
-
തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ 'പിറവി' യിലായിരുന്നു അന്ത്യം. പിറവി, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങിയ കലാമൂല്യമുള്ള സിനിമകൾ ഒരുക്കിയ ഷാജി എൻ കരുൺ 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ഭാര്യ: അനസൂയ വാര്യർ. മക്കൾ: അപ്പു കരുൺ, കരുൺ അനിൽ.1952-ൽ കൊല്ലം ജില്ലയിലെ കണ്ടച്ചിറയിലാണ് ഷാജി എൻ കരുൺ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദവും 1974-ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമയും നേടി. 1975-ൽ കേരള സംസ്ഥാന ചലച്ചിത്ര വികസനകോർപ്പറേഷന്റെ രൂപവത്കരണത്തിൽ മുഖ്യ പങ്കുവഹിച്ചു. 1976-ൽ കെഎസ്എഫ്ഡിസിയിൽ ഫിലിം ഓഫീസർ ആയി ചുമതലയേറ്റു. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ചു.1988ലാണ് 'പിറവി' എന്ന ഷാജി എൻ കരുൺ സംവിധാനം ചെയ്ത ആദ്യ ചിത്രം റിലീസ് ചെയ്തത്. ചിത്രം കാൻസ് ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെ എഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും 31 പുരസ്കാരങ്ങൾ നേടുകയും ചെയ്തു. പിന്നാലെ അദ്ദേഹം ഒരുക്കിയ സ്വം എന്ന ചിത്രം കാൻ ചലച്ചിത്രമേളയിൽ പാംദോറിന് നാമനിർദേശം ചെയ്യപ്പെടുകയും 'വാനപ്രസ്ഥം' കാനിൽ ഔദ്യോഗികവിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.സംവിധായകൻ എന്ന നിലയിൽ ഏഴ് വീതം ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം ഒരു തവണയും സംസ്ഥാന പുരസ്കാരം മൂന്ന് തവണയും നേടിയിട്ടുണ്ട്. കഴിഞ്ഞവർഷം ജെ സി ഡാനിയേൽ പുരസ്കാരം നേടിയിരുന്നു. ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്', പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
-
കോഴിക്കോട്: ചരിത്രകാരന് ഡോ. എംജിഎസ് നാരായണന് (92) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയില്‍ ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് വിയോഗം. കേരളത്തിലെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നല്കിയ പ്രതിഭയാണ് എംജിഎസ് നാരായണന്. ഒന്നരപതിറ്റാണ്ടോളം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ചരിത്രവിഭാഗം മേധാവിയായിരുന്നു. സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീ സെന്ററിന്റെ ഡയറകടറായി പ്രവർത്തിച്ചിരുന്നു.മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി കോഴിക്കോട് ഗുരുവായൂരപ്പന് കോളേജില്‍ അധ്യാപകനായിട്ടായിരുന്നു എംജിഎസിന്റെ തുടക്കം. 1973 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. 1970 മുതല്‍ 1992 ല്‍ വിരമിക്കുന്നതു വരെ കാലിക്കറ്റ് സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സ് ആന്റ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ തലവനായിരുന്നു.ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മെമ്പര്‍ സെക്രട്ടറി-ചെയര്മാന് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ലണ്ടന്‍ സര്‍വകലാശാല കോമണ്‍വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, മോസ്കോ ലെനിന്‍ഗ്രാഡ് സര്‍വകലാശാലകളില്‍ വിസിറ്റിങ് ഫെലോ, ടോക്യോവില്‍ വിസിറ്റിങ് പ്രൊഫസര്‍ എന്നീ തസ്തികകളില്‍ പ്രവര്ത്തിച്ചിരുന്നുകേരളത്തിലെ ചേര പെരുമാളുകളെ പരാമർശിക്കുന്ന നിരവധി മധ്യകാല വട്ടെഴുത്തു ലിഖിതങ്ങള്‍ എംജിഎസ് കണ്ടെത്തി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യന്‍ ചരിത്രപരിചയം, സാഹിത്യ അപരാധങ്ങള്‍, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍, കോഴിക്കോടിന്റെ കഥ, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും, ജനാധിപത്യവും കമ്മ്യൂണിസവും, പെരുമാള്‍സ് ഓഫ് കേരള എന്നിവയാണ് പ്രമുഖ പുസ്തകങ്ങള്‍. പെരുമാള്‍സ് ഓഫ് കേരള എന്ന പേരില്‍ പ്രസിദ്ധീകരിച്ച പഠനമാണ് എംജിഎസിന്റെ മാസ്റ്റര്‍പീസ്.2019 ല്‍ എംജിഎസിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ജാലകങ്ങള്‍ എന്ന് പുസ്തകത്തിനാണ് പുരസ്കാരം. സ്വാതന്ത്ര്യ സമരകാലഘട്ടം മുതല്‍ ആധുനികാനന്തര കേരളത്തിന്റെയും ഇന്ത്യയുടെയും സാമൂഹിക ജീവിതം രേഖപ്പെടുത്തിയ പുസ്തകമായിരുന്നു ജാലകങ്ങള്‍.
-
ബെംഗളൂരു: മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. പദ്മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞൻ.
-
വത്തിക്കാന്‍: ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. 88-ാം വയസ്സിലാണ് അന്ത്യം. വത്തിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ കര്‍ദിനാള്‍ കെവിന് ഫെറല്‍ ആണ് വിയോഗ വിവരം അറിയിച്ചത്. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഫെബ്രുവരി 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍പാപ്പ അഞ്ച് ആഴ്ചയോളം ചികിത്സയിലായിരുന്നു. മാര്‍ച്ച് 23 നാണ് മാര്‍പാപ്പ തിരിച്ചെത്തിയത്. ആശുപത്രി വാസത്തിനുശേഷം ഫ്രാന്‍സിസ് പാപ്പ പൂര്‍ണമായി ചുമതലകള്‍ ഏറ്റെടുത്തിരുന്നില്ല. പെസഹ വ്യാഴാഴ്ച മാര്‍പാപ്പ റോമിലെ റെജീന കെയ്ലി ജയില്‍ സന്ദര്‍ശിച്ചിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വിശ്വാസികളെ കണ്ട മാര്‍പാപ്പ ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തില്‍ കഴിയുന്ന മാര്‍പാപ്പ അല്‍പനേരമാണ് സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നല്‍കിയത്. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് നേരെ കൈവീശി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.
1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന് ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി. 2001ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.
-
കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന് അന്തരിച്ചു. അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. നിലവില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്നു. വീക്ഷണം മാനേജിംഗ് എഡിറ്ററുമായിരുന്നു. 75 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് ചാത്തനൂരിലെ വീട്ടുവളപ്പിൽ .കൊല്ലം ശാസ്താംകോട്ട ഡിബി കോളേജില്‍ കേരള വിദ്യാര്‍ത്ഥി യൂണിയന് പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന് കെഎസ്യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൊല്ലം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരളത്തിലെ മികച്ച സഹകാരികളില്‍ ഒരാളാണ്. രാജ്യസഭയിലേക്കും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.
-
ചെന്നൈ: തമിഴ്നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പിസിസി പ്രസിഡന്റുമായ കുമരി അനന്തന്(93) അന്തരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷയും തെലങ്കാന ഗവര്‍ണ്ണറുമായിരുന്ന തമിഴിശൈ സൗന്ദര്‍രാജന്റെ പിതാവാണ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം.പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്, വൈക്കോ, കനിമൊഴി, ഗവര്‍ണ്ണര്‍ ആര്.എല്‍ രവി എന്നിവര്‍ തമിഴിശൈയുടെ ചെന്നൈയിലെ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തി. അഞ്ചുതവണ തമിഴ്നാട് നിയമസഭാംഗവും തമിഴ് ഭാഷയും സംസ്കാരവും ജനകീയമാക്കാന്‍ അദ്ദേഹം നിരവധി ശ്രമങ്ങള്‍ നടത്തി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും അനുശോചനം. ഓം ശാന്തി', മോദി സന്ദേശത്തില്‍ പറഞ്ഞു. അഞ്ചുതവണ തമിഴ്നാട് നിയമസഭാംഗവും 1977ല്‍ നാഗര്‍കോവിലില്‍ നിന്നുള്ള ലോക്സഭാംഗവുമായിരുന്നു കുമരി അനന്തന്.
