന്തരിച്ചു. കെജിഎഫ്, കിച്ച, കിരിക്ക് പാർട്ടി എന്നീ സിനിമകളിലെ ഇദ്ദേഹത്തിന്റെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെജിഎഫിലെ ബോംബെ ഡോണിന്റെ വേഷം പാൻ ഇന്ത്യൻ ലെവലിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.പക്ഷാഘാതത്തെ തുടർന്ന് ബംഗളൂരുവിൽ ചികിത്സ തുടരുകയായിരുന്നു നടൻ. ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞ ആഴ്ചയിൽ വീണ്ടും തലച്ചോറിൽ ഹെമറേജ് ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ഉഡുപ്പിയിലെ വീട്ടിൽ വെച്ചായിരുന്നു മരണം സ്ഥിരീകരിച്ചത്.മ ഉളിഗേദവരു കണ്ടന്തേ, രണ വിക്രമ, അംബരി, സവാരി, ഇന്തി നിന്ന പ്രീതിയ, ആ ദിനങ്ങൾ, സ്ലം ബാല, ദുർഗ, സ്മൈൽ, അതിഥി, സ്നേഹം, നാഗഭ തുടങ്ങി നിരവധി ചിത്രങ്ങളിൽ ദിനേശ് മംഗളൂരു അഭിനയിച്ചിട്ടുണ്ട്. 'നമ്പർ 73', 'ശാന്തിനിവാസ്' തുടങ്ങിയ ചിത്രങ്ങളിൽ കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.
-
ഹൈദരാബാദ്: മുതിര്‍ന്ന സിപിഐ നേതാവും പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ എസ്.സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ആയിരുന്നു അന്ത്യം. 2012 മുതല്‍ 2019 വരെ തുടര്‍ച്ചയായി മൂന്നു തവണ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു.ആന്ധ്രാ പ്രദേശില്‍ നിന്നു രണ്ടു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.തെലങ്കാനയിലെ മഹ്ബൂബ്നഗര്‍ ജില്ലയിലായിരുന്നു അദ്ദേഹം ജനിച്ചത്. വെങ്കിടേശ്വര യൂണിവേഴ്‌സിറ്റിയില്‍ കോളജ് വിദ്യാഭ്യാസ കാലത്തു തന്നെ എഐഎസ്എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി. എല്‍എല്‍എം വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയിലേക്കു മാറ്റി. രണ്ടു തവണ എഐഎസ്എഫ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എഐവൈഎഫ് അധ്യക്ഷനായി. 1968ല്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി. സിപിഐ സംസ്ഥാന ആന്ധ്രാപ്രദേശ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായും പിന്നീട് സംസ്ഥാന സെക്രട്ടറിയായും സുധാകര്‍ റെഡ്ഡി തിരഞ്ഞെടുക്കപ്പെട്ടു. ബികെഎംയു സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.1998, 2004 എന്നീ വര്‍ഷങ്ങളില്‍ നല്‍ദൊണ്ട മണ്ഡലത്തില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുധാകര്‍ റെഡ്ഡി 2012-ല്‍ എ ബി ബര്‍ധന്റെ പിന്‍ഗാമിയായാണ് സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സിപിഐയുടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി കൂടിയാണ് സുധാകര്‍ റെഡ്ഡി.
-
തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2021-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിപിഐ നേതാവ് വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്.കോട്ടയത്തെ വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14-നാണ് വാഴൂർ സോമന്റെ ജനനം. എഐഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തി. ട്രേഡ് യൂണിയന്‍ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായി. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
-
കൊല്‍ക്കത്ത: ഒളിമ്പിക് ഹോക്കി വെങ്കല മെഡല്‍ ജേതാവും ഇന്ത്യന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പേസിന്റെ പിതാവുമായ ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന വെസ് പേസിനെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം.ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരം ലിയാന്‍ഡര്‍ പേസിന്റെ പിതാവായ വെസ് പേസ് ഹോക്കി താരമായിരുന്നു. 1972 ലെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്നു. ഇന്ത്യന്‍ കായികരംഗവുമായി ദീര്‍ഘകാല ബന്ധമുണ്ടായിരുന്ന വെസ് പേസിന് നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹോക്കി ടീമിലെ മിഡ്ഫീല്‍ഡറായിരുന്ന അദ്ദേഹം ഫുട്‌ബോള്‍, ക്രിക്കറ്റ്, റഗ്ബി തുടങ്ങി നിരവധി കായിക ഇനങ്ങളിലും കഴിവ് തെളിയിച്ചു.1996 മുതല്‍ 2002 വരെ ഇന്ത്യന്‍ റഗ്ബി ഫുട്‌ബോള്‍ യൂണിയന്റെ പ്രസിഡന്റായിരുന്നു. സ്‌പോര്‍ട്‌സ് മെഡിസിന്‍ ഡോക്ടറായ വെസ് പേസ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്, ഇന്ത്യന്‍ ഡേവിസ് കപ്പ് ടീം എന്നിവയുള്‍പ്പെടെ നിരവധി കായിക സംഘടനകളില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചു.
-
റാഞ്ചി: ഝാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സ്ഥാപക നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നീണ്ടകാലമായി അസുഖബാധിതനായിരുന്നു ഷിബു സോറന്‍. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഹേമന്ത് സോറനാണ് പിതാവിന്റെ മരണവാര്‍ത്തയറിയിച്ചത്. 'ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാന്‍ ശൂന്യനായി' എന്ന് കുറിച്ചു കൊണ്ടാണ് ഹേമന്ത് അച്ഛന്റെ മരണവാര്‍ത്ത എക്‌സിലൂടെ അറിയിച്ചത്. നിലവിൽ ജാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. നാലു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ എട്ടു തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ രാജ്യസഭ എംപിയായി. മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു.സന്താൽ സമുദായത്തിൽപ്പെട്ട ഷിബു സോറൻ അന്ന് ബിഹാറിന്റെ ഭാഗമായിരുന്ന രാംഗഡ് ജില്ലയിൽ 1944ലാണ് ജനിച്ചത്. ഇടതുപക്ഷ ട്രേഡ് യൂണിയൻ നേതാവ് എ.കെ. റോയിയുമായും കുർമി മഹാതോ നേതാവ് ബിനോദ് ബിഹാരി മഹാതോയുമായും ചേർന്ന് 1972ലാണ് ജാർഖണ്ഡ് മുക്തി മോർച്ച രൂപീകരിച്ചു. കഴിഞ്ഞ 38 വര്‍ഷമായി പാര്‍ട്ടിയെ നയിച്ചത്.
