• കൊൽക്കത്ത: പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു. 43 വയസായിരുന്നു. ഒഡീഷയിലെ താൽസാരി ബീച്ചിൽ കടലിൽ മുങ്ങിമരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് 29 നാണ് മരണം സംഭവിച്ചത്. 2008-ൽ പുറത്തിറങ്ങിയ 'ചിരോദിനി തുമി ജെ അമർ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് രാഹുൽ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 'തുമി ആസ്ബേ ബോലേ', 'ടേക്ക് വൺ', 'സുൾഫിക്കർ', 'ബ്യോംകേഷ് ഗോത്രോ' തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. സംവിധായകൻ ശ്രീജിത്ത് മുഖർജിക്കൊപ്പം 'ജാതീശ്വർ', 'ബ്യോംകേഷ് ദുർഗോ രഹസ്യ' തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. നടി പ്രിയങ്ക സർക്കാർ ആണ് രാഹുലിന്റെ ഭാര്യ. സഹോജ് സഹോജ് ആണ് മകൻ. 2017ൽ ഇവർ വേർപിരിഞ്ഞെങ്കിലും 2023ൽ വീണ്ടും ഒന്നിച്ചു. ഈ ദുഷ്‌കരമായ സമയത്ത് കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് പ്രിയങ്കയും മറ്റ് സഹപ്രവർത്തകരും അഭ്യർത്ഥിച്ചു. രാഹുലിന്റെ ഈ അപ്രതീക്ഷിത മരണം ബംഗാളി ചലച്ചിത്ര ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.






  • കൊച്ചി: എഴുത്തുകാരന്‍ പിഐ ശങ്കരനാരായണന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നളിനിയാണ് ഭാര്യ. കണ്ണൂര്‍ സ്വദേശിയായ പിഐ ശങ്കരനാരായണന്‍ കലൂര്‍ പിസി റോഡിലെ വാടക വീട്ടിലായിരുന്നു താമസം.

    എഴുപതിലധികം ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ്, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവല്‍ക്കരണ അവാര്‍ഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവര്‍ണ ജൂബിലി പുരസ്‌കാരം സമഗ്രസംഭാവനയ്ക്കുള്ള കവിസമാജം പുരസ്‌കാരം (2012) കുഞ്ഞുണ്ണി പുരസ്‌കാരം (2013) എന്നിവ ലഭിച്ചു.





  • കോട്ടയം: ഏഷ്യാഡ് അഡ്വർടൈസിംഗ് ഉടമ ഒളശ്ശ പറമ്പിൽ ജേക്കബ് തരകൻ (ടാജി - 60 ) അന്തരിച്ചു. പരേതനായ പി.ജെ കുര്യന്‍റെ മകനാണ്.  ഭാര്യ: കോട്ടയം ബേക്കർ ഹിൽ ഓത്താപ്പറമ്പിൽ കുടുംബാംഗം മിനി. മക്കൾ: ഡോ. ആൻ സാറാ ജേക്കബ് (ജിഗ്മർ ഹോസ്‌പിറ്റൽ, പോണ്ടിച്ചേരി), കുര്യൻ ജെ തരകൻ. സഹോദരങ്ങൾ: ഡോ. കോശി തരകൻ (ഗോവ), അരുൺ ഉമ്മൻ കുര്യൻ (ബാംഗ്ലൂർ). മൃതദേഹം ഞായറാഴ്ച (മാർച്ച് 15) രാവിലെ 9 മണിക്ക് ഒളശയിലെ ഭവനത്തിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഉച്ചകഴിഞ്ഞു മുന്നരക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ചെങ്ങളം സെന്‍റ് തോമസ് യാക്കോബായ സുറിയാനി ദേവാലയ സെമിത്തേരിയിൽ. പരേതൻ കെ.ത്രി.എ.മുൻ കോട്ടയം സോൺ പ്രസിഡണ്ടും, സ്റ്റേറ്റ് വൈസ് പ്രസിഡണ്ടുമായിരുന്നു. ചെങ്ങളം സെന്‍റ് തോമസ് യാക്കോബായ ദേവാലയ ട്രസ്റ്റിയും സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായി ദീർഘകാലം പ്രവർത്തിച്ചിരുന്നു.



  • മലപ്പുറം: സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ.എൻ. മോഹൻദാസ് അന്തരിച്ചു. 74 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന്‌ പെരിന്തൽമണ്ണ ഇഎംഎസ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും. രണ്ട്‌ തവണ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. ദേശാഭിമാനി മലപ്പുറം യൂണിറ്റ്‌ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം ഇഎംഎസ്‌ പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്‌. ഭാര്യ: കെ ഗീത (റിട്ട. അധ്യാപിക). മക്കൾ: ഡോ. ദിവ്യ (കോട്ടക്കൽ ആര്യവൈദ്യശാല), ധ്യാൻ മോഹൻ (ഐടി എൻജീനിയർ)

    1951 സെപ്‌തംബർ 15ന്‌ ഇന്ത്യനൂർ എടയാട്ട്‌ നെടുമ്പുറം പരേതരായ വേലു നായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായാണ് ജനനം. വിദ്യാർഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത്‌ സജീവമായി. എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയും ഏറനാട്‌ താലൂക്ക്‌ സെക്രട്ടറിയുമായിരുന്നു. കെഎസ്‌വൈഎഫ്‌ ജില്ലാ പ്രസിഡന്റും ഡിവൈഎഫ്‌ഐ പ്രഥമ ജില്ലാ പ്രസിഡന്റുമായി. സിപിഐഎം ഇന്ത്യനൂർ ബ്രാഞ്ച്‌ സെക്രട്ടറി, കോട്ടക്കൽ ലോക്കൽ സെക്രട്ടറി, മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട്‌ താലൂക്ക്‌ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2018ൽ പെരിന്തൽമണ്ണ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായ മോഹൻദാസ് 2024ലാണ് സ്ഥാനത്ത് നിന്നും മാറുന്നത്.



  • കൊച്ചി: പെരുമ്പാവൂരില്‍ അതിക്രൂര ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട നിയമവിദ്യാര്‍ഥിനിയുടെ അമ്മ അന്തരിച്ചു. മുടക്കുഴ ജിഷ ഭവനില്‍ രാജേശ്വരിയാണ്(62) തിങ്കളാഴ്ച വൈകീട്ട് നാലിന് മരിച്ചത്. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാഴ്ചയായി ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച പകല്‍ 12ന് കൂവപ്പടി മയൂരപുരം ശ്മശാനത്തില്‍. കുട്ടികളുടെ കളിപ്പാട്ടം വില്‍ക്കുന്ന തൊഴിലായിരുന്നു.

    2016 ഏപ്രില്‍ 28നാണ് നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ടത്. രാജേശ്വരി വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഇരിങ്ങോളിലെ കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിലായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്നത്തെ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചു. റൂറല്‍ എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തുടര്‍ന്ന് ജൂണ്‍ 16ന് പ്രതി അമീറുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു.