-
തൃശൂര്‍: ചലച്ചിത്ര സംവിധായകനും നടനും കലാസംവിധായകനും നര്‍ത്തകനുമായിരുന്ന ടി കെ വാസുദേവന്‍ (89) അന്തരിച്ചു. 1960 കളില്‍ മലയാള സിനിമയില്‍ നിറസാന്നിദ്ധ്യമായിരുന്നു. രാമു കാര്യാട്ട്, കെ എസ് സേതുമാധവന് തുടങ്ങിയ മുന്‍നിര സംവിധായകരോടൊപ്പം നൂറോളം സിനിമകളില്‍ സംവിധാന സഹായിയായിരുന്നു. രാമു കാര്യാട്ടിന്റെ ചെമ്മീന്‍ സിനിമയില്‍ പ്രധാന സംവിധാന സഹായിയായിരുന്നു. ഭാര്യ: പരേതയായ മണി. മക്കള്‍:ജയപാലന്, പരേതയായ കല്പന, മരുമക്കള്‍: അനില്‍കുമാര്‍, സുനിത. സംസ്കാരം തിങ്കള്‍ 2 മണിക്ക്പണിതീരാത്ത വീട്, കന്യാകുമാരി, രമണന്, മയിലാടുംകുന്ന് തുടങ്ങി സിനിമകളില്‍ പ്രവര്‍ത്തിച്ചു. കല്പാന്ത കാലത്തോളം എന്ന ഗാനം ഇദ്ദേഹത്തിന്റെ എന്റെ ഗ്രാമം എന്ന സിനിമയിലാണ്. എം ജി ആര്, കമലഹാസന്,സത്യന്, പ്രേം നസീര്‍,തകഴി, സലില്‍ ചൗധരി, വയലാര്‍ തുടങ്ങിയ പ്രഗത്ഭരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
-
മുംബൈ: ബോളിവുഡ് നടനും നിർമാതാവുമായ മനോജ് കുമാർ അന്തരിച്ചു. 87 വയസായിരുന്നു. വെള്ളിയാഴ്ച പുലർച്ചയോടെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. ദേശഭക്തി പ്രമേയമായ ചിത്രങ്ങളിലൂടെയാണ് മനോജ് കുമാർ പ്രശസ്തനായത്. ഈ ജനപ്രീതി അദ്ദേഹത്തിന് 'ഭാരത് കുമാർ' എന്ന പേരും നേടികൊടുത്തിരുന്നു. 'പുരബ് ഔർ പശ്ചിമ്, 'ക്രാന്തി', 'റൊട്ടി കപട ഔർ മകാൻ' എന്നിവ അദ്ദേഹത്തിൻ്റെ ഹിറ്റ് ചിത്രങ്ങളാണ്.ദേശീയ ചലച്ചിത്ര പുരസ്കാരവും ഏഴ് ഫിലിംഫെയർ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റർ, സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 1992ൽ പത്മശ്രീയും 2015ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും നൽകി ഇന്ത്യാ ഗവൺമെൻ്റ് അദ്ദേഹത്തെ ആദരിച്ചു. 1964ൽ രാജ് ഖോസ്ലയുടെ മിസ്റ്ററി ത്രില്ലറായ 'വോ കൗൻ തി' എന്ന ചിത്രമാണ് നായകനായി മനോജ് കുമാറിന് വലിയ ബ്രേക്ക് നൽകിയ സിനിമ. ഏഴ് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
-
കോഴിക്കോട്: സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ (100) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം നാളെ കോഴിക്കോട് ടൗൺഹാളിൽ പൊതു ദർശനത്തിന് വയ്ക്കും. പിന്നീട് ജന്മഗൃഹമായ കോട്ടക്കൽ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോകും. ഇവിടെ സംസ്കാരം നടക്കും.കോട്ടക്കൽ കിഴക്കേ കോവിലകത്തെ കുഞ്ഞുമ്പാട്ടിയുടെയും അഴകപ്ര കുബേരൻ നമ്പൂതിരിപ്പാടിൻറെയും മകനായി 1925ലാണ് ഉണ്ണിയനുജൻ രാജ ജനിച്ചത്. കോട്ടക്കലിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഗുരുവായൂരപ്പൻ കോളജിൽ ഉപരിപഠനം നടത്തി. എൻജിനീയറിങ് ബിരുദത്തിന് ശേഷം റെയിൽവേ എൻജിനീയറായി ജോലിക്ക് ചേർന്നു. പിന്നീട് ജാംഷഡ്പൂരിൽ ടാറ്റാ കമ്പനിയിലും ജോലിചെയ്തു. കളമശ്ശേരി എച്ച്.എം.ടിയിൽ പ്ളാനിങ് എൻജിനീയറായി 1984ൽ വിരമിച്ചു. 12 വർഷം മുൻപാണ് അദ്ദേഹം സാമൂതിരിയായത്. ഭാര്യ മാലതിരാജ. മക്കൾ: സരസിജ, മായ, ശാന്തി.
-
കോഴിക്കോട്: അധ്യാപകനും എഴുത്തുകാരനും ഭാഷാശാസ്ത്രജ്ഞനുമായ ടിബി വേണുഗോപാല പണിക്കര്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍.മഹാരാജാസ് കോളജില്‍നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദവും, മലയാളത്തില്‍ ബിരുദാനന്ത ബിരുദവും നേടി. അഅണ്ണാമലൈ സര്‍വകലാശാലയില്‍നിന്ന് ഭാഷാശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം. സുകുമാര്‍ അഴിക്കോടിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ കേരളപാണിനീയത്തിന്റെ പീഠിക - ഒരു വിമര്‍ശനാത്മകപഠനം എന്ന പ്രബന്ധത്തിന് 1981-ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു് ഡോക്ടറേറ്റ് ലഭിച്ചു.1971-ല്‍ മദ്രാസ് സര്‍വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ മലയാളവിഭാഗം അധ്യാപകനായും 2003-2005 കാലത്ത് അവിടത്തെ വകുപ്പധ്യക്ഷനായും കണ്ണൂര്‍ സര്‍വകലാശാലയില്‍ ഭാഷാ സാഹിത്യവിഭാഗത്തിന്റെ ഡീനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ജര്‍മ്മനിയിലെ കോളന്‍ സര്‍വകലാശാല സ്റ്റട്ഗര്‍ടില്‍ നടത്തിയ ഒന്നാമത് അന്താരാഷ്ട്ര ദ്രവീഡിയന്‍ സെമിനാര്‍ ഉള്‍പ്പെടെ 100 ലേറെ ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ലക്ഷദ്വീപ് സോഷ്യോ റിസര്‍ച്ച് കമ്മിഷനില്‍ അംഗമായിരുന്നു. മദ്രാസ്, അലിഗഡ്, കേരള, എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ യു പി എസ് സി, യു.ജി.സി എന്നിവയുടെ പരീക്ഷാ ബോര്‍ഡുകളിലും തഞ്ചാവൂര്‍ തമിഴ് യൂണിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ ലാംഗ്വേജ് ഫാക്കല്‍റ്റിയിലും അംഗമായിരുന്നു. നോം ചോംസ്കി ഇന്ത്യയില്‍ വന്നപ്പോള്‍ കൈരളി ചാനലിനു വേണ്ടി ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. സ്വനമണ്ഡലം, നോം ചോംസ്കി തുടങ്ങി ഒട്ടേറെ കൃതികള്‍ രചിച്ചു. തോപ്പില്‍ മുഹമ്മദ് മീരാന്റെ കൂനന്‍ തോപ്പ് വിവര്‍ത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചു.
-
വഡോദര: മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് (92) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ഗുജറാത്തിലെ നവസാരിയിലെ വസതിയിലായിരുന്നു അന്ത്യം. മുത്തച്ഛന് ഹരിലാലുമായുള്ള മഹാത്മാഗാന്ധിയുടെ ബന്ധത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിലൂടെയാണ് നിലംബെന്‍ പരീഖ് പ്രശസ്തയാകുന്നത്. ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി അവര്‍ സ്ഥാപിച്ച ദക്ഷിണപാത എന്ന സംഘടനയിലാണ് നിലംബെന്‍ തന്റെ ജീവിതം മുഴുവന്‍ ചെലവഴിച്ചത്.പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും തൊഴില്‍ പരിശീലനം നല്‍കുകയുമായിരുന്നു ലക്ഷ്യം. ഹരിലാല്‍ ഗാന്ധിയുടെയും ഭാര്യ ഗുലാബിന്റെയും അഞ്ച് മക്കളില്‍ മൂത്തവളായ റാമി ബെന്നിന്റെ മകളായിരുന്നു നിലംബെന്‍. മകന് സമീര്‍ പരീഖ് നവസാരിയില്‍ നേത്രരോഗവിദഗ്ദ്ധനായി ജോലി ചെയ്യുന്നു. പരേതനായ യോഗേന്ദ്രഭായിയാണ് ഭര്‍ത്താവ്. മകനാണ് മരണവാര്‍ത്ത അറിയിച്ചത്.