-
ചോറ്റാനിക്കര: ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റൂം ബോയ് ആണ് മുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു നവാസ്.കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു.കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് ശ്രദ്ധേയനായത്. 1995-ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മിസ്റ്റര്‍ ആൻഡ് മിസ്സിസ്, ചൈതന്യം, മിമിക്‌സ് ആക്ഷന്‍ 500, ഏഴരക്കൂട്ടം, ജൂനിയര്‍ മാന്‍ഡ്രേക്ക്, ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്, ബസ് കണ്ടക്ടര്‍, കിടിലോല്‍ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാന്‍, അമ്മ അമ്മായിയമ്മ, മൈ ഡിയര്‍ കരടി, ച, വണ്‍മാന്‍ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെണ്‍കുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവന്‍ നവാസ്. ഭാര്യ രെഹ്‌നയും സിനിമാതാരമാണ്. മറിമായം എന്ന ടിവി പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരന്‍.
-
ആലപ്പുഴ: അര നൂറ്റാണ്ടായി നാടക രംഗത്ത് സജീവമായിരുന്ന കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെപിഎസി നാടക സമിതിക്കൊപ്പം 40 വര്‍ഷം അദ്ദേഹം പ്രവര്‍ത്തിച്ചു. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' ഉള്‍പ്പടെ കെപിഎസിയുടെ പ്രധാന നാടകങ്ങളില്‍ നിറസാനിധ്യമായിരുന്നു.ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് രാജേന്ദ്രന്‍ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സുപരിചിതനാവുന്നത്. പടവലം കുട്ടന്‍ പിള്ള എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ഉപ്പും മുളകിലും അവതരിപ്പിച്ചത്. നിഷ സാരംഗ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛന്റെ വേഷമായിരുന്നു അദ്ദേഹം ചെയ്തത്. ഉപ്പും മുളകും കൂടാതെ സീ കേരളം, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളില്‍ വ്യത്യസ്ത പരമ്പരകളിലായി രാജേന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്.
-
തൃശൂര്‍: ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ പി വി സന്ദേശ് (46) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലമാണ് മരണം. പൊന്നേംമ്പാറ വീട്ടില്‍ പരേതനായ വേണുഗോപാലിന്റെയും സോമവതിയുടെയും മകനാണ് പി വി സന്ദേശ്. ഭാര്യ: ജീന എം വി. മക്കള്‍: ഋതുപര്‍ണ്ണ, ഋതിഞ്ജയ്. സഹോദരങ്ങള്‍: സജീവ് (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്), പരേതനായ സനില്‍. സംസ്‌ക്കാരം തിങ്കളാഴ്ച വൈകീട്ട് നാലു മണിയ്ക്ക് നടക്കും. തൃശൂര്‍ നെടുപുഴയിലെ വനിതാ പോളിടെക്‌നിക്കിനടുത്താണ് താമസം. മകനായും അനിയനായും ശിഷ്യനായും അംഗരക്ഷകനായും നിരുപാധിക സ്‌നേഹം പങ്കുവച്ച വ്യക്തിയാണ് സന്ദേശ് എന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
-
ഫ്ലോറിഡ: ഡബ്ല്യു ഡബ്ല്യു ഇ റസ്‌ലിംഗ് ഇതിഹാസം ഹൾക്ക് ഹോഗന്‍ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ഫ്ലോറിഡയിലുള്ള ഹോഗന്‍റെ വീട്ടിലായിരുന്നു അന്ത്യം. അടിയന്തര വൈദ്യസഹായം തേടി ഹോഗന്‍റെ വീട്ടിൽ നിന്ന് ഫോണ്‍ സന്ദേശം വന്നിരുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം കഴുത്തിന് ശസ്ത്രക്രിയക്ക് വിധേയനായ ഹള്‍ക്ക് ഹോഗന്‍ അബോധവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഭാര്യ സ്കൈ തള്ളിക്കളഞ്ഞിരുന്നു.റസ്‌ലിംഗ് പ്രചാരം നേടിയ 1980കളിലും 1990കളിലും ഡബ്ല്യു ഡബ്ല്യു ഇ(വേള്‍ഡ് റസ്‌ലിംഗ് എന്‍റര്‍ടെയിൻമെന്‍റ്) ഗുസ്തി മത്സരങ്ങളില്‍ സൂപ്പര്‍താരമായി മാറിയ ഹള്‍ക്കിന് ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരുണ്ട്. 1990 കളിൽ ടെലിവിഷൻ പ്രചാരത്തിൽ ആയതോടെ ഇന്ത്യയിലും ഹൾക്ക് ഹോഗന് ലക്ഷക്കണക്കിന് ആരാധകർ ഉണ്ടായി. ആന്ദ്രെ ദ് ജയന്‍റിനെതിരായ നിലത്തടിച്ചുവീഴ്ത്തിയ ഹൾക്കിന്‍റെ പോരാട്ടം ഡബ്ല്യു ഡബ്ല്യു ഇ ചരിത്രത്തിലെ ക്ലാസിക്കുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.റിംഗിലെ തന്‍റെ അതിമാനുഷ പരിവേഷം കൊണ്ട് ആരാധകരെ കൈയിലെടുക്കുകയും എതിരാളികളെ വിറപ്പിക്കുകയും ചെയ്ത ഹൾക്ക് എണ്‍പതുകളില്‍ ഡബ്ല്യുഡബ്ല്യുഇ(അന്ന് ഡബ്ല്യുഡബ്ല്യുഎഫ്)യെ ഒറ്റക്ക് ചുമലിലേറ്റി. 2015ല്‍ നടത്തിയ വംശീയ പരാമര്‍ശം ഹൾക്ക് ഹോഗന്‍റെ കരിയറിലെ കറുത്തപാടായി അവശേഷിക്കുകയും ഗുസ്തി കരിയറിന് വിരാമമിടുകയും ചെയ്തു. 2025ല്‍ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിക്കായി വീണ്ടും റിംഗിലെത്തിയ ഹള്‍ക്ക് ഹോഗനെ കൂവവലോടെയാണ് കാണികള്‍ വരവേറ്റത്.