    2017 ഡിസംബര്‍ 14ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. പ്രതി സമര്‍പ്പിച്ച അപ്പീല്‍ തള്ളിയ ഹൈക്കോടതി 2024 മെയ് 20ന് വധശിക്ഷ ശരിവച്ചു. വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്നും നീതി ലഭിച്ചുവെന്ന് വിശ്വസിക്കുന്നതായും അന്ന് രാജേശ്വരി പ്രതികരിച്ചിരുന്നു. പിന്നീട് സുപ്രീംകോടതി വിധി സ്റ്റേ ചെയ്തിരുന്നു.



  • തിരുവനന്തപുരം: പ്രമുഖ ചരിത്രകാരന്‍ കെ എന്‍ പണിക്കര്‍ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ചരിത്രാഖ്യാനത്തിലെ കരുത്തുറ്റ മാര്‍ക്‌സിയന്‍ സ്വരമാണ് വിടപറഞ്ഞത്. വലതുപക്ഷ അജണ്ടകള്‍ക്കെതിരെ നിരന്തരം എഴുതിയ കെ എന്‍ പണിക്കര്‍ പലപ്പോഴും കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. നവതി ആഘോഷിക്കാനിരിക്കെയാണ് വിയോഗം. തൊണ്ണൂറാം ജന്മദിനം കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ സമുചിതമായി ആഘോഷിക്കാനായിരുന്നു തീരുമാനം. നാളെ പത്ത് മണി മുതല്‍ ജവഹര്‍ നഗറിലെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. ശേഷം വൈകീട്ട് നാലുമണിക്ക് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.

    2017 മുതല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിരുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറായിരുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വകുപ്പുമേധാവിയായും സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഡീനായും ആര്‍ക്കൈവ്‌സ് ഓഫ് കണ്‍റ്റമ്പററി ഹിസ്റ്ററിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പലവിദേശ സര്‍വ്വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

    ഗുരുവായൂര്‍ തൈക്കാട്ട് കണ്ടിയൂര്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും പത്താമത്തെ മകനായി 1936ലാണ് ജനനം. ചാവക്കാട് ബോഡ് ഹൈസ്‌കൂളില്‍ സെക്കണ്ടറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയകോളേജില്‍ ബിരുദ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയശേഷം രാജസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കി. സഹപാഠിയായിരുന്ന രാജസ്ഥാന്‍ സ്വദേശിനി അന്തരിച്ച ഉഷാ ഭാര്‍ഗവയാണ് ഭാര്യ. രാഗിണി, ശാലിനി എന്നിവരാണ് മക്കള്‍.


  • കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന കെ പി ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിയോഗം. 1989-90 കാലഘട്ടത്തിൽ വി പി സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത -വാർത്താവിനിമയ വകുപ്പ് മന്ത്രിയായിരുന്നു. 1971 മുതൽ 1991 വരെ തുടർച്ചയായി ആറ് തവണ വടകര മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൂൾ കോളെജ് പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലെ അംഗമായിരുന്നു. ശേഷം 1960ൽ കോൺഗ്രസിൽ ചേർന്നു. 1962 മുതൽ എഐസിസി അംഗമായിരുന്നു. വി കെ കൃഷ്ണമേനോനൊപ്പം പത്രപ്രവർത്തനരംഗത്തുണ്ടായിരുന്ന കെ പി ഉണ്ണികൃഷ്ണൻ ഇന്ദിരഗാന്ധിയുടെ വിശ്വസ്തനിരയിലുൾപ്പെട്ടു. പിന്നീട് ഇന്ദിരയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കോൺഗ്രസ് (യു) വിലും പിന്നീട് കോൺഗ്രസ്(എസ്)ലും എത്തി. കോൺഗ്രസ് (എസ്) അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്നു. 1995ൽ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങി. 1936 സെപ്തംബർ 20ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ഇ കുഞ്ഞിക്കണ്ണൻ നായരുടെ മകനായാണ് ജനനം. ചെന്നൈയിലെ ക്രിസ്ത്യൻ കോളെജ്, മദ്രാസ് പ്രസിഡൻസി കോളെജ്, ഗവൺമെന്റ് ലോ കോളെജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.



  • കോഴിക്കോട്: യുവ സംവിധായകൻ നിതീഷ് സുധ (32) അന്തരിച്ചു.പനിയെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മലപ്പുറം കോട്ടക്കൽ പെരുമണ്ണ കഞ്ഞിക്കുഴിങ്ങര സ്വദേശിയാണ്.

    നടൻ ഇർഷാദ് അലി നായകനാകുന്ന 'പൊടിവാശി' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നിതീഷ്. സിനിമയുടെ റിലീസിംഗ് ജോലികൾ അവസാനഘട്ടത്തിൽ പുരോഗമിക്കവെയാണ് വിയോഗം സംഭവിച്ചത്. കിഴക്കേപുരക്കൽ നാരായണൻ-സുധ ദമ്പതികളുടെ മകനാണ്. ശ്രീകുട്ടിയാണ് സഹോദരി.

    സിനിമയ്ക്ക് പുറമെ രാഷ്ട്രീയ രംഗത്തും നിതീഷ് സജീവമായിരുന്നു. സി.പി.എം പെരുമണ്ണ മോസ്കോ ബ്രാഞ്ച് അംഗമായും ഡി.വൈ.എഫ്.ഐ പെരുമണ്ണ മുൻ മേഖലാ കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും.


  • തിരുവനന്തപുരം: പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ടി കെ ഉമ്മൻ അന്തരിച്ചു. 88 വയസായിരുന്നു. ദില്ലിക്ക് അടുത്ത് ഗുരുഗ്രാമിലെ വസതിയിൽ ആയിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രാജ്യം പത്മഭൂഷൻ നൽകി ആദരിച്ച വ്യക്തിയാണ്. ജെഎൻയുവിലെ പ്രൊഫസർ ആയിട്ടാണ് വിരമിച്ചത്. ആലപ്പുഴ വെണ്മണിയാണ് സ്വദേശം. മുസ്ലിം വിഭാഗങ്ങളുടെ അവസ്ഥയെക്കുറിച്ച് പഠിച്ച സച്ചാർ കമ്മിറ്റി അംഗമായിരുന്നു. സാമൂഹിക നീതി, ജനാധിപത്യം, ബഹുസ്വരത എന്നീ മേഖലകളിൽ അദ്ദേഹത്തിന്റെ പഠനങ്ങളും രചനകളും വ്യാപകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

    എഴുത്തുകാരന്‍, അധ്യാപകന്‍ എന്നി നിലകളിലും പ്രശസ്തനാണ് ടി കെ ഉമ്മന്‍. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് സോഷ്യല്‍ സിസ്റ്റംസിലെ പ്രൊഫസര്‍ എമെറിറ്റസ് ആയിരുന്നു. നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഡല്‍ഹി സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ സോഷ്യല്‍ സയന്‍സസില്‍ ലക്ചററായാണ് ഉമ്മന്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. (1970-71). അവിടെ അദ്ദേഹം സോഷ്യോളജിയില്‍ റീഡറായി ജോലി ചെയ്തു. തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് സോഷ്യല്‍ സിസ്റ്റംസില്‍ (സിഎസ്എസ്എസ്) അസോസിയേറ്റ് പ്രൊഫസറായി (1971-76) സേവനം അനുഷ്ഠിച്ചു . പിന്നീട് സോഷ്യോളജി പ്രൊഫസറായി (1976-2002) നിയമിതനായി.