-
ഇരിങ്ങാലക്കുട: അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരി ആനക്കച്ചിറ അമ്മിണി (78) നിര്യാതയായി. സംസ്കാരം വ്യാഴം പകൽ മൂന്നിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ഭർത്താവ്: പരേതനായ രാമൻകുട്ടി. മക്കൾ: ബിജു, ബേബി, ഗീത, ഹരിഹരൻ. മരുമക്കൾ: ദീപ, സുബ്രൻ, ബാബു, സ്മിത. സഹോദരങ്ങൾ: തങ്കമണി, ലീല, ശാന്ത, ശാരദ, ആർ എൽ വി രാമകൃഷ്ണൻ, പരേതരായ കലാഭവൻ മണി, വേലായുധൻ.
-
കോഴിക്കോട്: മുതിര്‍ന്ന ബിജെപി നേതാവും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന അഹല്യ ശങ്കര്‍ അന്തരിച്ചു. കോഴിക്കോട്ട് ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അന്ത്യം. മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മൂന്ന് തവണ ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. രണ്ട് തവണ ബേപ്പൂര്‍, ഒരു തവണ കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്ന് നിയമസഭയിലേക്കും മത്സരിച്ചു.1973 ല്‍ കോഴിക്കോട് കോര്‍പറേഷനിലേക്ക് ജനസംഘം സ്ഥാനാര്‍ത്ഥിയായാണ് ആദ്യമായി മത്സരരംഗത്ത് എത്തിയത്. കോഴിക്കോട് കോര്‍പറേഷനിലേക്കാണ് അവസാനമായി മത്സരിച്ചത്. 2000ത്തിലാണ് ഏറ്റവും ഒടുവിലായി കോഴിക്കോട് കോര്‍പറേഷനിലേക്ക് മത്സരിച്ചത്. 1982 അഹല്യ ശങ്കര്‍ ബേപ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ വാജ്പേയിയും എല്‍.എല്‍.കെ അദ്വാനിയും പ്രചാരണത്തിനായെത്തിയിരുന്നു.
-
കണ്ണൂര്‍: പുരോഗമന കലാ സാഹിത്യ സംഘം മുന്‍ സംസ്ഥാന സെക്രട്ടറിയും കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയുമായ അന്നൂരിലെ പി.അപ്പുക്കുട്ടന് മാസ്റ്റര്‍ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച 12മണിക്ക് നടക്കും.കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് നല്കി ആദരിച്ചിരുന്നു. അധ്യാപകന്, സാംസ്കാരിക പ്രഭാഷകന്‍, സാഹിത്യ നിരൂപകന്, നാടകപ്രവര്‍ത്തകന്‍, കലാസ്വാദകന് എന്നീ നിലകളില്‍ ഉത്തരകേരളത്തിലെ സാന്നിധ്യമറിയിച്ച വ്യക്തിത്വമാണ് പി.അപ്പുക്കുട്ടന് മാസ്റ്റര്‍.പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അഞ്ചു കൊല്ലം പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയിലും അംഗമായിരുന്നു. സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായി അഞ്ചുകൊല്ലം പ്രവര്‍ത്തിച്ചു. അന്നൂര്‍ രവിവര്‍മ കലാനിലയത്തിലൂടെ നാടക രംഗത്ത് സജീവമായി. എ.കെ.കൃഷ്ണന് മാസ്റ്ററുടെ ശിക്ഷണത്തില്‍ വിദ്വാന് പരീക്ഷ പാസായി ഹൈസ്കൂള്‍ അധ്യാപകനായി. കാസര്‍കോട് ഗവ. ഹൈസ്കൂളില്‍ ഭാഷാധ്യാപകനായി നിയമനം ലഭിച്ചു. 1995 മാര്‍ച്ചില്‍ പയ്യന്നൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളില്‍നിന്ന് വിരമിച്ചു. തുടര്‍ന്നും പയ്യന്നൂരിന്റെ സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യവുമായിരുന്നു അദ്ദേഹം.പിലാത്തറ ലാസ്യ കോജ് ഓഫ് ഫൈന്‍ ആര്‍ട്സിന്റെ ആജീവനാന്ത ചെയര്മാന്, എ.കെ.കൃഷ്ണന് മാസ്റ്റര്‍ സ്മാരക സമിതിയുടെ അധ്യക്ഷന്‍, സര്‍ഗ ഫിലിം സൊസൈറ്റി, ദൃശ്യ, ഓപ്പണ്‍ ഫോറം തുടങ്ങിയ സാംസ്കാരീക പ്രസ്ഥാനങ്ങളുടെ മാര്‍ഗദര്‍ശിയും സര്‍ഗയുടെ പ്രസിഡന്റുമായിരുന്നു.ഭാര്യ: പരേതയായ സി.പി.വത്സല. മക്കള്‍: സി.പി. സരിത, സി.പി. ശ്രീഹര്ഷന് (ചീഫ് കറസ്പോണ്ടന്റ്, മാതൃഭൂമി ഡല്‍ഹി), സി.പി. പ്രിയദര്ശന് (ഗള്‍ഫ്). മരുമക്കള്‍: ചിത്തരഞ്ജന് (കേരള ഗ്രാമീണ ബാങ്ക്, കുടിയാന്മല), സംഗീത (അസി.പ്രഫസര്‍ ഐഐഎം ഇന്‍ഡോര്‍), ഹണി( ദുബായ്).പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന്റെ മുന്‍ സെക്രട്ടറിയും പ്രശസ്ത നിരൂപകനുമായ പി അപ്പുക്കുട്ടന്റെ നിര്യാണം പുരോഗമന സാംസ്കാരിക സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. മൗലികമായ രീതിയില്‍ സാഹിത്യ കൃതികളെ സമീപിപ്പിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നതില്‍ സവിശേഷമായ കഴിവുണ്ടായിരുന്നു പി അപ്പുക്കുട്ടന്. പുരോഗമന കലാ സാഹിത്യ സംഘത്തെ മികച്ച സംഘാടന പാടവത്തോടെ അദ്ദേഹം നയിച്ചു. പു.ക.സ യുടെ സന്ദേശം അതുവരെ എത്താത്ത മേഖലകളിലും ജനവിഭാഗങ്ങളിലും എത്തിക്കുന്നതില്‍ പ്രത്യേക ശ്രദ്ധവെച്ചു.കേരള സംഗീത നാടക അക്കാദമിയുടെയും ഗ്രന്ഥശാലാ സംഘത്തിന്റെയും നേതൃത്വത്തിലിരുന്ന് പ്രവര്‍ത്തനങ്ങളെ ഗ്രാമതലങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവരുന്നതിലും ശ്രദ്ധേയമായ രീതിയില്‍ ജനകീയമാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. പ്രഭാഷകന്‍, നാടക പ്രവര്ത്തകന് എന്നീ നിലകളിലും അപ്പുക്കുട്ടന് ശ്രദ്ധേയനായി. വിജ്ഞാനപ്രദമായ ഒട്ടനവധി പ്രബന്ധങ്ങളും കൃതികളും അദ്ദേഹത്തിന്റേതായുണ്ട്. അവ സമൂഹത്തെ നവോത്ഥാനപരമായ ഉള്ളടക്കത്തോടെ മുമ്പോട്ട് നയിക്കുന്നതില്‍ വരുംകാലത്തും വലിയ പങ്ക് വഹിക്കും. പി അപ്പുക്കുട്ടന്റെ വിയോഗത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
-
കൊച്ചി: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന് അന്തരിച്ചു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഇന്ന് വൈകിട്ട് 4.55നായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
-
കോട്ടയം: ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് അന്തരിച്ചു. ഇന്ന് രാവിലെ 11.20 നാണ് അന്ത്യം. കാൻസർ രോഗബാധിതനായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലായിരുന്നു ജനനം.കേരളത്തിലെയും ഇന്ത്യയിലെയും ദളിത്- കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും നിരന്തരം എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത ചിന്തകനാണ് കെ കെ കൊച്ച് . എഴുത്തിൽ അദ്ദേഹം നൽകിയ സമഗ്ര സംഭാവനയ്ക്ക് 2021ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയന്, മനുഷ്യാവകാശ സമിതി എന്നിവയ്ക്ക് നേതൃത്വം നല്കി. 1986 ല്‍ സീഡിയന്‍ സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു. 'ദലിതന്' എന്ന അദ്ദേഹത്തിന്റെ ആത്മകഥ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്കാരവും തുടങ്ങിയവയാണ് മറ്റു കൃതികള്‍.