-
ഹൈദരബാദ്: തെലുങ്ക് നടന്‍ ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന വെങ്കട്ട് രാജ്(53) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തെലുങ്ക് സിനിമയിലെ പരിചിത മുഖമായ വെങ്കട്ട് ഖുഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തേക്കെത്തുന്നത്. നിരവധി ഹാസ്യകഥാപാത്രങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. ദില്‍, ബണ്ണി, ഭഗീരഥ, കിങ്ങ്, ശിവം, തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി.ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും ചെലവേറിയ ചികിത്സ താങ്ങാന്‍ കുടുംബത്തിന് കഴിയില്ലെന്ന് അറിയിച്ച് മകള്‍ എത്തിയിരുന്നു. 2000 ത്തിന്റെ തുടക്കത്തില്‍ 'ഖുഷി' എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് വെങ്കട്ട് ടോളിവുഡിലേക്ക് എത്തുന്നത്. ബണ്ണി, അദുര്‍സ്, ധീ, മിറാപകായ് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലും വെങ്കട്ട് അഭിനയിച്ചു.
-
കണ്ണൂർ: ടി പി വധക്കേസിലെ പ്രതി കെ കെ കൃഷ്ണൻ അന്തരിച്ചു. കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ടി പി കേസിൽ പത്താം പ്രതിയാണ് കൃഷ്ണൻ. സിപിഐ എം ഒഞ്ചിയം ഏരിയ കമ്മിറ്റി മുൻ അംഗവും വടകര ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു കെ കെ കൃഷ്ണൻ.79 വയസായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിചാരണ കോടതി വെറുതെവിട്ട കെ കെ കൃഷ്ണനെ ഹൈക്കോടതിയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. 2024 ഫ്രെബ്രുവരിയിലാണ് ശിക്ഷ വിധിച്ചത്.ജയിലിൽ അസുഖബാധിതനായതിനെ തുടർന്നു ഇക്കഴിഞ്ഞ ജൂൺ 24 മുതൽ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം, സിപിഐ എം ഏറാമല ലോക്കൽ കമ്മിറ്റി അംഗം, പുറമേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
-
കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ (94) അന്തരിച്ചു. കെപിസിസി മുന്‍ പ്രസിഡന്റും ചാത്തന്നൂര്‍ എംഎല്‍എയും മന്ത്രിയുമായിരുന്നു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സാമൂഹ്യ ക്ഷേമം, ഫിഷറീസ്, വൈദ്യുതി, കയര്‍, ധനം, ദേവസ്വം വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ആദ്യമായി മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കൂടിയാണ് സി വി പത്മരാജന്‍. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ചികിസ്തയുടെ ഭാഗമായി മാറി നിന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമലതയും സി വി പത്മരാജന് നല്‍കിയിരുന്നു. കേരള ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ : വസന്തകുമാരി. മക്കള്‍ : സജി, അനി.കെ കരുണാകരന്‍, എകെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്ന സി വി പത്മരാജന്‍ രണ്ട് തവണ ചാത്തന്നൂരില്‍ നിന്നും നിയമസഭയിലെത്തി. പത്മരാജന്‍ വക്കീല്‍ എന്ന് കൊല്ലത്ത് അറിയപ്പെട്ടിരുന്ന അദ്ദേഹം പരവൂര്‍ സ്വദേശിയാണ്. അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയപ്പോഴാണ് കൊല്ലം നഗരത്തിന്റെ ഭാഗമാവുകയായികുന്നു. 1982 ല്‍ ചാത്തന്നൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തി. ആദ്യ ടേമില്‍ തന്നെ മന്ത്രിസ്ഥാനവും ലഭിച്ചു. മന്ത്രിസ്ഥാനം രാജിവച്ച് 1983 ല്‍ കെപിസിസി അധ്യക്ഷനായി. ഇക്കാലത്താണ് തിരുവനന്തപുരം ശാസ്തമംഗലത്ത് കെപിസിസി ആസ്ഥാനമായ കെട്ടിടം വാങ്ങിയത്.
-
ചേർത്തല: മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ സഹോദരൻ എ.കെ. ജോൺ (75) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച മൂന്നുമണിക്ക് ചേർത്തല മുട്ടം സെയ്ൻമേരിസ് ദേവാലയ സെമിത്തേരിയിൽ. ഹൈക്കോടതി ഗവ പ്ലീഡർ, കെഎസ്എഫ്ഇ, കാത്തലിക് സിറിയൻ ബാങ്ക് തുടങ്ങിയവയുടെ സ്റ്റാൻഡിങ് കൗൺസിലംഗം, മുട്ടം സഹകരണ ബാങ്ക് ഭരണാസമിതി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: ജേർളി ജോൺ, മകൻ: ജോസഫ് ജോൺ (യുകെ), മരുമകൾ: എലിസബത്ത് ജോൺ (യു.കെ.). മറ്റു സഹോദരങ്ങൾ: എ.കെ. തോമസ് പാല (റിട്ടയേർഡ് സഹകരണ രജിസ്റ്റാർ), മേരിക്കുട്ടി ദേവസ്യ, എ.കെ. ജോസ് (റിട്ടയർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോർഡ്), പരേതരായ സിസ്റ്റർ ഇൻഫന്റ് ട്രീസ, റോസമ്മ കുര്യൻ കോളുതറ, കൊച്ചുറാണി തോമസ്.