  • ചെന്നൈ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍ നല്ലകണ്ണ്(101) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഉച്ചയ്ക്ക് 1.55ന് ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യത്തെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്നു ആര്‍ നല്ലകണ്ണ്. കര്‍ഷക പ്രക്ഷോഭങ്ങളിലൂടെ ജനകീയനായ നേതാവ് കൂടിയായിരുന്നു ആര്‍ നല്ലകണ്ണ്.

    1925 ഡിസംബര്‍ 26ന് ശ്രീവൈകുണ്ഡത്തില്‍ ജനിച്ച നല്ലകണ്ണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടെ തന്നെ സ്വാതന്ത്രസമരത്തില്‍ അണിചേര്‍ന്നിരുന്നു. 1944-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ചെന്നൈയിലേക്ക് വ്യാപിപിച്ചു. 13 വര്‍ഷം സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2022-ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ അദ്ദേഹത്തിന് തഗൈസല്‍ തമിഴര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.



  • കോഴിക്കോട്: പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് സുധീഷ് കൈവേലി അന്തരിച്ചു. മേക്കപ്പ് രംഗത്ത് ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള സുധീഷ് പിന്നീട് സംവിധാന രംഗത്തേക്കും കടക്കുകയായിരുന്നു. നാട്ടിൻപുറത്തെ തനത് നർമ മുഹൂർത്തങ്ങൾ കോർത്തിണക്കി അദ്ദേഹം സംവിധാനം ചെയ്ത കോപ്രാട്ടി എന്ന മിനി വെബ് സീരീസ് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാന്ത - രാഘവൻ ദമ്പതികളുടെ മകനാണ്. 


  • തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു. ആകാശ വാണി, പിഐബി, ഇന്ത്യൻ എക്സ്പ്രസ്സ്, ഇന്ത്യ ടുഡേ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ദേശീയ സംസ്ഥാന തലങ്ങളിൽ ചർച്ചയായ ന്യൂസ് സ്റ്റോറികൾ റിപ്പോർട്ട് ചെയ്‌തു. ഏഷ്യാനെറ്റിൽ കാഴ്ചവട്ടം എന്ന് പ്രോഗ്രാമിന്റെ അവതാരകൻ ആയിരുന്നു. കെ കരുണാകരന്റെ ജീവ ചരിത്രം എഴുതിയിരുന്നു. പ്രധാനമന്ത്രി ആയിരുന്ന മൊറാർജി ദേശായിക്കൊപ്പമുള്ള വിമാന യാത്രയ്ക്കിടെ ഉണ്ടായ അപകട റിപ്പോർട്ടിങ്ങ് ആണ് ഏറെ ശ്രദ്ധേയമായത്.

    ഇംഗ്ലീഷിലും മലയാളത്തിലുമായി പത്ത് പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ടി.എൻ. ശേശന്‍റെ ജീവിതകഥയായ 'An Intimate Story', മലയാളത്തിലെ 'കാലക്ഷേപം (Time Pass)', ബിസ്ക്കറ്റ് വ്യവസായിയായിരുന്ന രാജൻ പിള്ള, കെ.എം. മാണി, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ എന്നിവരെ കുറിച്ചുള്ള ഗ്രന്ഥങ്ങൾ എന്നിവ അദ്ദേഹത്തിന്‍റെ പ്രധാന കൃതികളാണ്.





  • കൊല്ലം: പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരനും അധ്യാപകനുമായ താമരക്കുടി കരുണാകരൻ മാസ്റ്റർ (83) അന്തരിച്ചു . കൊല്ലം കുന്നത്തൂർ സ്വദേശിയായ അദ്ദേഹം ദീർഘകാലം തുള്ളൽ കലാരംഗത്ത് സജീവമായിരുന്നു. നിരവധി ശിഷ്യന്മാരെ വാർത്തെടുത്ത അദ്ദേഹം ഓട്ടന്തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ എന്നീ കലാരൂപങ്ങളിലെ അതുല്യ പ്രതിഭയായിരുന്നു. വര്‍ഷങ്ങളായി തുള്ളല്‍ കലാരംഗത്ത് അനുഗ്രഹീത പ്രതിഭയായി നിറഞ്ഞു നില്‍ക്കുന്ന താമരക്കുടി കരുണാകരന്‍ മാസ്റ്റര്‍ക്ക് കേരള കലാമണ്ഡലം അവാര്‍ഡ് ഉള്‍പ്പെടെ വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

    കേരളത്തിന്റെ പാരമ്പര്യ കലാരൂപമായ ഓട്ടൻതുള്ളലിനെ ജനങ്ങളിലേക്ക് അടുത്തുകൊണ്ടുവന്ന പ്രമുഖ കലാകാരനായിരുന്നു താമരക്കുടി കരുണാകരൻ മാസ്റ്റർ. ബാല്യകാലം മുതൽ കലാരംഗത്തോടുള്ള ആസക്തി അദ്ദേഹത്തെ ഓട്ടൻതുള്ളൽ അഭ്യസനത്തിലേക്ക് നയിച്ചു. മഹാകവി കുഞ്ചൻ നമ്പ്യാർ രൂപം നൽകിയ ഈ ജനകീയകലാരൂപത്തിന്റെ പാരമ്പര്യം സംരക്ഷിക്കുകയും പുതുതലമുറയിലേക്ക് കൈമാറുകയും ചെയ്യുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

    വേദികളിൽ ലാളിത്യവും ഹാസ്യവും സാമൂഹിക ബോധവും ചേർന്ന അവതരണശൈലിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ക്ഷേത്രോത്സവങ്ങൾ, സാംസ്കാരിക മഹോത്സവങ്ങൾ, സ്കൂൾ-കോളേജ് വേദികൾ എന്നിവിടങ്ങളിൽ അദ്ദേഹം നിരന്തരം അവതരിപ്പിച്ചു. പാരമ്പര്യ ശൈലി പാലിച്ചുകൊണ്ടു കാലാനുസൃതമായ സാമൂഹിക വിഷയങ്ങളും അവതരണങ്ങളിൽ ഉൾപ്പെടുത്തി പ്രേക്ഷകമനസ്സുകൾ കീഴടക്കി.



  • ഭുവനേശ്വര്‍:ഒഡിയ സംഗീതത്തിലെ പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു. 73 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് കട്ടക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

    കഴിഞ്ഞ വ്യാഴാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചത്.





  • ബെംഗളൂരു: പ്രശസ്ത കന്നഡ സംവിധായകനും നടനുമായ ജോ സൈമൺ (80) അന്തരിച്ചു. ബെംഗളൂരുവിൽ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ യോഗത്തിൽ പങ്കെടുക്കവെ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞു വീണായിരുന്നു മരണം. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    'സാഹസ സിംഹ', 'സിംഹ ജോഡി', 'മിസ്റ്റർ വാസു' തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. കർണാടക ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റായിരുന്നു. നടനായും സംവിധായകനായും ഗാനരചയിതാവായും 100-ലേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ സംവിധായകൻ അനുശോചനം അറിയിക്കുന്നുണ്ട്.



  • ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെലിവിഷന്‍ രംത്തെ ആദ്യകാല വാര്‍ത്താ അവതാരകരിലെ മുന്‍നിര മുഖങ്ങളില്‍ ഒന്നായ സരള മഹേശ്വരി (71) അന്തരിച്ചു. 1980 - 1990 കാലഘട്ടത്തില്‍ ദൂരദര്‍ശന്‍ വാര്‍ത്തകളുടെ മുഖമായിരുന്ന സരള മഹേശ്വരി വ്യാഴാഴ്ച ഡല്‍ഹിയില്‍ വച്ചാണ് അന്തരിച്ചത്.

    1976 മുതല്‍ 2005 വരെ ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകയായിരുന്ന സരള. ദൂരദര്‍ശന്റെ തുടക്കത്തില്‍ ദിവസം മണിക്കൂറുകള്‍ മാത്രം പ്രക്ഷേപണം ഉണ്ടായിരുന്ന സമയത്ത് വാര്‍ത്താ അവകാരകയായിരുന്നു ഇവർ. സരള മഹേശ്വരിയുടെ കുടുംബ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ഷമ്മി നരംഗ് ആണ് മരണം സംബന്ധിച്ച വിവരം പങ്കുവച്ചത്. എക്‌സിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ച പോസ്റ്റിലാണ് ഷമ്മി മരണ വിവരം ലോകത്തെ അറിയിച്ചത്.  

    സരള മഹേശ്വരിയുടെ മരണത്തില്‍ ദുരദര്‍ശനും അനുശോചനം രേഖപ്പെടുത്തി. മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന കരിയറില്‍, ടെലിവിഷന്‍ വാര്‍ത്തകള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും നിറങ്ങളുടെ ലോകത്തിലേക്ക് മാറുന്നതിന് സാക്ഷ്യം വഹിച്ച അവതാരക എന്നാണ് ദൂരദര്‍ശന്‍ സരള മഹേശ്വരിയെ വിശേഷിപ്പിച്ചത്. ദൂരദര്‍ശനിലെ ആദരണീയയായ അവതാരകയായിരുന്നു അവര്‍. സൗമ്യമായ ശബ്ദം, കൃത്യമായ ഉച്ചാരണം, മാന്യമായ അവതരണം എന്നിവയിലൂടെ ഇന്ത്യന്‍ വാര്‍ത്താ ലോകത്ത് ഒരു പ്രത്യേക സ്ഥാനം സൃഷ്ടിച്ചു. ലാളിത്യം, സംയമനം, വ്യക്തിത്വം എന്നിവ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ അവര്‍ക്ക് ഇടം നല്‍കി. എന്നും ദൂരദര്‍ശന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍ പിഎച്ച്ഡി നേടിയ ശേഷമാണ് മഹേശ്വരി ദൂരദര്‍ശനില്‍ എത്തിയത്.



  • തിരുവനന്തപുരം: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം മുരളി അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991, 1996, 2001, 2006 വർഷങ്ങളിൽ മാവേലിക്കരയിൽ നിന്നും നിയമസഭയിലെത്തി.

    1953 ൽ ആലപ്പുഴയിലെ ചെറുകോലിൽ കെ പി മാധവൻ പിള്ളയുടെയും വി കെ രാജമ്മയുടെയും മകനായി ജനനം. എം ജി സർവശാലയുടെ ആദ്യ സെനറ്റ് അംഗവും കെ എസ് ഇ ബിയുടെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവുമായിരുന്നു. അദ്ദേഹം കേരള സംസ്ഥാന ഫിനാൻഷ്യൽ എന്റർപ്രൈസസ് ബോർഡ് ഡയറക്ടറായും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1982-ൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് യുവാക്കളുടെ സെക്രട്ടേറിയറ്റ് മാർച്ച് നയിച്ചതോടെയാണ് എം മുരളി ശ്രദ്ധിക്കപ്പെടുന്നത്.

    1991ൽ മാവേലിക്കരയിൽ നിന്നും സി പി എമ്മിന്റെ എസ് ഗോവിന്ദക്കുറുപ്പിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1996ൽ സിപിഎമ്മിലെ പി എൻ വിശ്വനാഥനെ പരാജയപ്പെടുത്തി വീണ്ടും എംഎൽ‌എയായി. 2001 എൻ സി പി സ്ഥാനാർത്ഥി എൻ വി പ്രദീപ് കുമാറിനെ പരാജയപ്പെടുത്തി ഹാട്രിക് വിജയം സ്വന്തമാക്കി. 2006ൽ സിപിഎമ്മിന്റെ ജി രാജമ്മയെ പരാജയപ്പെടുത്തി അതേ സീറ്റിൽ നിന്നും വീണ്ടും വിജയിച്ചു. 2011ൽ കായംകുളത്ത് നിന്നാണ് ജനവിധി തേടിയത്. അന്ന് സിപിഎമ്മിന്റെ സി കെ സദാശിവനോട് 1315 വോട്ടുകൾക്ക് പരാജയപ്പെട്ടു.‌ 1972 മുതൽ 1977 വരെ അദ്ദേഹം കെ എസ് യു ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവർത്തിച്ചു. 1980ൽ അദ്ദേഹം കെ എസ് യു സംസ്ഥാന പ്രസിഡന്റായി നിയമിക്കപ്പെട്ടു.



  • ചെന്നൈ: സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 70 വയസ്സ് ആയിരുന്നു. 1980 കളിലും 90കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്. രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.  കിലുക്കം, മിന്നാരം, ജോണി വാക്കർ. കൌരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. പൈതൃകം എന്ന സിനിമയ്ക്ക്  മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. 



  • കൊച്ചി: കേരളത്തിലെ ആദ്യകാല നക്സൽ നേതാവായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു.കോതമം​ഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം. കുന്നിക്കൽ നാരായണൻ, നക്സൽ വർഗീസ്, കെ അജിത തുടങ്ങിയവരോടൊപ്പം കേരളത്തിലെ നക്സലൈറ്റ് പോരാട്ടങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച നേതാവായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ. തലശ്ശേരി പൊലീസ് ആക്രമണത്തിന് കുന്നിക്കൽ നാരായണനൊപ്പം നേതൃത്വം കൊടുത്തത് വെള്ളത്തൂവൽ സ്റ്റീഫനായിരുന്നു. പിന്നീട് വയനാട് കേന്ദ്രീകരിച്ച് ജന്മികൾക്കെതിരായി നടന്ന നക്സൽ ഓപ്പറേഷനുകളിലും വെള്ളത്തൂവൽ സ്റ്റീഫൻ നേതൃപരമായി ഇടപെട്ടിരുന്നു. നക്സലെറ്റ് നേതാവ് എന്ന നിലിൽ അറസ്റ്റിലാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. ജയിലിൽ വെച്ച് തന്നെ നക്സൽ പ്രസ്ഥാനത്തോട് വിടപറഞ്ഞ വെള്ളത്തൂവൽ സ്റ്റീഫൻ പിന്നീട് കുറച്ച് സുവിശേഷ പ്രസം​ഗകൻ ആയും മാറിയിരുന്നു.