-
ചെന്നൈ: സുപ്രീം കോടതി മുൻ ജഡ്ജി വി രാമസ്വാമി അന്തരിച്ചു. 96 വയസായിരുന്നു. ചെന്നൈ സ്വദേശിയായിരുന്ന അദ്ദേഹം 1989 മുതൽ 1994 വരെ സുപ്രീം കോടതി ജഡ്ജി ആയിരുന്നു. ഇന്ത്യയിൽ ഇംപീച്ച്മെന്റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജിയാണ് വി രാമസ്വാമി. പഞ്ചാബ് -ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ പണം ദുർവിനിയോഗം ചെയ്തെന്ന ആരോപണത്തിന്മേലാണ് 1993 ൽ ഇംപീച്ച്മെന്റ് നടപടികൾ അദ്ദേഹം നേരിട്ടത്. അന്നത്തെ ലോക്സഭ സ്പീക്കർ നിയോഗിച്ച സമിതി രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ കോൺഗ്രസും സഖ്യകക്ഷികളും ഇംപീച്ച്മെന്റ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ ലോക്സഭയിൽ ഇംപീച്ച്മെന്റ് പ്രമേയം പാസായില്ല.ഹൈക്കോടതി ചേമ്പറിലേക്ക് ജഡ്ജിമാരെ ഇരുമ്പുദണ്ഡുമായി ജീവനക്കാർ ആനയിക്കണമെന്ന വിവാദ ഉത്തരവിട്ടതും ഇദ്ദേഹം തന്നെ ആയിരുന്നു. ഇതിനായി മദ്രാസിൽ നിന്ന് 7 ഇരുമ്പുദണ്ഡുകൾ വിമാനത്തിൽ ചണ്ഡിഗഢിൽ എത്തിച്ചെങ്കിലും മറ്റ് ജഡ്ജിമാർ എതിർപ്പറിയിച്ച് കത്തയച്ചതോടെ നടപ്പായില്ല. അഭിഭാഷകനായ മകൻ സഞ്ജയ് രാമസ്വാമിയെ ഹൈക്കോടതി ജഡ്ജി ആക്കാനുള്ള ശ്രമങ്ങളും വിവാദമായിരുന്നു.
-
കൊച്ചി: മുൻ എംഎൽഎയും സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991 ലും 1996 ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടു തവണ സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
-
പാലക്കാട്: പ്രശസ്ത ചെണ്ട കലാകാരനും കലാമണ്ഡലം ചെണ്ടവിഭാഗം മുന്‍ മേധാവിയുമായ വെള്ളിനേഴി തിരുവാഴിയാട് തേനേഴിത്തൊടി വീട്ടില്‍ കലാമണ്ഡലം ബാലസുന്ദരന്‍ (57) അന്തരിച്ചു. മൃതദേഹം ഇന്നു രാവിലെ 10.30 വരെ തിരുവാഴിയോട് തേനേഴിത്തൊടി വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.സംസ്കാരം 11നു പാമ്പാടി ഐവര്‍മഠത്തില്‍ നടക്കും. 1983ല്‍ കേരള കലാമണ്ഡലത്തില്‍ കഥകളിച്ചെണ്ട വിദ്യാര്‍ഥിയായി ചേര്‍ന്ന ബാലസുന്ദരന്‍ കലാനിലയം കുഞ്ചുണ്ണി, കലാമണ്ഡലം അച്ചുണ്ണി പൊതുവാള്, കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്, കലാമണ്ഡലം ബലരാമന് എന്നിവരുടെ കീഴില്‍ ചെണ്ട പഠിച്ച് നാലു വര്‍ഷത്തെ ഡിപ്ലോമയും ഒരു വര്‍ഷത്തെ പോസ്റ്റ് ഡിപ്ലോമയും നേടി. കേന്ദ്ര സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ സ്കോളര്‍ഷിപ്പും ലഭിച്ചു. 2004ല്‍ കലാമണ്ഡലത്തില്‍ കഥകളിച്ചെണ്ട അധ്യാപകനായി. 2023 മാര്‍ച്ചിലാണു വിരമിച്ചത്. തേനേഴിത്തൊടി അപ്പുക്കുട്ടതരകന്റെയും ശാന്തകുമാരിയുടെയും മകനാണ്.
-
കൊച്ചി: പ്രശസ്ത ചിത്രകാരന് മോപ്പസാങ് വാലത്ത് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 69 വയസ്സായിരുന്നു.ചരിത്രകാരനായ വിവികെ വാലത്തിന്റെ മകനാണു മോപ്പസാങ്. 1956 മെയ് 26നാണ് ജനനം. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ ജീവനക്കാരനായിരുന്നു. എഴുത്തുകാരന് സോക്രട്ടീസ് കെ വാലത്ത്, ഐന്സ്റ്റീന് എന്നിവര്‍ സഹോദരങ്ങളാണ്.കോവിഡ് ലോക്ക് ഡൗണിന്റെ കാലത്ത് ഫെയ്സ്ബുക്കില്‍ ലൈവായി വരച്ച 'സെവന് പിഎം ലൈവ്' എന്ന പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രരചന പഠിക്കുന്നവര്‍ക്ക് ക്ലാസ് കൂടിയായിരുന്നു ഈ പരിപാടി.
-
പാലക്കാട്: പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കല്ലൂർ അരങ്ങാട്ടുവീട്ടിൽ വേലുവിന്റെയും കണ്ണമ്മയുടെയും മകനായ ബാലകൃഷ്ണൻ പത്താം ക്ലാസുവരെയാണ് പഠിച്ചത്.പിന്നീട് അച്ഛനെ കള്ളുകച്ചവടത്തിൽ സഹായിക്കാനിറങ്ങി. ശ്രീ നാരായണഗുരുവിന്റെ തത്വങ്ങളിൽ വിശ്വസിച്ച് തുടങ്ങിയപ്പോൾ കള്ള് കച്ചവടത്തിൽ നിന്നുമാറി. അങ്ങനെയാണ് മരങ്ങളുടെ ലോകത്തേക്ക് പൂർണമായി ഇറങ്ങിയത്. പാലക്കാട്–ഒറ്റപ്പാലം പാതയിൽ മാങ്കുറുശിയിൽ നിന്ന് നാലുകിലോമീറ്റർ ദൂരെ കല്ലൂർമുച്ചേരിയിലാണ് അരങ്ങാട്ടുവീട്ടിൽ ബാലകൃഷ്ണൻ എന്ന കല്ലൂർ ബാലന്റെ വീട്. 100 ഏക്കറിലധികമുള്ള തരിശുകിടന്ന കുന്നിൻ പ്രദേശം വർഷങ്ങൾ നീണ്ട അധ്വാനത്തിനൊടുവിലാണ് ബാലൻ പച്ചയണിയിച്ചത്.മലയിലെ പാറകൾക്കിടയിൽ കുഴിതീർത്ത് പക്ഷികൾക്കും പ്രാണികൾക്കും ദാഹനീരിന് വഴിയൊരുക്കി. പച്ചഷർട്ടും പച്ചലുങ്കിയും തലയിൽ പച്ചക്കെട്ടുമായിരുന്നു കല്ലൂർ ബാലന്റെ സ്ഥിരമായുള്ള വേഷം. ഭാര്യ ലീല. രാജേഷ്, രജീഷ്, രജനീഷ് എന്നിവർ മക്കളാണ്.
-
തൃശൂര്‍: കെ രാധാകൃഷ്ണൻ എം പി യുടെ അമ്മ ചിന്ന അന്തരിച്ചു. 84 വയസ്സായിരുന്നു. ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി. മക്കൾ രാജൻ (പരേതൻ) ,രമേഷ് (പരേതൻ) , കെ.രാധാകൃഷ്ണൻ, രതി ,രമണി, രമ ,രജനി ,രവി . മരുമക്കൾ : റാണി , മോഹനൻ, സുന്ദരൻ ,ജയൻ, രമേഷ്.'ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു', എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എംപി ഫേസ്ബുക്കില്‍ അറിയിച്ചത്.