-
തൃശൂർ: 'പ്രണയമീനുകളുടെ കടൽ 'എന്ന സിനിമയുടെ നിർമാതാവും സ്വർണവ്യാപാരിയും ആയ തേനംകുടത്ത് വട്ടക്കുഴി ജോണി അന്തരിച്ചു. 73 വയസായിരുന്നു. തൃശൂർ പൂച്ചിന്നിപ്പാടം ലിറ്റിൽ ഫ്ലളവർ പള്ളിയിലാണ് സംസ്കാര ശുശ്രൂഷകൾ. മേഴ്സി ജോണി ആണ് ഭാര്യ. പരേതനായ ഡാനി ജോൺ, ദീപക് ജോൺ, സോണിയ ബെന്നി എന്നിവർ മക്കളാണ്. പാലക്കാട് ഡിവൈഎസ്ബി ബെന്നി ജേയ്ക്കബ് മരുമകനാണ്. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് പെരിഞ്ചേരി തിരുഹൃദയ പള്ളിയിൽ നടക്കും.
-
തൃശൂർ: കൽദായ സഭയുടെ ആർച്ച്ബിഷപ്പ് ഡോ. മാർ അപ്രേം അന്തരിച്ചു. ഇന്ന് രാവിലെ 9.58നായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. അരനൂറ്റാണ്ടിലേറെ സഭയെ നയിച്ച ഇടയനാണ് അന്തരിച്ചത്. ഇരുപത്തിയെട്ടാം വയസിലാണ് മാർ അപ്രേം മെത്രാപ്പൊലീത്തയായത്. കൽദായ സുറിയാനി സഭയുടെ ഇന്ത്യയിലെ മെത്രാപ്പൊലീത്തയായി ഏറെക്കാലം ഡോ. മാർ അപ്രേം സേവനമനുഷ്ഠിച്ചു. നിലവിൽ പദവി ഒഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു. 1968ൽ ബാഗ്‌ദാദിൽ വെച്ചാണ് അദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. തൃശൂർ ആയിരുന്നു സഭയുടെ ആസ്ഥാനം. പൊതുസമൂഹത്തിൽ ഏറെ സ്വീകാര്യതയുണ്ടായിരുന്ന ഇടയൻ കൂടിയായിരുന്നു മാർ അപ്രേം. സഭയുടെ പ്രധാനപ്പെട്ട ബിഷപ്പുമാരും മറ്റും എത്തിയതിന് ശേഷമാകും സംസ്കാരമുണ്ടാകുക.
-
വാഷിങ്ടൺ: ക്വിന്റന്‍ ടറന്റീനോ ചിത്രങ്ങളായ റിസര്‍വോയര്‍ ഡോഗ്‌സ്, കില്‍ ബില്‍, ദ ഹേറ്റ്ഫുള്‍ എയ്റ്റ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ മൈക്കല്‍ മാഡ്‌സന്‍ (67) അന്തരിച്ചു. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് മാഡ്‌സന്റെ മാനേജര്‍ പ്രതികരിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്ന് ലോസ് ആഞ്ചെലെസ് കൗണ്ടി ഷെരീഫ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.1980 മുതല്‍ ഹോളിവുഡ് ചിത്രങ്ങളില്‍ സജീവമാണ് മൈക്കല്‍ മാഡ്‌സന്‍. 1992-ല്‍ പുറത്തിറങ്ങിയ ടറന്റീനോ ചിത്രം റിസര്‍വോയര്‍ ഡോഗ്‌സിലെ വേഷമാണ് മാഡ്‌സനെ ശ്രദ്ധേയനാക്കിയത്. പിന്നീട് അദ്ദേഹം ടറന്റീനോ ചിത്രങ്ങളില്‍ സ്ഥിരസാന്നിധ്യമായി. കില്‍ ബില്ലിന്റെ രണ്ടുഭാഗങ്ങളിലും താരം വേഷമിട്ടു. 2015-ല്‍ പുറത്തിറങ്ങിയ ദ ഹേറ്റ്ഫുള്‍ എയ്റ്റിലും പ്രധാനകഥാപാത്രമായെത്തി. ഇതിന് പുറമേ 300 ചിത്രങ്ങളില്‍ മാഡ്‌സന്‍ അഭിനയിച്ചിട്ടുണ്ട്.
-
തൃശൂര്‍: ഗായകനും തൃശ്ശൂര്‍ ആസ്ഥാനമാക്കിയുള്ള ഇലഞ്ഞിക്കൂട്ടം ബാന്‍ഡിന്റെ ലീഡറും ഡയറക്ടറുമായ അനൂപ് വെള്ളാറ്റഞ്ഞൂര്‍ (41)അന്തരിച്ചു. തൃശ്ശൂര്‍ ചെല്ലൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവേകോദയം സ്‌കൂളിലെ ഹയര്‍സെക്കണ്ടറി ഇംഗ്ലീഷ് അധ്യാപകനായിരുന്നു. 2019-ല്‍ തൃശ്ശൂര്‍പൂരത്തിന് പൂരത്തെ കുറിച്ച് അനൂപ് രചിച്ച് സംഗീതം നല്കിയ ഒരുഗാനം ഇലഞ്ഞിക്കൂട്ടം ബാന്റ് ചെയ്തിരുന്നു. പൂരക്കാലത്ത് യൂട്യൂബില്‍ റിലീസ് ചെയ്ത പൂരം ജനിച്ചൊരുനാട്... എന്നു തുടങ്ങുന്ന ആ ഗാനത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. ഇക്കുറി പൂരം ലൈവില്‍ മാഷ് ഗിറ്റാര്‍ വായിച്ചു ഗാനമാലപിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു. അനൂപ് കളളാറ്റഞ്ഞൂര്‍ കല്ലാറ്റ് പീതാംബരന്‍ മാസ്റ്ററുടെ മകനാണ് അനൂപ്. അമ്മ: രാജലക്ഷ്മി ടീച്ചര്‍(റിട്ട. തയ്യൂര്‍ ഗവ.സ്‌കൂള്‍) ഭാര്യ: പാര്‍വ്വതി. (ആയുര്‍വേദ ഡോക്ടര്‍ ), മക്കള്‍: പാര്‍വ്വണ, പാര്‍ത്ഥിപ്.