    നക്സൽ പ്രവർ‌ത്തനങ്ങളെ വിമർശനപരമായും സ്വയം വിമർശനപരമായും വിലയിരുത്തിയ ആത്മകഥയും വെള്ളത്തൂവൽ സ്റ്റീഫൻ രചിച്ചിരുന്നു. വെള്ളത്തൂവൽ സ്റ്റീഫൻ്റെ ആത്മകഥ എന്ന പേരിൽ പുറത്ത് വന്ന ആത്മകഥയിൽ നക്സൽ വിപ്ലവ പ്രവർത്തനങ്ങളുടെ ​ദൗർബല്യങ്ങളും അപചയങ്ങളും വെള്ളത്തൂൽ സ്റ്റീഫൻ അഭിസംബോധന ചെയ്തിരുന്നു. സഹപ്രവർത്തകരായിരുന്ന വർ​ഗീസ് മുതൽ കെ വേണു അടക്കമുള്ളവരുടെ പ്രവർത്തനങ്ങളും പുസ്തകത്തിൽ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. ആത്മകഥയ്ക്ക് പുറമെ ചരിത്രശാസ്ത്രവും മാർക്സിയൻ ദർശനവും, പ്രചോദനം, ആതതായികൾ, അർദ്ധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

    കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിലെ കർഷക കുടുംബത്തിലായിരുന്ന ജനനം. പിന്നീട് പിതാവ് സക്കറിയയും അന്നമ്മയും വെള്ളത്തൂവലിലേക്ക് കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിനെപ്പോലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായി. പിളർപ്പിന് ശേഷം സിപിഐയിൽ പ്രവർത്തിച്ച സ്റ്റീഫൻ ചാരുമജുംദാറിന്റെ നക്സലൈറ്റ് പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ ഭാ​ഗമാകുകയായിരുന്നു. പിന്നീട് കേരളത്തിൽ നക്സലൈറ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു.



  • കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

    പെരുമാള്‍പുരത്തെ ഉഷസ് വീട്ടില്‍വെച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊന്നാനി സ്വദേശിയായ വി ശ്രീനിവാസന്‍ മുന്‍ കബഡി താരമാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു.

    പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണന്‍ സരോജനി ദമ്പതികളുടെ മകനാണ് ശ്രീനിവാസന്‍. 1991ലായിരുന്നു അകന്ന ബന്ധുവായിരുന്ന പി ടി ഉഷയുമായുള്ള വിവാഹം. മകന്‍. ഡോ. ഉജജ്വല്‍ വിഗ്‌നേഷ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷം പിടി ഉഷ എംപി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.


  • ന്യൂഡല്‍ഹി ബിസിസിഐ മുന്‍ പ്രസിഡന്റ് ഐ എസ് ബിന്ദ്ര അന്തരിച്ചു. 84 വയസ്സായിരുന്നു. ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 1975-ലാണ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഐഎസ് ബിന്ദ്ര ക്രിക്കറ്റ് ഭരണരംഗത്തെത്തുന്നത്. 1993 മുതൽ 96 വരെ ബിസിസിഐ പ്രസിഡന്റായി പ്രവർത്തിച്ചു. 1978 മുതൽ 2014 വരെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് പദവിയും വഹിച്ചിരുന്നു.

    ജഗ്മോഹന്‍ ഡാല്‍മിയക്കൊപ്പം ബിസിസിഐയെ സമ്പന്ന കായിക സംഘടനയാക്കിയ വ്യക്തിയാണ് വിടപറഞ്ഞത്. 1994ല്‍ ക്രിക്കറ്റ് സംപ്രേഷണത്തില്‍ ദൂരദര്‍ശന്റെ കുത്തകാവകാശം തകര്‍ത്തു. 1987, 1996 ലോകകപ്പുകള്‍ ഇന്ത്യ വേദിയായതില്‍ നിര്‍ണായക പങ്ക് വഹിച്ചു ഇന്ത്യയും പാകിസ്ഥാനും വേദിയായ 1987 ലോകകപ്പ് ഓസ്ട്രേലിയയും ഇംഗ്ലണ്ടും സുരക്ഷാ ആശങ്കകളാല്‍ ബഹിഷ്‌കരിക്കുമെന്ന ഘട്ടം വന്നപ്പോള്‍ ജനറല്‍ സിയാ ഉള്‍ ഹഖിനോട് ഇന്ത്യ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടത് വഴിത്തിരിവായി.

    അതിര്‍ത്തിയിലെ സൈനികനീക്കങ്ങള്‍ക്കിടെ 1987 ഫെബ്രുവരിയില്‍ ഇന്ത്യ-പാക് മത്സരം കാണാന്‍ അപ്രതീക്ഷിതമായി പാക് പ്രസിഡന്റ് എത്തിയതോടെ മഞ്ഞുരുകി. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആണ് പ്രസിഡന്റ് ഗ്യാനി സെയില്‍ സിംഗിന്റെ സ്പെഷ്യല്‍ സെക്രട്ടറി ആയി 1978 മുതല്‍ 2014 വരെ പഞ്ചാബ് ക്രിക്കറ്റ് നിയന്ത്രിച്ചു. പഞ്ചാബിലെ മോഹാലി സ്റ്റേഡിയം നിര്‍മിച്ചത് ബിന്ദ്രയുടെ കാലത്താണ്.



  • കോഴിക്കോട്: നാടകപ്രവര്‍ത്തകനും അഭിനയപരിശീലകനും ചലച്ചിത്ര ഗാനരചയിതാവുമായ വിജേഷ് കെവി അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാടക രചയിതാവ്, സംവിധായകന്‍, അഭിനയ പരിശീലകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു.

    തകരച്ചെണ്ടയിലെ 'കുഞ്ഞു കുഞ്ഞു പക്ഷി', 'നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ.. , പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്' തുടങ്ങി മലയാളികള്‍ ഏറ്റുപാടിയ നിരവധി നാടക ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. തകരച്ചെണ്ട എന്ന ചിത്രത്തില്‍ പാട്ടെഴുതിയാണ് ആദ്യമായി വിജേഷ് സിനിമ രംഗത്തേക്ക് കടക്കുന്നത്.

    കോഴിക്കോട് സ്വദേശിയായ വിജേഷ് കെവി സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനശേഷമാണ് നാടക മേഖലയില്‍ സജീവമാകുന്നത്. വിവാഹ ശേഷം ഭാര്യയും നാടകപ്രവര്‍ത്തകയുമായ കബനിയുമായി ചേര്‍ന്ന് രൂപം നല്‍കിയ 'തിയ്യറ്റര്‍ ബീറ്റ്‌സ്' എന്ന ഗ്രൂപ്പിലൂടെ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് നാടക പരിശീലനവുമായി നിറഞ്ഞ് നിന്നു. നിരവധി സിനിമകള്‍ക്ക് വേണ്ടിയുള്ള അഭിനയ പരിശീലന കളരികളുടെ നേതൃത്വവും അദ്ദേഹം വഹിച്ചു. മങ്കിപ്പെന്‍, മാല്‍ഗുഡി ഡെയ്‌സ്, മൈ ഗോഡ്, മൈഗ്രേറ്റ് ഫാദര്‍, ഗോള്‍ഡ് കോയിന്‍, മഞ്ചാടിക്കുരു പുള്ളിമാന്‍ ആമി, ക്ലിന്റ് തുടങ്ങിയ അനേകം ചിത്രങ്ങളുമായി ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു. സൈറയാണ് ഏകമകള്‍.