-
ചെന്നൈ: തെന്നിന്ത്യൻ സിനിമാനടി പുഷ്പലത അന്തരിച്ചു. 87 വയസ്സായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെൺ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. 1969ൽ തിക്കുറിശ്ശി സംവിധാനം ചെയ്ത നേഴ്സിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. 1955 മുതൽ 1987 വരെ സിനിമ രംഗത്ത് സജീവമായിരുന്നു.നടനും നിർമാതാവുമായ എവിഎം രാജന്റെ ഭാര്യയാണ്. 1999-ൽ ശ്രീഭാരതി സംവിധാനം ചെയ്ത പൂ വാസം ആണ് പുഷ്പലതയുടെ അവസാന ചിത്രം. തുടർന്ന് സിനിമാ രംഗത്ത് നിന്നും അകന്നു കഴിഞ്ഞ പുഷ്പലത, ആത്മീയതയിലും സാമൂഹിക സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
-
തൃശൂര്‍: സംഗീത സംവിധായകന് ഗോപി സുന്ദറിന്റെ അമ്മ കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്മെന്റ്സില്‍ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍. അമ്മയുടെ വിയോഗ വാർത്ത ഫേസ്ബുക്കിലൂടെ ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ഹൃദയ സ്പർശിയായ കുറിപ്പും ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.'അമ്മേ, നിങ്ങൾ എനിക്ക് ജീവിതവും സ്നേഹവും എൻ്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും നൽകി. ഞാൻ സൃഷ്ടിക്കുന്ന ഓരോ സംഗീതത്തിലും നിങ്ങൾ എന്നിലേക്ക് പകർന്ന സ്നേഹം ഉണ്ട് . നിങ്ങൾ പോയിട്ടില്ല- എൻ്റെ ഹൃദയത്തിലും, എൻ്റെ ഈണങ്ങളിലും, ഞാൻ എടുക്കുന്ന ഓരോ ചുവടിലും ജീവിക്കുന്നു. നിങ്ങളുടെ ആത്മാവിന് ശാന്തി ലഭിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു, പക്ഷേ നിങ്ങൾ ഇപ്പോഴും എന്നോടൊപ്പം ഉണ്ടെന്ന് എനിക്കറിയാം. അമ്മേ സമാധാനമായി ഇരിക്കൂ. നിങ്ങള്‍ എപ്പോഴും എൻ്റെ ശക്തിയും വഴികാട്ടിയും ആയിരിക്കും', ഗോപി സുന്ദർ കുറിച്ചു.
-
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകയും ദേശാഭിമാനിയുടെ ആദ്യവനിതാ ന്യൂസ് എഡിറ്ററുമായ തുളസി ഭാസ്കരൻ (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയാണ്. തിരുവനന്തപുരം മഞ്ഞാലിക്കുളം ധർമ്മാലയം റോഡ് അക്ഷയിലാണ് താമസം.1984ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ്എഡിറ്റർ ട്രെയിനിയായിട്ടാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. 1989 മുതൽ തിരുവനന്തപുരത്ത് 'സ്ത്രീ' പ്രത്യേക പതിപ്പിന്റെ ചുമതലയിലും തുടർന്ന് തിരുവനന്തപുരം ന്യൂസ്എഡിറ്ററായും പ്രവർത്തിച്ചു. 2008 സെപ്തംബറിൽ വിരമിച്ചു. 'ഇ കെ നായനാരുടെ ഒളി വുകാല ഓർമകൾ', സ്നേഹിച്ച് മതിയാവാതെ' എന്നീ പുസ്തകങ്ങളും ഏഴ് വിവർത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗമാണ്.എസ്എഫ്ഐയുടെ പ്രഥമ ദേശീയ പ്രസിഡന്റും ചിന്ത പബ്ലിഷേഴ്സ് മുൻ എഡിറ്ററും സിപിഐ എം നേതാവുമായ പരേതനായ സി ഭാസ്കരനാണ് ഭർത്താവ്. മക്കൾ: മേജർ ദിനേശ് ഭാസ്കർ (മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി), പരേതനായ മനേഷ് ഭാസ്കരൻ. മരുമക്കൾ: ശ്രീലേഖ ദിനേശ്, പൊന്നി മനേഷ്.മൃതദേഹം തിങ്കൾ ഉച്ചയോടെ മാഞ്ഞാലിക്കുളത്തെ വീട്ടിലെത്തിക്കും. സംസ്കാരം ചൊവ്വ രാവിലെ തൈക്കാട് ശാന്തികവാടത്തിൽ.
-
തൃശൂർ : എക്സ്പ്രസ് പത്രത്തിന്റെ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന പെരിങ്ങാവ് പള്ളത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ (71) സൗപർണിക വെള്ളാനിക്കര അന്തരിച്ചു. പരേതയായ പള്ളത്ത് ഗോവിന്ദമേനോന്റെയും അമ്മിണി അമ്മ (മാനേജർ, തൃശൂർ മുൻസിപ്പാലിറ്റി) യുടെയും മകനാണ്.തനിമ ആഴ്ച പതിപ്പ്, ദിനഭൂമി, ഈനാട് എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച മാധ്യമപ്രവർത്തനത്തിന് കരുണാകരൻ നമ്പ്യാർ ഗോൾഡ് മെഡൽ ലഭിച്ചിട്ടുണ്ട്.ഭാര്യ: കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി റിട്ട. പ്രൊ. ഡോ. പി കെ സുധാദേവി, മക്കൾ : ശരത് ചന്ദ്രൻ (എഞ്ചിനീയർ ഓസ്ട്രേലിയ), അപർണ (എഞ്ചിനീയർ). മരുമക്കൾ : നിധി ശ്രീ ( എം ബി എ), വിനായക്( എഞ്ചിനീയർ). ചെറുമകൻ : കിയാൻ.സംസ്കാരം 26.01.2025 ന് രാവിലെ 10 മണിയ്ക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.
-
ചാലക്കുടി: ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി പി പോള്‍ (83) അന്തരിച്ചു. ചാലക്കുടിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ചാലക്കുടി ഫോറോന പള്ളി സെമിത്തേരിയില്‍ നടക്കും.കുന്ദംകുളം സ്വദേശിയായിരുന്ന ചുങ്കത്ത് പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചാലക്കുടിയില്‍ സ്ഥിരതാമസം ആരംഭിക്കുകയും ചാലക്കുടിയില്‍ ഹാര്‍ഡ് വെയര്‍ വ്യാപാരം ആരംഭിക്കുകയുമായിരുന്നു. പിന്നീട് അദ്ദേഹം സ്വര്‍ണ്ണ വ്യാപാരരംഗത്തേക്ക് കടക്കുകയുമായിരുന്നു.നന്മ നിറഞ്ഞ ചാലക്കുടി എന്ന ഒരു ഗ്രന്ഥവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പിതാവ് പരേതനായ ചുങ്കത്ത് പാവുണ്ണി. ഭാര്യ: ലില്ലി. മക്കള്‍: രാജി, രാജീവ്, രഞ്ജിത്ത്, രേണു. മരുമക്കള്‍: ഡോ.ടോണി തളിയത്ത്, അനി, ഡയാന, അഭി ഡേവിസ്
-
വാഷിങ്ടണ്‍: ലോക പ്രശസ്ത ഹോളിവുഡ് സംവിധായകന് ഡേവിഡ് ലിഞ്ച് അന്തരിച്ചു. 78 വയസായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം അറിയിച്ചത്. മരണകാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏറെ നാളായ എംഫിസീമ രോഗബാധിതനായിരുന്നു. ഇതാകാം മരണകാരണമെന്നാണ് കരുതപ്പെടുന്നത്.മല്‍ഹോലണ്ട് ഡ്രൈവ്, ബ്ലൂ വെല്‍വറ്റ്, ഡ്യൂണ്‍(1984) എന്നീ സിനിമകളും ട്വിന്‍ പീക്ക്സ് എന്ന സീരിസുമാണ് ഡേവിഡ് ലിഞ്ചിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്തത്. വൈല്‍ഡ് അറ്റ് ഹാര്‍ട്ട് എന്ന ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര് പുരസ്കാരം നേടിയിരുന്നു.ഫീച്ചര്‍ സിനിമകള്‍ക്കൊപ്പം നിരവധി ഹ്രസ്വചിത്രങ്ങളും ലിഞ്ച് ചെയ്തിരുന്നു. സംഗീതജ്ഞന് കൂടിയായിരുന്നു അദ്ദേഹം. മൂന്ന് തവണ ഓസ്കര് നോമിനേഷന് സ്വന്തമാക്കിയ ഡേവിഡ് ലിഞ്ചിനെ ഓണററി പുരസ്കാരം നല്കി അക്കാദമി ആദരിച്ചിരുന്നു.