-
കൊച്ചി: എഴുത്തുകാരനും ചിന്തകനും ആദിവാസി ദളിത് പ്രവർത്തകനുമായിരുന്ന കെ എം സലിംകുമാർ അന്തരിച്ചു. എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ചികിത്സയിലായിരുന്നു.1949ൽ ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്തായിരുന്നു ജനനം. നാളിയാനി ട്രൈബൽ എൽ.പി. സ്‌കൂൾ, പൂച്ചപ്ര അറക്കുളം യു.പി. സ്‌കൂൾ, മൂലമറ്റം ഗവ. സ്‌കൂൾ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. സിപിഐഎം (എംഎൽ)ന്റെ സംഘാടകരിൽ ഒരാളായിരുന്നു. 1975-ൽ അടിയന്തരാവസ്ഥകാലത്ത് 17 മാസം ജയിൽജീവിതം അനുഭവിച്ചു. ഡിആർസിസിപിഐ (എംഎൽ) സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.1989-ൽ അധഃസ്ഥിത നവോത്ഥാനമുന്നണിയുടെ ജാതിവിരുദ്ധ സമരത്തിന്റെ ഭാഗമായി മനുസ്‌മൃതി ചുട്ടെരിച്ചുകൊണ്ട് സലിംകുമാർ ദലിത് പ്രവർത്തനത്തിൽ കേന്ദ്രീകരിച്ചു. 1999-ൽ ദലിത് ഐക്യസമിതി രൂപീകരിക്കാൻ നേതൃത്വം നൽകിയതും സലിംകുമാറായിരുന്നു. രക്തപതാക, അധഃസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിൻ, ദലിത് ഐക്യശബ്ദം ബുള്ളറ്റിൻ എന്നിവയുടെ എഡിറ്ററായി പ്രവർത്തിച്ചു. കേരള ദലിത് മഹാസഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.സംവരണവും സമവായത്തിൻ്റെ രാഷ്ട്രീയവും, ദലിത് പ്രത്യയശാസ്ത്രവും സമുദായവത്കരണവും, ഭൂമിയുടെ ജാതിയും രാഷ്ട്രീയവും, നെഗ്രിറ്റ്യൂഡ് എന്നിവയാണ് പ്രധാന കൃതികൾ. അയ്യങ്കാളിയുടെ ലോകവീക്ഷണം, സംവരണം ദലിത് വീക്ഷണത്തിൽ, ദലിത് ജനാധിപത്യ ചിന്ത, ഇതാണ് ഹിന്ദു ഫാസിസം വംശമേധാവിത്വത്തിൻ്റെ സൂക്ഷ്മതലങ്ങൾ എന്നീ കൃതികളും രചിച്ചു. 'കടുത്ത' എന്ന ആത്മകഥയും പൂർത്തീകരിച്ചിട്ടുണ്ട്.
-
മുംബൈ: 'കാന്താ ലഗാ' എന്ന മ്യൂസിക് വീഡിയോയിലൂടെ പ്രശസ്തയായ നടിയും മോഡലുമായ ഷെഫാലി ജരിവാല (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി മുംബൈയിലെ ബെല്ലെവ്യൂ മൾട്ടി-സ്പെഷ്യാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഷെഫാലിയുടെ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ സ്ഥിരീകരിക്കപ്പെടുകയുള്ളൂ. മുംബൈ പോലീസ് അവരുടെ അന്ധേരിയിലെ വസതിയിൽ പരിശോധന നടത്തിയിട്ടുണ്ട്.2002-ൽ പുറത്തിറങ്ങിയ 'കാന്താ ലഗാ' എന്ന റീമിക്സ് മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. ഈ ആല്‍ബം വന്‍ ഹിറ്റായിരുന്നു. 2000-കളുടെ തുടക്കത്തിൽ പോപ്പ് സംസ്കാരത്തിന്റെ ഒരു പ്രതീകമായി മാറിയ ഈ വീഡിയോ, ഷെഫാലിയെ ഒരു ദേശീയ താരമാക്കി. പിന്നീട്, 2004-ൽ സൽമാൻ ഖാൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര എന്നിവർ അഭിനയിച്ച 'മുജ്സെ ഷാദി കരോഗി' എന്ന സിനിമയിൽ കാമിയോ വേഷത്തിൽ ഇവർ എത്തിയിരുന്നു. 2019-ൽ 'ബിഗ് ബോസ് 13' എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ വീണ്ടും ഷെഫാലി ശ്രദ്ധ നേടി.
-
ന്യൂഡൽഹി: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു. 77 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലണ്ടനിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുകാലങ്ങളായി ലണ്ടനില്‍ താമസിക്കുകയായിരുന്ന ദോഷി ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഇടംകൈയന്‍ സ്പിന്നറായിരുന്ന ദോഷി 1979-83 കാലഘട്ടങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി 33 ടെസ്റ്റും 15 ഏകദിനവും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 33 വിക്കറ്റും ഏകദിനത്തില്‍ 22 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ഗുജറാത്തിലെ രാജ്കോട്ടില്‍ ജനിച്ച ദിലീപ് ദോഷി സൗരാഷ്ട്ര ടീമിലൂടെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ശ്രദ്ധനേടിയത്. 1979ല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിലാണ് ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റംകുറിച്ചത്. മുന്‍ താരത്തിന്റെ വിയോഗത്തില്‍ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയും അനുശോചനം രേഖപ്പെടുത്തി.
-
കണ്ണൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്ലിയാർ അന്തരിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ മെമ്പർ, സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി, തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്ലാം അറബിക് കോളേജ് പ്രിൻസിപ്പൽ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു. പുറത്തീൽ പുതിയകത്ത് ശൈഖ് കുടുംബത്തിൽ 1949 ജൂൺ 19-നായിരുന്നു മാണിയൂർ അഹമ്മദ് മുസ്ലിയാരുടെ ജനനം. പണ്ഡിതനും സൂഫി വര്യനുമായിരുന്ന മാണിയൂർ അബ്ദുല്ല മൗലവിയുടെയും പുറത്തീൽ പുതിയകത്ത് ഹലീമ എന്നവരുടെയും മകനാണ്.