  • പാലക്കാട് : പാലക്കാട്‌ പട്ടഞ്ചേരി ഗ്രാമപഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു. ചികിത്സയിലിക്കേ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.ഒമ്പതാം വാർഡ് പാറക്കാട്ടുചള്ളയിൽ നിന്നുള്ള ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ പാർട്ടി അംഗമാണ് സുഷമ . അസുഖ ബാധിതയായതിനാൽ ആശുപത്രിയിൽ വെച്ചായിരുന്നു സുഷമ സത്യപ്രതിജ്ഞ ചെയ്തത്.



  • കൊച്ചി: മുന്‍കാല മലയാള ചലച്ചിത്ര നടന്‍ കമല്‍ റോയ് അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കല്പന, ഉർവശി, കലാരഞ്ജിനി എന്നീ അഭിനേത്രികളുടെയും പരേതനായ നടൻ പ്രിൻസിന്റെ സഹോദരനാണ് അദ്ദേഹം. സിനിമാ കുടുംബത്തിൽ നിന്ന് അഭിനയരംഗത്തേക്ക് എത്തിയ കമല്‍ റോയ്, വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. ഭാര്യയും ഒരു മകനുമുണ്ട്. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 

    "നടൻ കമൽ റോയ് അന്തരിച്ചു. ആദരാഞ്ജലികൾ.  "കല്യാണ സൗഗന്ധികം"എന്ന എന്റെ സിനിമയിൽ ദിലീപിന്റെ വില്ലനായിട്ട് അഭിനയിച്ചിരുന്നു. നടി ഉർവശിയുടെയും കൽപ്പനയുടെയും കലാരഞ്ജിനിയുടെയും സഹോദരനാണ് കമൽ. സുകുമാരിച്ചേച്ചി ആയിരുന്നു അന്ന് കമലിനെ കുറിച്ച് എന്നോടു പറഞ്ഞതെന്ന കാര്യം ഓർക്കുന്നു", എന്നാണ് സംവിധായകന്‍ വിനയന്‍ അനുശോചനം അറിയിച്ച് കുറിച്ചത്. 

    'സായൂജ്യം', 'കോളിളക്കം', 'മഞ്ഞ്', 'കിങ്ങിണി', 'കല്യാണസൗഗന്ധികം', 'വാചാലം', 'ശോഭനം', ദ് കിങ് മേക്കർ', 'ലീഡർ' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം, 'ശാരദ' തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 'യുവജനോത്സവം' എന്ന ചിത്രത്തിലെ 'ഇന്നും എന്റെ കണ്ണുനീരിൽ' എന്ന ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത് കമൽ ആണ്.


  • കാവശ്ശേരി : വടക്കഞ്ചേരി കുന്നംപളളി വീട്ടിൽ ശിവദാസൻ (കൂട്ടൻ - 72) അന്തരിച്ചു. ഭാര്യ: മഞ്ഞപ്ര നീലാഞ്ചേരി വീട്ടിൽ നളിനി, മകൾ : സുവർണ, മരുമകൻ : ഉമേഷ് കുമാർ (കണ്ണൻ - KSEB പാടൂർ), സഹോദരങ്ങൾ : ശശി, അശോകൻ, വിജയൻ, ശ്രീകണ്ഠൻ, ശാന്തകുമാരി, ഇന്ദിര, ഗീതാ വി പിള്ള. സംസ്കാരം നടത്തി.


  • കൊച്ചി: യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു. 39 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിലൂടെയാണ് പ്രഫുല്‍ മലയാള സിനിമയ്ക്ക് പരിചിതനായത്. വയനാട് പഴയ വൈത്തിരി സ്വദേശിയാണ്. പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിയോഗം. ഭാര്യ അനുരൂപ. സംസ്കാരം ഇന്ന് രാത്രി 8:30-ന് വീട്ടുവളപ്പില്‍.






  • മുംബൈ: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. പ്രയാഗിലെ ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയാണ് അന്ത്യം. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകുണ്ഡില്‍ നടക്കുമെന്ന് കുടുംബം അറിയിച്ചു.

    പൂനെയില്‍ 1942 മെയ് 24നാണ് ജനനം. അമ്മ പ്രമീള. അച്ഛന്‍ സാമ്പത്തിക ശാസ്ത്രവിദഗ്ദ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗില്‍. പൂനെ യൂണിവേഴ്സിറ്റിയില്‍ നിന്നും മുംബൈയില്‍ നിന്നും ജീവശാസ്ത്രം പഠിച്ചശേഷം മാധവ് ഗണിത-പരിസ്ഥിതിശാസ്ത്രത്തില്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ ഡോക്ടറേറ്റ് ചെയ്തു.

    1973 മുതല്‍ 2004 വരെ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അധ്യാപകനായിരുന്നു. ഇക്കാലയളവില്‍ അദ്ദേഹം അവിടെ പാരിസ്ഥിതിക ശാസ്ത്രത്തില്‍ ഒരു വിഭാഗം ആരംഭിക്കുകയുണ്ടായി. സ്റ്റാന്‍ഫോഡിലും ബെര്‍ക്ലിയിലെ കാലിഫോണിയ സര്‍വകലാശാലയിലും ഗാഡ്ഗില്‍ വിസിറ്റിംഗ് പ്രൊഫസര്‍ ആയും പ്രവർത്തിച്ചു.

    ജന സംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. 2002-ലെ ഇന്ത്യ ബയോഡൈവേഴ്സിറ്റി ആക്ട് ഉണ്ടാക്കിയ സമിതിയില്‍ ഡോ. ഗാഡ്ഗില്‍ അംഗമായിരുന്നു. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം നിരീക്ഷിക്കുവാനായി ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു.





  • കൊച്ചി: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ അര്‍ബുദത്തെതുടര്‍ന്ന് ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 3.40ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. കബറടക്കം ബുധൻ രാവിലെ 10ന് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.   ഭാര്യ നദീറ, മക്കൾ അഡ്വ. വി ഇ അബ്ദുൾ ഗഫൂർ, വി ഇ അബ്ബാസ്, വി ഇ അനൂബ്.  

    നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായി. 2001 – 2006ലെ യുഡിഎഫ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി. 2001ല്‍ മട്ടാഞ്ചേരിയില്‍ നിന്ന് ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചു. 2006ല്‍ മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശ്ശേരിയില്‍ നിന്നും വിജയിച്ചു. ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവിന്റെ വിവിധ ഘടകങ്ങളുടെ ഭാരവാഹിയായും മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.

    മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ചെയർമാൻ, കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മന്ത്രിയായിട്ടുള്ള പ്രവർത്തന മികവിന് ഇന്ത്യയിലെ പ്രമുഖ പത്രമായ ഡെക്കാൻ ക്രോണിക്കിളിന്റെ 2012 മികച്ച മന്ത്രിക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യുഎസ്എ ഇൻറർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് എന്നിവയ്ക്കും അർഹനായി. 



  • പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിൽ വച്ചായിരുന്നു മരണം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പിൽ വെച്ച് നടക്കും. കുട്ടിശങ്കരൻ - സത്യഭാമ ദമ്പതിമാരുടെ മകനായ കണ്ണൻ പട്ടാമ്പി സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്.

    റിലീസാവാനിരിക്കുന്ന റേച്ചലിൽ ആണ് അവസാനം അഭിനയിച്ച ചിത്രം. പുലിമുരുകൻ , പുനരധിവാസം , അനന്തഭദ്രം , ഒടിയൻ , കീർത്തിചക്ര , വെട്ടം , ക്രേസി ഗോപാലൻ , കാണ്ഡഹാർ , തന്ത്ര , 12 th മാൻ, ,മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, കിളിച്ചുണ്ടൻ മാമ്പഴം, തുടങ്ങി 23 ഓളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മേജർ രവി , ഷാജി കൈലാസ് , വി കെ പ്രകാശ് , സന്തോഷ് ശിവൻ , കെ ജെ ബോസ് , അനിൽ മേടയിൽ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ നിർമ്മാണ നിർവ്വഹണ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.


  • കൊല്ലം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് കെ.പി. അബൂബക്കർ ഹസ്റത്ത് (85) അന്തരിച്ചു. രാവിലെ 5 മണിയോടെ ആയിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം വൈകിട്ട് 4 മണിയോടെ കൊല്ലം മുട്ടക്കാവ് ജുമുഅ മസ്ജിദിൽ വച്ച് നടക്കും. അബൂബക്കർ ഹസ്റത്ത് അബ്ദുന്നാസർ മഅദനി ഉൾപ്പടെ ഉള്ളവരുടെ ഗുരുവായിരുന്നു. 1937ലാണ് കെ.പി. അബൂബക്കർ ഹസ്റത്ത് ജനിച്ചത്. കേരളത്തിലെ ആദ്യ ഫൈസി ബിരുദധാരികളിൽ ഏറ്റവും മുതിർന്ന പണ്ഡിതനായിരുന്നു അദ്ദേഹം. ആറര പതിറ്റാണ്ടായി അധ്യാപന രംഗത്തുള്ള പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്.



  • കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും ധര്‍മടം മുൻ എംഎൽഎയുമായ കെകെ നാരായണൻ അന്തരിച്ചു. 77 വയസായിരുന്നു. ഇന്ന് പെരളശ്ശേരി സ്കൂളിൽ പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2011 - 16 കാലത്ത് ധർമ്മടം നിയോജകമണ്ഡലത്തിലെ എംഎൽഎയായ കെ കെ നാരായണൻ 2016ൽ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മാറുകയായിരുന്നു. 29 വർഷം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ കെ നാരായണൻ നിലവിൽ ജില്ലാ കമ്മിറ്റി അംഗമാണ്. 2005 - 2010 കാലത്ത് കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റായിരുന്ന നാരായണൻ എകെജി ആശുപത്രി പ്രസിഡന്‍റ് ചുമതലയും വഹിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്‍റെ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.



  • ധാക്ക: ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്നു. ധാക്കയിലെ എവര്‍കേയര്‍ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ബിഎന്‍പി തന്നെയാണ് മരണവിവരം അറിയിച്ചത്.

    ശ്വാസകോശത്തിലും ഹൃദയത്തിലുമുണ്ടായ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ 36 ദിവസമായി ചികിത്സയിലായിരുന്നു. ഖാലിദ സിയയ്ക്ക് ന്യുമോണിയയും ബാധിച്ചിരുന്നു. നിരവധി രോഗങ്ങള്‍ ഖാലിദ സിയയെ പിടികൂടിയിരുന്നു. ലിവര്‍ സിറോസിസ്, ആര്‍ത്രൈറ്റിസ്, പ്രമേഹം എന്നീ രോഗങ്ങളും കിഡ്‌നി, ശ്വാസകോശങ്ങള്‍, ഹൃദയം, കണ്ണ് എന്നിവയെ ബാധിക്കുന്ന രോഗങ്ങളും ഖാലിദ സിയയ്ക്ക് പിടിപ്പെട്ടിരുന്നു.

    1981ല്‍ സിയാ ഉറിനെ സൈന്യം വധിച്ചപ്പോഴാണ് ഖാലിദ സിയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1984 മുതല്‍ ബിഎന്‍പിയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. 1991ലാണ് പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. 1991 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് സിയാ ഉര്‍ റഹ്‌മാന്റെ ഭാര്യയായിരുന്നു.





  • കൊച്ചി: മുതിർന്ന സിപിഎം നേതാവ് കെ എം സുധാകരൻ അന്തരിച്ചു. 91 വയസ്സായിരുന്നു. ട്രേഡ് യൂണിയൻ നേതാവാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ദീർഘകാലം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്നു.

    സംസ്കാരം വൈകീട്ട് വൈപ്പിൻ നായരമ്പലത്തുള്ള വസതിയിൽ നടക്കും.1935 ൽ ജനിച്ച കെ എം സുധാകരന് ജീവിതസാഹചര്യങ്ങൾ മൂലം ഒന്നാം ഫോറത്തിനുശേഷം പഠനം തുടരാനായില്ല. പിന്നീട് ചെത്തുത്തൊഴിലാളിയായി മാറി. 1953ല്‍ സിപിഐ കാന്‍ഡിഡേറ്റ് അംഗമായ സുധാകരൻ നായരമ്പലത്തെ ആദ്യ പാര്‍ട്ടി സെല്‍ സെക്രട്ടറിയായി.

    1964ൽ പാര്‍ട്ടി പിളര്‍ന്നപ്പോൾ സിപിഎം ജില്ലാ കമ്മിറ്റി അംഗമായി. വൈപ്പിൻ ഏരിയ സെക്രട്ടറിയായും 35 വർഷം സംസ്ഥാന കമ്മിറ്റിയിലും കെ എം സുധാകരൻ പ്രവർത്തിച്ചു. കെഎസ്​കെടിയു ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, സിഐടിയു സംസ്ഥാന ട്രഷറർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ 16 മാസം കരുതല്‍ തടവിൽ കഴിഞ്ഞിട്ടുണ്ട്.



  • കോട്ടയം: നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കാനിരിക്കെ പഞ്ചായത്തംഗം അന്തരിച്ചു. കോട്ടയം മീനടം പഞ്ചായത്തംഗമായി വിജയിച്ച പ്രസാദ് നാരായണനാണ് അപ്രതീക്ഷിത വിയോഗം ഉണ്ടായത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. മീനടം ഒന്നാം വാർഡിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച് നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഇദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.


  • കണ്ണൂർ: ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം രാഘവന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. സംസ്കാരം വൈകീട്ട് മൂന്നിന് മാഹി പൊതുശ്മശാനത്തിൽ നടക്കും. എഴുത്തുകാരന്‍ എം മുകുന്ദന്റെ ജ്യേഷ്ഠ സഹോദരനാണ്. 

    മുംബൈയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സാംസ്‌കാരിക വിഭാഗത്തിലും ഡല്‍ഹിയിലെ എംബസിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1983-ല്‍ എംബസിയുടെ സാംസ്‌കാരികവിഭാഗം സെക്രട്ടറിയായി വിരമിച്ചു.

    നനവ്, വധു, സപ്തംബര്‍ അകലെയല്ല, ഇനിയുമെത്ര കാതം എന്നിവയാണ് രാഘവന്റെ ചെറുകഥാസമാഹാരങ്ങൾ. നങ്കീസ്, അവന്‍, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങള്‍ എന്നിവയാണ് നോവലുകൾ. കര്‍ക്കിടകം, ചതുരംഗം, ഹെലന്‍ സിക്ള്‍സ്യൂവിന്റെ ഫ്രഞ്ച് നാടകത്തിന്റെ വിവര്‍ത്തനമായ 'ദോറയുടെ കഥ' എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്. 


  • ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുറച്ച് നാളുകളായി വീട്ടില്‍ തന്നെ ചികിത്സയിലായിരുന്നു.

    മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ ശിവരാജ് പാട്ടീലായിരുന്നു ആഭ്യന്തര മന്ത്രി. ഭീകരാക്രമണത്തെ തുടര്‍ന്ന് അദ്ദേഹം ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. ഏഴ് തവണയാണ് ലാത്തൂര്‍ ലോക്‌സഭാ സീറ്റില്‍ നിന്നും ശിവരാജ് പാട്ടീല്‍ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 2004ല്‍ ബിജെപിയുടെ രുപാതായ് പട്ടീല്‍ നീലന്‍ഗേകറുമായി പരാജയപ്പെട്ടു.

    2010 മുതല്‍ 2015 വരെ പഞ്ചാബ് ഗവര്‍ണറായും ഛണ്ഡീഗഡിലെ അഡ്മിനിസ്‌ട്രേറ്ററായും ശിവരാജ് പാട്ടീല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോക്‌സഭാ സ്പീക്കറും സേവനം അനുഷ്ഠിച്ചു. മുതിര്‍ന്ന നേതാവിന്റെ വിയോഗത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി.



  • തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയൻ (കെയുഡബ്ല്യുജെ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ (75) അന്തരിച്ചു. കേരള കൗമുദിയിലെ ലേഖകനായിരുന്നു. തിരുവനന്തപുരം ജഗതിയിലെ സഹോദരിയുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും. 

    ആദ്യകാല തിരുവനന്തപുരം മേയർമാരിലൊരാളായ സത്യകാമൻ നായരുടെ മകനാണ്. ജഗതിയിലെ ഉള്ളൂർ സ്മാരകം സെക്രട്ടറിയായിരുന്നു. കേരള കൗമുദിയിൽ തിരുവനന്തപുരം, കണ്ണൂർ ബ്യൂറോകളിലായി ദീർഘകാലം മാധ്യമപ്രവർത്തകനായിരുന്നു. കേരളകൗമുദി പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 

    മാധ്യമ പ്രവർത്തകരുടെ അവകാശ പോരാട്ടങ്ങളിൽ മുന്നണിയിൽ നിലകൊണ്ട ജയശങ്കർ പത്രപ്രവർത്തക യൂണിയനെ കരുത്തുറ്റ സംഘടനയാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ്. 1998 - 99 , 2001-2003, 2003-2005 കാലയളവിലാണ് ജയശങ്കര്‍ യൂനിയന്‍റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചത്. എസ് ജയശങ്കറിന്‍റെ നിര്യാണത്തിൽ കേരള പത്രപ്രവർത്തക യൂണിൻ സംസ്ഥാനകമ്മിറ്റി അനുശോചിച്ചു. ഒരു നാളിൽ കരുത്തായി കാവലായി സംഘടനയെ മുന്നോട്ടു നയിച്ച നേതാവാണെന്ന് യൂണിയൻ അനുസ്മരിച്ചു.



  • ചെന്നൈ: പ്രശസ്ത ചലച്ചിത്ര നിർമാതാവും എ വി എം പ്രൊഡക്ഷൻസിന്റെ ഉടമയുമായ എ വി എം ശരവണൻ (86) അന്തരിച്ചു. 86-ാം ജന്മദിനത്തിന് പിറ്റേന്ന് ചെന്നൈയിലാണ് അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർ‌ന്ന് കഴിഞ്ഞ രണ്ട് വർഷമായി നടക്കാൻ ബുദ്ധിമുട്ടിയിരുന്ന ശരവണനെ കഴിഞ്ഞ മാസം ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

    തമിഴ് സിനിമയിലെ ഹിറ്റ് നിർമാതാക്കളിൽ ഒരാളായിരുന്നു. എം ജി ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയവരുടെ സിനിമകൾ എ വി എം ശരവണന്‍ നിര്‍മ്മിച്ചിട്ടുണ്ട്. എ വി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൂറോളം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.

    അദ്ദേഹത്തിന്റെ പിതാവും സംവിധായകനും നിർമാതാവുമായ എ വി മെയ്യപ്പ ചെട്ടിയാർ ആണ് 1945 ൽ എ വി എം സ്റ്റുഡിയോസ് സ്ഥാപിക്കുന്നത്. പിന്നീട് എ വി എം ശരവണൻ നിർമാണക്കമ്പനി ഏറ്റെടുക്കുകയായിരുന്നു. സംസാരം അടി മിൻസാരം, നീനു ഒരടപ്പിന്നു, ശിവാജി, വേടഗാഡു, അയൻ, മിൻസാര കനവ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു.

    നിരവധി സൂപ്പർ സ്റ്റാറുകളെ സിനിമാ ലോകത്ത് പരിചയപ്പെടുത്തിയ എ വി എം കമ്പനി നിലവിൽ അദ്ദേഹത്തിന്റെ മകൻ എം എസ് ഗുഹന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ലീഡർ, എവരൈന കുംകും, ജെമിനി, ആ ഒക്കത്തി അടക്കു, സംസാരം ഒക്ക ചദരം, ശിക്ഷ, നാഗു, മൂടു മുള്ള തുടങ്ങി ഒട്ടേറെ തെലുങ്ക് സിനിമകളും നിർമിച്ചിട്ടുണ്ട്.

    നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം എന്നീ ചിത്രങ്ങള്‍ക്ക് ഫിലിംഫെയര്‍ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1986 ൽ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. വടപളനി എവിഎം സ്റ്റുഡിയോയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.



  • കൊച്ചി: മാധ്യമപ്രവര്‍ത്തകനും കളമശേരി എസ്‌സിഎംഎസ് കോളേജിലെ പിആര്‍ മാനേജറുമായ സനല്‍ പോറ്റി അന്തരിച്ചു. 55 വയസായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സനല്‍ പോറ്റി. നിരവധി ചാനലുകളില്‍ അവതാരകനായും പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു സനല്‍പോറ്റി. രണ്ട് വൃക്കകളുടെയും പ്രവര്‍ത്തനം രണ്ട് വര്‍ഷം മുന്‍പ് നിലച്ചിരുന്നു. 2018-ല്‍ പക്ഷാഘാത ബാധിതനായിരുന്നു. മൃതദേഹം സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍.



  • കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. 2021-ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്. മുൻപ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.