-
മുംബൈ: പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പ്രിതീഷ് നന്ദി (73) മുംബൈയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച അന്തരിച്ചു. ജങ്കാർ ബീറ്റ്സ്, ചമേലി, ഹസാരോൺ ഖ്വായിഷെന്‍ ഐസി, ഏക് ഖിലാഡി ഏക് ഹസീന, അങ്കഹീ, പ്യാർ കെ സൈഡ് ഇഫക്ട്സ്, ബ്വൗ ബാരക്ക്സ് ഫോറെവർ തുടങ്ങി നിരവധി വിജയചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു പ്രിതീഷ് നന്ദി.1951 ജനുവരി 15 ന് ബീഹാറിലെ ഭഗൽപൂരിൽ ജനിച്ച പ്രിതീഷ് നന്ദി ഒരു പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1990-കളിൽ അദ്ദേഹം ദൂരദർശനിൽ ദ പ്രിതീഷ് നന്ദി ഷോ എന്ന ടോക്ക് ഷോ നടത്തിയിരുന്നു. 1998 മുതൽ 2004 വരെ ശിവസേനയെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.1993-ൽ അദ്ദേഹം പ്രിതീഷ് നന്ദി കമ്മ്യൂണിക്കേഷൻസ് സ്ഥാപിച്ചു, മരണം വരെ അതിന്റെ നോൺ എക്സിക്യൂട്ടീവ് ചെയർമാനും ക്രിയേറ്റീവ് മെന്ററുമായി തുടർന്നു. വർഷങ്ങളോളം ടിവി ഷോകൾ നിർമ്മിച്ചതിന് ശേഷം, 2001 ൽ കുച്ച് ഖട്ടി കുച്ച് മീഠാ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമ നിര്‍മ്മാണ രംഗത്തേക്ക് എത്തിയത്.പ്രശസ്ത പത്രപ്രവർത്തകനായ അദ്ദേഹം വിവിധ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചുവെങ്കിലും ദി ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയുടെ മാനേജിംഗ് എഡിറ്റർ എന്ന നിലയിലാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.അനുപം ഖേര്‍, കരീന കപൂര്‍, സഞ്ജയ് ദത്ത് അടക്കം ബോളിവുഡിലെ വന്‍ താരങ്ങള്‍ തന്നെ പ്രതീഷ് നന്ദിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. അഭിനയ രംഗത്ത് തുടക്കകാലത്ത് തന്നെ വഴികാട്ടിയ ആളായിരുന്നു നന്ദിയെന്നാണ് അനുപം ഖേര്‍ അനുസ്മരിച്ചത്. ചമേലി പോലെ പ്രേക്ഷക പ്രശംസ നേടിയ വേഷം നല്കിയ നിര്‍മ്മാതാവാണ് നന്ദിയെന്ന് കരീന കപൂര്‍ അനുസ്മരിച്ചു.
-
മുംബൈ: പ്രമുഖ ആണവ ശാസ്ത്രജ്ഞന് ഡോ. ആര് ചിദംബരം(88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ ജാസ്ലോക് ആശുപത്രിയില്‍ പുലര്‍ച്ചെ 3.20നായിരുന്നു അന്ത്യം. 1975 ലും 1998 ലും ആണവ പരീക്ഷണങ്ങളില്‍ പ്രധാന പങ്കുവഹിച്ച മുതിര്‍ന്ന ശാസ്ത്രജ്ഞനായിരുന്നു.ശാസ്ത്രജ്ഞനെന്ന നിലയില്‍ രാജ്യത്തിന് വേണ്ടി സുപ്രധാന സേവനമനുഷ്ടിച്ച വ്യക്തിയാണ് ഡോ. രാജഗോപാല ചിദംബരം. ആറ്റോമിക് എനര്‍ജി കമ്മീഷന്റെ ചെയര്‍മാനും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. 1975 ലും 1999 ലും ചിദംബരത്തിന് പദ്മശ്രീയും പദ്മവിഭൂഷണും ലഭിച്ചിട്ടുണ്ട്. പൊഖ്റാന്‍ 1, പൊഖ്റാന്‍ 2 ആണവപരീക്ഷണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു.ആണവോര്‍ജ്ജ കമ്മീഷന് ചെയര്മാന് പദവിക്ക് പുറമെ ബാബാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍, ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994-95 കാലഘട്ടത്തില്‍ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ ചെയര്‍മാനായിരുന്നു.
-
ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്.ജയചന്ദ്രൻ നായർ അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചക്ക് രണ്ടരയോടെയാണ് അന്ത്യം. 85 വയസായിരുന്നു. . മലയാളത്തിലെ മാഗസിൻ ജേർണലിസത്തിൻെറ ഭാവുകത്വം മാറ്റിയെഴുതിയ പത്രാധിപരായിരുന്നു എസ്.ജയചന്ദ്രൻ നായർ.തിരക്കഥാകൃത്ത്, എഴുത്തുകാരൻ, നിരൂപകൻ എന്നിങ്ങനെ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ദീർഘകാലം കലാകൗമുദി, സമകാലിക മലയാളം വാരികകളുടെ പത്രാധിപത്യം വഹിച്ചു.കെ ബാലകൃഷ്ണന്റെ കൗമുദിയിൽ 1957 ൽ പത്രപ്രവർത്തനം തുടങ്ങിയ ജയചന്ദ്രൻ നായർ തുടർന്ന് മലയാള ശബ്ദത്തിലും കേരളകൗമുദിയിലും പ്രവർത്തിച്ചു. അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ മികവ് തെളിയിച്ചു. 1975 ല്‍ കലാകൗമുദി ആഴ്ചപ്പതിപ്പ് തുടങ്ങിയപ്പോള്‍ ആദ്യം സഹപത്രാധിപരും പിന്നീട് പത്രാധിപരുമായി. 1997ൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക ആരംഭിച്ചപ്പോൾ അതിന്റെ പത്രാധിപരായി.എം കൃഷ്ണൻ നായരുടെ പ്രശസ്ത പംക്തി സാഹിത്യ വാരഫലം മുടങ്ങാതെ പ്രസിദ്ധീകരിച്ചത് ജയചന്ദ്രൻ നായരുടെ വാരികകളിൽ ആയിരുന്നു. എം ടിയുടെ രണ്ടാമൂഴം കലാകൗമുദി പ്രസിദ്ധീകരിച്ചത് അദ്ദേഹം പത്രാധിപർ ആയിരിക്കുമ്പോഴാണ്. കഥകൾക്കും നോവലുകൾക്കും മിഴിവേകാൻ നമ്പൂതിരിയുടെ വര മാധ്യമമാക്കിയ എഡിറ്ററും ജയചന്ദ്രൻ നായരാണ്. നിരവധി ദേശീയ, അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ഷാജി എൻ കരുണിന്റെ പിറവിയുടെ തിരക്കഥാകൃത്തും നിർമാതാവും ജയചന്ദ്രൻ നായരായിരുന്നു.ഷാജിക്ക് വേണ്ടി സ്വം എന്ന ചിത്രവും തിരക്കഥഎഴുതി നിർമിച്ചിട്ടുണ്ട്. എന്റെ പ്രദക്ഷിണവഴികള്‍, റോസാദളങ്ങള്‍, പുഴകളും കടലും എന്നീ കൃതികളുടെ രചയിതാവാണ്. എന്റെ പ്രദക്ഷിണവഴികള്‍ സാഹിത്യ അക്കാദമി പുരസ്കാരം നേടി. പത്രപ്രവര്‍ത്തന മികവിന് കെ ബാലകൃഷ്ണന് അവാര്‍ഡ്, കെ സി സബാസ്റ്റ്യന്‍ അവാര്‍ഡ്, എം വി പൈലി ജേണലിസം അവാര്‍ഡ്, കെ വിജയരാഘവന് സ്മാരക പുരസ്കാരം, സി.എച്ച്. മുഹമ്മദ് കോയ ജേണലിസം അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.2012 ൽ മലയാളം വാരികയുടെ പത്രാധിപത്യം ഒഴിഞ്ഞ ശേഷം ബംഗളൂരുവിൽ മകൾക്കും ഭാര്യക്കും ഒപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മികച്ച വായനക്കാരൻ കൂടിയായ ജയചന്ദ്രൻ നായർ വിശ്വ സാഹിത്യത്തിലെ പുതിയ രചനകളെ പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ അടുത്ത കാലം വരെ എഴുതിയിരുന്നു. സരസ്വതി അമ്മയാണ് ഭാര്യ. ഇംഗ്ലണ്ടിൽ ഡോക്ടറായ ഡോ. ജയ്ദീപും സോഫ്റ്റ്വെയർ എൻജിനീയറായ ദീപയും മക്കളാണ്.