-
മട്ടാഞ്ചേരി: മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന്റെ പി എസ് അബു അന്തരിച്ചു. മുൻ പിടിടിയു മലഞ്ചരക്ക് വിഭാഗം കൺവീനർ ആയിരുന്നു. വിഭാഗം മലഞ്ചരക്ക് കൺവീനറായിരുന്നു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആണ് അന്ത്യം. ഇന്ന് രാവിലെ 9 മണിയോടെയാണ് മരണം സംഭവിച്ചത്. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് താമസം.പായാട്ട് പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിൻ്റെയും പരേതയായ ആമിനയുടെയും മകനാണ് പി എസ് അബു. ഭാര്യ:പരേതയായ നബീസ. മറ്റ് മക്കൾ: അസീസ്, റസിയ, സൗജത്ത്. മരുമക്കൾ:ഭരത് മമ്മുട്ടി ( പി.ഐ.മുഹമ്മദ് കുട്ടി),സലീം,സൈനുദ്ദീൻ, ജമീസ് അസീബ്. ഖബറടക്കം 11.06.2025 (ബുധനാഴ്ച്ച) രാത്രി 8 ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ നടക്കും.
-
ചെന്നൈ: തമിഴ് സംവിധായകൻ വിക്രം സുകുമാരൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മധുരയിൽ നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടയിലായിരുന്നു സംഭവം. മധുരയില്‍ ഒരു നിർമാതാവിനോട് അടുത്ത സിനിമയുടെ കഥ പറഞ്ഞ് മടങ്ങവേ ബസിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാൻ കഴിഞ്ഞില്ല.ഛായാഗ്രാഹകനും സംവിധായകനുമായ ബാലു മഹേന്ദ്രയുടെ സഹസംവിധായകനായാണ് വിക്രം സുകുമാരൻ സിനിമാ ജീവിതം ആരംഭിച്ചത്. 2013-ല്‍ മദയാനൈ കൂട്ടം എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. വെട്രിമാരന്റെ ആടുകളം എന്ന സിനിമയിൽ ഡയലോഗ് റൈറ്ററുമായിരുന്നു. പൊള്ളാതവൻ, കൊടിവീരൻ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ശന്തനു ഭാഗ്യരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച രാവണക്കൂട്ടം ആണ് അവസാന ചിത്രം.
-
ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്രതാരം രാജേഷ് (75) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ചെന്നൈ പോരൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ഇന്ന് രാവിലെയാണ് രാജേഷ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 150-ൽ ഏറെ സിനിമകളിൽ രാജേഷ് അഭിനയിച്ചിട്ടുണ്ട്.കഴിഞ്ഞ അമ്പത് വർഷത്തിലേറെയായി സിനിമാരംഗത്തുള്ള രാജേഷ് നായകനായും സ്വഭാവനടനായും മികവ് തെളിയിച്ചിട്ടുണ്ട്. സീരിയലിലൂടെ അഭിനയരംഗത്തെത്തിയ രാജേഷ് പിന്നീട് സിനിമകളിൽ സജീവമായ. മെറി ക്രിസ്മസ് എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.1949 ഡിസംബർ 20 ന് മണ്ണാർഗുഡിയിൽ ജനിച്ച രാജേഷ് 1974 ൽ ബാലചന്ദർ സംവിധാനം ചെയ്ത 'അവൾ ഒരു തുടർകഥൈ' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ആ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത രാജേഷിന് 1979-ൽ പുറത്തിറങ്ങിയ കന്നി പരുവത്തിലെ എന്ന സിനിമയിൽ നായകനാകാനുള്ള അവസരം ലഭിച്ചു.ഭാഗ്യരാജിൻ്റെ 7 ഡേയ്സ്, കമലഹാസനൊപ്പമുള്ള സത്യ, മഹാനടി, വിരാണ്ടി തുടങ്ങി നിരവധി ചിത്രങ്ങളിൽ രാജേഷ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 1983 ൽ അദ്ദേഹം ജോൺ സിൽവിയയെ വിവാഹം കഴിച്ചു. ദിവ്യ മകളും ദീപക് മകനുമാണ്. രാജേഷിന്റെ ഭാര്യ 2012 ഓഗസ്റ്റ് ആറിന് അസുഖത്തെ തുടർന്ന് അന്തരിച്ചു.സിനിമയ്ക്ക് പുറമേ റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്തിരുന്ന രാജേഷ് അടുത്തിടെ ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. ഇന്ന് പുലർച്ചെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടപ്പോൾ, രാജേഷിനെ വീട്ടുകാർ ഉടൻ തന്നെ രാമചന്ദ്ര ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
-
കോഴിക്കോട്: പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന് ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതം കാരണമായിരുന്നു മരണമെന്നാണ് നടന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ചാര്‍ളി എന്ന ദുല്‍ഖര്‍ സല്മാന് ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.ചാര്‍ളിയിലെ 'ഡേവിഡ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് രാധാകൃഷ്ണന് ചക്യാട്ട് ശ്രദ്ധേയനാവുന്നത്. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ അദ്ദേഹം രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുമുണ്ട്. ക്യാമറ, ഫോട്ടോഗ്രാഫി വിഷയങ്ങളില്‍ നിരവധി ക്ലാസുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.ക്യാമറ, ഫോട്ടോഗ്രാഫി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്ന 'പിക്സല്‍ വില്ലേജ്' എന്ന യുട്യൂബ് ചാനലിലൂടെയും മറ്റും രാധാകൃഷ്ണന് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. രാധാകൃഷ്ണന് ചക്യാട്ടിന്റെ വേര്‍പാടിന്റെ വിവരം 'പിക്സല്‍ വില്ലേജും' ഔദ്യോഗികമായി പങ്കുവെച്ചു.
-
കൊല്ലം: സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്‌ബോള്‍ ടീം നായകനുമായ എ നജിമുദ്ദീന്‍ (73) അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. കേരള ഫുട്‌ബോള്‍ ടീമിന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളായിരുന്ന നജിമുദ്ദീന്‍ കൊല്ലം തേവള്ളി സ്വദേശിയാണ്.1973 ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ജേതാക്കളായപ്പോള്‍ ടീമിലെ പ്രധാന താരമായിരുന്നു നജിമുദ്ദീന്‍. കേരളത്തിന്റെ കിരീടനേട്ടത്തില്‍ നജിമുദ്ദീന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അന്ന് ഫൈനലില്‍ ഹാട്രിക്കടിച്ച് തിളങ്ങിയത് ക്യാപ്റ്റന്‍ മണിയാണെങ്കിലും രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കിയത് 19കാരനായ നജിമുദ്ദീനായിരുന്നു.1973 മുതല്‍ 1981 വരെ കേരളത്തിന് വേണ്ടി നജിമുദ്ദീന്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. 1992 വരെ ടൈറ്റാനിയത്തിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ടൈറ്റാനിയത്തില്‍ നിന്നും അസിസ്റ്റന്റ് കൊമേഴ്സ്യല്‍ മാനേജരായി 2009 ല്‍ വിരമിച്ചു. ഭാര്യ: നസീം ബീഗം മക്കള്‍: സോഫിയ, സുമയ്യ, സാദിയ.
-
ചെന്നൈ: രാജ്യത്തെ പ്രമുഖ ആണവ ശാസ്ത്രജ്ഞനും ആണവോര്‍ജ കമ്മിഷന് മുന്‍ ചെയര്‍മാനുമായിരുന്ന ഡോ. എം ആര്‍ ശ്രീനിവാസന് (95) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഊട്ടി-കോത്തഗിരി റോഡിലുള്ള വാസസ്ഥലത്ത് തെന്നി വീണതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു.ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ പ്രഥമ ചെയര്‍മാനാണ്. ഇദ്ദേഹത്തിന്റെ കാലത്ത് രാജ്യത്ത് 18 ആണവോര്‍ജ പ്ലാന്റുകള്‍ നിര്‍മിച്ചു. വിയന്ന ആസ്ഥാനമായുള്ള അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഉപദേഷ്ടാവായിരുന്നു. രാജ്യം പദ്മശ്രീയും പദ്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. 'ഫ്രം ഫിഷന് ടു ഫ്യൂഷന്‍-ദി സ്റ്റോറി ഓഫ് ഇന്ത്യാസ് അറ്റമിക് എനര്‍ജി പ്രോഗ്രാം' എന്ന പുസ്തകത്തിന്റെ രചയിതാവാണ്.മാലൂര്‍ രാമസ്വാമി ശ്രീനിവാസന് എന്ന എം.ആര്‍. ശ്രീനിവാസന് 1930-ല്‍ ബെംഗളൂരുവിലാണ് ജനിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറായ ശ്രീനിവാസന് 1955-ലാണ് ആണവോര്‍ജ വകുപ്പില്‍ ചേര്‍ന്നത്. തുടര്‍ന്ന്, ഡോ. ഹോമി ജെ. ഭാഭയുമായി ചേര്‍ന്ന് രാജ്യത്തെ ആദ്യ ആണവ റിയാക്ടറായ 'അപ്സര'യുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായി. 1959-ല്‍ ആണവോര്‍ജ വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍ പ്രോജക്ട് എന്‍ജിനീയറായി നിയമിതനായതോടെ ആണവോര്‍ജം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചു.1967-ല്‍ മദ്രാസ് ആറ്റമിക് പവര്‍ സ്റ്റേഷന്റെ ചുമതല വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ആണവനയം രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച ശ്രീനിവാസന് 1987-ലാണ് ആണവോര്‍ജ കമ്മിഷന് ചെയര്‍മാനും ആണവോര്‍ജ വകുപ്പ് സെക്രട്ടറിയുമാകുന്നത്. ഭാര്യ: ഗീത മക്കള്‍: ശാരദ ശ്രീനിവാസന്, രഘുവീര്‍. മരുമക്കള്‍: സത്തു, ദ്വിഗ്വിജ്. സംസ്കാരം വ്യാഴാഴ്ച 11-ന് വെല്ലിങ്ടണില്‍.
-
പുനെ: പ്രമുഖ ആസ്ട്രോഫിസിസിസ്റ്റും ശാസ്ത്ര പ്രചാരകനുമായ പത്മഭൂഷണ്‍ ഡോ. ജയന്ത് വിഷ്ണു നാര്‍ലിക്കര്‍(87) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ പുനെയിലായിരുന്നു അന്ത്യം. ഇടുപ്പ് ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു. ഇന്ത്യയിലെ ശാസ്ത്രരംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്നു ഡോ. ജയന്ത് വിഷ്ണു നാര്‍ലിക്കര്‍. പ്രപഞ്ചശാസ്ത്രത്തിന് നല്കിയ സംഭാവനകള്‍, രാജ്യത്ത് മുന്‍നിര ഗവേഷണ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് ശാസ്ത്രത്തെ ജനപ്രിയമാക്കാനുള്ള ശ്രമങ്ങള്‍ എന്നിവ അദ്ദേഹത്തെ പ്രശസ്തിയിലെത്തിച്ചു.1938 ജൂലൈ 19 നായിരുന്നു ജനനം. ബനാറസ് ഹിന്ദു സര്‍വകലാശാല (ബിഎച്ച്യു) ക്യംപസിലെ വിദ്യാഭ്യാത്തിനു ശേഷം ഉന്നത പഠനം കേംബ്രിഡ്ജിലായിരുന്നു. ഗണിതശാസ്ത്ര ട്രിപ്പോസില്‍ റാങ്ലറും ടൈസണ്‍ മെഡലും നേടി. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ (1972-1989) ചേരാന്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി. അവിടെ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തിയററ്റിക്കല്‍ ആസ്ട്രോഫിസിക്സ് ഗ്രൂപ്പ് അന്താരാഷ്ട്ര പ്രശസ്തി നേടി.1988-ല്‍, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് ഡോ. നാര്‍ലിക്കറെ ഇന്റര്‍-യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സ് (ഐയുസിഎഎ) സ്ഥാപിക്കാന്‍ ക്ഷണിച്ചു. 2003-ല്‍ വിരമിക്കുന്നതുവരെ അദ്ദേഹം ഐയുസിഎഎയുടെ ഡയറക്ടറായിരുന്നു. ഇക്കാലയളവില്‍ ആസ്ട്രോണമിയിലും ആസ്ട്രോ ഫിസിക്സിലും അധ്യാപനത്തിലും ഗവേഷണത്തിലും മികവിനുള്ള കേന്ദ്രമെന്ന നിലയില്‍ ഐയുസിഎഎ ലോക പ്രശസ്തി നേടിയിരുന്നു. 2012-ല്‍, തേര്‍ഡ് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സസ് സ്ഥാപിച്ചു.ശാസ്ത്ര ഗവേഷണത്തിനു പുറമേ, ഡോ. നാര്‍ലിക്കര്‍ പുസ്തകങ്ങള്‍, ലേഖനങ്ങള്‍, റേഡിയോ/ടിവി പ്രോഗ്രാമുകള്‍ എന്നിവയിലൂടെ ശാസ്ത്ര പ്രചാരണ രംഗത്തും ശ്രദ്ധനേടി. 1965-ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. 1996-ല്‍ യുനെസ്കോ ജനപ്രിയ ശാസ്ത്ര കൃതികള്‍ക്ക് കലിംഗ അവാര്‍ഡ് ലഭിച്ചു. 2004-ല്‍ പത്മവിഭൂഷണ്‍ ലഭിച്ചു, 2011-ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അദ്ദേഹത്തെ സംസ്ഥാനത്തെ പരമോന്നത സിവിലിയന്‍ അവാര്‍ഡായ മഹാരാഷ്ട്ര ഭൂഷണ് നല്‍കി ആദരിച്ചു. 2014-ല്‍, കേന്ദ്ര സാഹിത്യ അക്കാദമി, പ്രാദേശിക ഭാഷാ (മറാത്തി) രചനയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന പുരസ്കാരത്തിനായി അദ്ദേഹത്തിന്റെ ആത്മകഥയെ തെരഞ്ഞെടുത്തിരുന്നു.