-
തൃശൂർ: സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവും കാലിക്കറ്റ് സർവകലാശാല ബോട്ടണി വകുപ്പ് മുൻ മേധാവിയുമായ ഡോ. കെ എസ് മണിലാൽ (86) അന്തരിച്ചു. തൃശൂരിൽ വച്ചായിരുന്നു അന്ത്യം. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് എന്ന ലാറ്റിൻ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകൻ കൂടിയാണ് പ്രൊഫ മണിലാൽ.പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് 12 വോള്യങ്ങളുള്ള ഹോര്‍ത്തൂസ് മലബാറിക്കൂസ് തയ്യാറാക്കിയത്. ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് പ്രസിദ്ധീകരിച്ച ആ ലാറ്റിന്‍ ഗ്രന്ഥം, മൂന്നു നൂറ്റാണ്ടിന് ശേഷം മണിലാലിന്റെ പ്രവര്‍ത്തനഫലമായാണ് ആദ്യമായി ഇംഗ്ലീഷിലും മലയാളത്തിലും എത്തിയത്.1958 മുതല്‍ അദ്ദേഹം നടത്തിയ നിരന്തര ശ്രമത്തിന്റെ ഫലമാണ് 2003 ൽ ഹോർത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പിന്റെയും 2008 ൽ മലയാളം പതിപ്പിന്റെയും പ്രസിദ്ധീകരണത്തിലേക്ക് നയിച്ചത്. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യ വൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തിൽ നടന്ന വർഷങ്ങൾ നീണ്ട പഠനങ്ങളും ശ്രദ്ധേയമാണ്. റോയല്‍ സൊസൈറ്റി നഫീല്‍ഡ് ഫൗണ്ടേഷന് ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട മണിലാല്‍ 1971 ല്‍ ബ്രിട്ടനില്‍ സസ്യശാസ്ത്ര ഗവേഷണം നടത്തി.ഹോര്‍ത്തൂസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ ഉള്‍പ്പടെ ഒട്ടേറെ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഫ്ലോറ ഓഫ് കാലിക്കറ്റ്(1982), ഫ്ലോറ ഓഫ് സൈലന്റ് വാലി(1988), ബോട്ടണി ആന്‍ഡ് ഹിസ്റ്ററി ഓഫ് ഹോര്‍ത്തൂസ് മലബാറിക്കൂസ് (1980), ആന്‍ ഇന്റര്‍പ്രട്ടേഷന്‍ ഓഫ് വാന്‍ റീഡ്സ് ഹോര്‍ത്തൂസ് മലബാറിക്കൂസ്(1988), ഹോര്‍ത്തൂസ് മലബാറിക്കൂസ് ആന്‍ഡ് ദി സോഷ്യോ-കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഇന്ത്യ (2012) എന്നീ ഗ്രന്ഥങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. 200 ലേറെ ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മണിലാല്‍, 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. നാല് സസ്യയിനങ്ങള്‍ മണിലാലിന്റെ പേരിലും അറിയപ്പെടുന്നു.സസ്യവര്‍ഗീകരണ ശാസ്ത്രത്തിന് നല്കിയ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള ഇകെജാനകി അമ്മാള്‍ പുരസ്കാരം 2003 ല്‍ മണിലാലിന് ലഭിച്ചു. ശാസ്ത്രമേഖലയില്‍ നല്കിയ സംഭാവനകളെ പരിഗണിച്ച്, 2020 ല്‍ രാഷ്ട്രം പത്മശ്രീ ബഹുമതി നല്കി പ്രൊഫ മണിലാലിനെ ആദരിച്ചു. ഡച്ച് രാജ്ഞി ബിയാട്രിക്സിന്റെ ശുപാര്‍ശ പ്രകാരം നല്കപ്പെടുന്ന നെതര്‍ലന്‍ഡ്സിന്റെ ഉന്നത സിവിലിയന്‍ പുരസ്കാരമായ ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച്നാസ്സൗ 2012 ല്‍ മണിലാലിനെ തേടിയെത്തി. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഏഷ്യക്കാരനാണ് മണിലാല്‍.കാട്ടുങ്ങല്‍ എ സുബ്രഹ്മണ്യത്തിന്റെയും കെകെ ദേവകിയുടെയും മകനായി 1938 സെപ്റ്റംബർ 17ന് പറവൂര്‍ വടക്കേക്കരയിലാണ് മണിലാല്‍ ജനിച്ചത്. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം മധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍ തുടര്‍പഠനം നടത്തി. ജ്യോത്സ്നയാണ് ഭാര്യ, അനിതയാണ് മകൾ.
-
തൃശൂർ: തൃശൂർ പൂങ്കുന്നം ഗണപതി അഗ്രഹാരത്തിൽ പരേതനായ ഹരിഹര വാദ്യാരുടെ മകൻ ഗിരീഷ്കുമാർ (50) അന്തരിച്ചു. ഭാര്യ: സുനിത ഗിരീഷ്കുമാർ. അമ്മ: പൊന്നമ്മാൾ ഹരിഹര വാദ്യാർ. സഹോദരങ്ങൾ : ഗോപാലകൃഷ്ണൻ, കൈലാസ്, ലക്ഷ്മി പരമേശ്വരൻ, മീനാക്ഷി, രാമശേഷൻ മൈഥിലി വെങ്കിടേശ്വരൻ ലളിത അനന്ത നാരായണൻ, ജയന്തി നടരാജൻ, ഭാഗ്യലക്ഷ്മി സുന്ദർ രാമൻ. സംസ്കാരം : ഇന്ന്( ചൊവ്വ )ഉച്ചക്ക് 2 മണിക്ക് എം ജി റോഡിലുള്ള ബ്രാഹ്മണീയ ശ്മശാനത്തിൽ.
-
തൃശൂര്‍: സിപിഐ തൃശൂര്‍ മണ്ഡലം മുന്‍ സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ പൂങ്കുന്നം സംഗമം വീട്ടില്‍ എം വിജയന് (82) അന്തരിച്ചു. ജോയിന്റ് കൗണ്‍സില്‍ ചെയര്മാന്, തൃശൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.ഇസ്കസ്, ഐപ്സോ, യുവകലാസാഹിതി സംഘടനകളുടെ ആദ്യകാല ഭാരവാഹി തുടങ്ങി സര്‍വ്വീസ്, രാഷ്ട്രീയ, സാമൂഹ്യ കലാ സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ പതിപ്പിച്ച അദ്ദേഹം ഗ്രന്ഥകാരനുമാണ്. കൊല്ലം ജില്ലയില്‍ ജനിച്ച എം. വിജയന് തൃശൂര്‍ പൂങ്കുന്നത്താണ് സ്ഥിരതാമസം.നാളെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ പൂങ്കുന്നത്തെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചശേഷം ഉച്ചയ്ക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്കരിക്കും. ഭാര്യ: എന്‍ സരസ്വതി(റിട്ട.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ), മക്കള്‍: പ്രൊഫ. മിനി(കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാംപസ്), അനില്‍കുമാര്‍(ബിസിനസ്സ്), മരുമകന്: അജിത്ത്കുമാര്‍(എഞ്ചിനീയര്‍, മലബാര്‍ സിമന്റ്സ്).എം വിജയന്റെ നിര്യാണത്തില്‍ സി പി ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അനുശോചിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തൃശൂര്‍ കോര്പ്പറേഷന് ഓഫീസിനു മുന്നില്‍ സര്‍വ്വകക്ഷി അനുശോചനയോഗം ചേരും.