-
പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ഡിസിസി വൈസ്പ്രസിഡന്റുമായ എം.ജി.കണ്ണന് (42) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍ നടക്കും.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. ചെന്നീര്‍ക്കര മാത്തൂര്‍ സ്വദേശിയായ കണ്ണന് രണ്ടുതവണ ജില്ലാ പഞ്ചായത്ത് അംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് കണ്ണൻ പൊതുരംഗത്തെത്തിയത്.
-
മലപ്പുറം: സാമൂഹിക പ്രവര്‍ത്തക കെ വി റാബിയ അന്തരിച്ചു. 59 വയസ്സായിരുന്നു. ചക്രക്കസേരയിലിരുന്നു നാടിനാകെ അക്ഷരവെളിച്ചം പകര്‍ന്ന സാക്ഷരതാ പ്രവര്‍ത്തകയായ റാബിയയ്ക്ക് 2022ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന് അവാര്‍ഡ്, യുഎന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്കാരം, വനി താരത്നം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.ഒരു മാസത്തോളമായി റാബിയ കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പില് മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25നായിരുന്നു ജനനം. ജന്മനാ കാലിന് വൈകല്യമുണ്ടായിരുന്നെങ്കിലും പഠനത്തില്‍ മിടുക്കിയായിരുന്നു.14-ാം വയസ്സില്‍ കാലുകള്‍ തളര്‍ന്നു. എന്നാല്‍ തളരാതെ പഠനം തുടര്‍ന്നു. എസ്എസ്എല്‍സി കഴിഞ്ഞ് തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ ചേര്‍ന്നെങ്കിലും പ്രീഡിഗ്രി പൂര്‍ത്തിയാക്കാനായില്ല. പിന്നെ വീട്ടിലിരുന്ന് പഠിച്ച് ബിരുദങ്ങള്‍ നേടി. സമ്പൂര്‍ണ സാക്ഷരതാ യജ്ഞമാണ് റാബിയയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.38-ാം വയസ്സില്‍ കുളിമുറിയുടെ തറയില്‍ തെന്നിവീണ് നട്ടെല്ല് തകര്‍ന്നു. കഴുത്തിനു താഴെ ഭാഗികമായി തളര്‍ന്ന. അസഹനീയ വേദനയില്‍ കിടക്കുമ്പോഴും റാബിയ നോട്ട്ബുക്ക് പേജുകളില്‍ ഓര്‍മകള്‍ എഴുതി. ഒടുവില്‍ 'നിശബ്ദ നൊമ്പരങ്ങള്‍' പുസ്‌തകം പൂര്‍ത്തിയാക്കി. ആത്മകഥ 'സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട് ഉള്‍പ്പെടെ നാലു പുസ്‌തകം എഴുതിയിട്ടുണ്ട്.
-
ഉദയ്പൂർ: പൊള്ളലേറ്റ് ചികിത്സയിയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് (78) അന്തരിച്ചു. ഉദയ്പൂരിലെ വീട്ടിൽ ആരതി നടത്തുന്നതിനിടെ വിളക്കിൽ നിന്ന് ഗിരിജയുടെ ദുപ്പട്ടയ്ക്ക് തീപിടിച്ചാണ് പൊള്ളലേറ്റത്. ശരീരത്തിന്റെ 90% പൊള്ളലേറ്റിരുന്നു. വ്യാഴാഴ്ച അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.സഹോദരൻ ഗോപാൽ ശർമയാണ് മരണ വിവരം അറിയിച്ചത്. മൃതദേഹം ഉദയ്പൂരിലെ വീട്ടിലേക്ക് കൊണ്ടുവരും. കേന്ദ്രമന്ത്രിയായും, ദേശീയ വനിത കമീഷൻ ചെയർപേഴ്സണായും, രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019-ൽ ഉദയ്പൂർ സിറ്റി അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ ഗുലാബ് ചന്ദ് കതാരിയയോട് പരാജയപ്പെട്ടു.ഗിരിജയുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അനുശോചനം അറിയിച്ചു. ഗിരിജയുടെ വിയോഗം കോൺഗ്രസ് കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ഖർഗെ പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹിക നീതി, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ ഗിരിജ വ്യാസിന്റെ സംഭാവന വളരെ പ്രധാനപ്പെട്ടതാണെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
-
കൊച്ചി: അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗത്തിനായി ആളൂർ ഹാജരായിട്ടുണ്ട്. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍ വിവാദങ്ങളിടം പിടിക്കുന്ന കേസുകളിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായാണ് ശ്രദ്ധേയനായത്. തൃശ്ശൂരിലെ സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ ജിഷ കൊലപാതകം, ഇലന്തൂരിലെ നരബലി കേസ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായത് ബിഎ ആളൂരായിരുന്നു.