-
റോമിയോ ആൻഡ് ജൂലിയറ്റ് , ബ്ലാക്ക് ക്രിസ്മസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ഒലിവിയ ഹസി ഐസ്ലി അന്തരിച്ചു. 73 വയസ്സായിരുന്നു. ബ്രിട്ടീഷ്-അർജൻ്റീനിയൻ നടിയായ ഒലീവിയ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. കുടുംബം തന്നെയാണ് താരത്തിന്റെ ഇൻസ്റ്റഗ്രാമിലൂടെ മരണവാർത്ത പുറത്തുവിട്ടത്.2008-ലാണ് ഒലീവിയക്ക് രോഗനിർണയം സ്ഥിരീകരിച്ചത്. 1968-ൽ ഫ്രാങ്കോ സെഫിറെല്ലിയുടെ ഷേക്സ്പിയറുടെ റോമിയോ ആൻഡ് ജൂലിയറ്റിൻ്റെ അഡാപ്റ്റേഷനിൽ ജൂലിയറ്റിനെ അവതരിപ്പിച്ചാണ് ഒലീവിയ കരിയർ തുടങ്ങിയത്. ഈ ചിത്രം നിരൂപകവും ജനപ്രിയവുമായ വിജയമായിരുന്നു, നാല് അക്കാദമി അവാർഡ് നോമിനേഷനുകൾ നേടുകയും ഏറ്റവും മികച്ച പുതുമുഖത്തിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷൻ നേടുകയും ചെയ്തു.1978-ൽ അഗത ക്രിസ്റ്റിയുടെ ഡെത്ത് ഓൺ ദ നൈലിൻ്റെ അഡാപ്റ്റേഷനിലും അവർ അഭിനയിച്ചു, കൂടാതെ ജീസസ് ഓഫ് നസ്രത്ത് എന്ന മിനിസീരീസിനായി സെഫിറെല്ലിയുമായി വീണ്ടും ഒന്നിച്ചു. റെത് എന്ന മിനി സീരീസിൽ മേരി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കൂടാതെ മതർ തെരേസ ഓഫ് കൽക്കത്ത എന്ന സിനിമയിലും താരം അഭിനയിച്ചു.1951 ഏപ്രില്‍ 17ന് അര്‍ജന്റീനയിലാണ് നടിയുടെ ജനനം. ഡേവിഡ് ഗ്ലെന്‍ ഐസ്ലെ ആണ് ഒലീവിയയുടെ ഭര്‍ത്താവ്. ഇന്ത്യ എന്നൊരു മകളും ഇവര്‍ക്കുണ്ട്. അലക്സാണ്ടര്‍, മാക്സ് എന്നിവര്‍ മക്കളാണ്.
-
ന്യൂഡൽഹി: മുൻ പ്രധാമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ആരോഗ്യം മോശമായതിനു പിന്നാലെ മൻമോഹൻസിങ്ങിനെ ഇന്ന് വൈകിട്ട് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയായിരുന്നു അന്ത്യം.2004 മുതല്‍ 2014 വരെയുള്ള യുപിഎ ഭരണകാലത്ത് തുടര്‍ച്ചയായ രണ്ട് തവണയാണ് മന്‍മോഹന്‍സിങ് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. പ വി നരസിംഹ റാവു ഗവണ്മെന്റിലെ ധനകാര്യമന്ത്രിയായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുനാളുകളായി രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചിരിക്കുകയായിരുന്നു. 2024 ഏപ്രിലില്‍ രാജ്യസഭയില്‍ നിന്ന് അദ്ദേഹം രാജിവെച്ചു.
-
ഹൂസ്റ്റൺ: ഐസ് കാൻഡി മാൻ എന്ന നോവലിലൂടെ ശ്രദ്ധേയയായ ലോക പ്രശസ്ത പാക് എഴുത്തുകാരി ബാപ്സി സിദ്ധ്വ(86) അന്തരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യാ – പാക് വിഭജന കാലത്ത് പോളിയോ ബാധിതയായ ഒരു പാഴ്സി പെൺകുട്ടിയുടെ അനുഭവകഥ പറഞ്ഞ മലയാളമടക്കം ഒട്ടേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട 'ഐസ് കാൻഡി മാൻ' നോവൽ ലോക ശ്രദ്ധ നേടിയിരുന്നു.1938 ൽ കറാച്ചിയിലായിരുന്നു ബാപ്സിയുടെ ജനനം. കുട്ടിക്കാലം മുതലേ എഴുത്തിനോട് കമ്പമുണ്ടായിരുന്ന ബാപ്സിയുടെ ആദ്യ പുസ്തകം ദി ക്രോ ഈറ്റേഴ്സ് ആയിരുന്നു. പാഴ്സികളുടെ ജീവിതവും ചരിത്രവുമായിരുന്നു ദി ക്രോ ഈറ്റേഴ്സിലൂടെ ബാപ്സി പറഞ്ഞുവച്ചത്. ആൻ അമേരിക്കൻ ബ്രാത്, ദി പാകിസ്ഥാനി ബ്രൈഡ്, വാട്ടർ തുടങ്ങിയവ മറ്റ് പ്രശസ്തമായ കൃതികളാണ്. പ്രധാനമായും പാക്കിസ്ഥാൻ പശ്ചാത്തലമാക്കിയുള്ള നോവലുകളായിരുന്നു ബാപ്സിയുടെ തൂലികയിൽ പിറന്നിരുന്നത്.കിനാവും കണ്ണീരും എന്ന പേരിലാണ് മലയാളത്തിൽ 'ഐസ് കാൻഡി മാൻ' പ്രസിദ്ധീകരിച്ചത്. ദീപാ മേത്ത ഇത് എർത്ത് പേരിൽ സിനിമയാക്കുകയും ചെയ്തു. സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഐസ് കാൻഡി മാൻ രചിച്ചതെന്നാണ് ബാപ്സി പിന്നീട് വെളിപ്പെടുത്തിയത്. ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 നോവലുകളുടെ ബി ബി സിയുടെ പട്ടികയിൽ പോലും ഐസ് കാൻഡി മാൻ ഇടംപിടിച്ചിട്ടുണ്ട്.
-
ന്യൂഡൽഹി : ലഘുഭക്ഷണ ബ്രാൻഡായ എപ്പിഗാമിയയുടെ സഹസ്ഥാപകനായ രോഹൻ മിർചന്ദാനി അന്തരിച്ചു. 41-ാം വയസിൽ ഹൃദയാഘാതം മൂലമാണ് മരണം. കേരളത്തിലെ സൂപ്പർമാർക്കറ്റുകളിൽ ഉൾപ്പെടെ കാണപ്പെടാറുള്ള എപ്പിഗാമിയ യോഗർട്ട് ബ്രാൻഡിന്റെ സ്ഥാപകരിലൊരാളാണ് രോഹൻ മിർചന്ദാനി.1982-ൽ അമേരിക്കയിൽ ജനിച്ച രോഹൻ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് അമേരിക്കയിലാണ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റി സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസ്സിലും ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് സ്കൂളുകളിലൊന്നായ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ വാർട്ടൺ സ്കൂളിലുമായിരുന്നു ബിരുദപഠനം.2013-ൽ ഡ്രംസ് ഫുഡ് ഇന്റർനാഷണലിന്റെ സഹസ്ഥാപകനായി രോഹൻ തന്റെ സംരംഭകത്വ യാത്ര ആരംഭിച്ചു. റോഹൻ മിർചന്ദാനി, ഗണേഷ് കൃഷ്ണമൂർത്തി, രാഹുൽ ജെയിൻ, ഉദയ് താക്കർ എന്നിവർ ചേർന്ന് 15 ലക്ഷം രൂപ മുതൽമുടക്കിലാണ് ഇത് ആരംഭിച്ചത്. മുംബൈയിലെ ഡെസേർട്ട് ലോഞ്ച് ആയിട്ടായിരുന്നു തുടക്കം.2015-ലാണ് രോഹനും സംഘവും ചേർന്ന് എപ്പിഗാമിയ പുറത്തിറക്കിയത്. ഇത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഗ്രീക്ക് യോഗട്ട് പരിചയപ്പെടുത്തി. ഇന്ത്യൻ വിപണിയിൽ വലിയ മാറ്റമുണ്ടാക്കിയ പ്രൊഡക്ട് ആയിരുന്നു ഇത്. പലരുചികളിൽ ലഭ്യമാവുന്ന യോഗർട്ട് ഉത്പന്നങ്ങൾ ജനങ്ങൾക്ക് താൽപര്യമുള്ളതിനാൽ തന്നെ എപ്പിഗാമിയ നഗരങ്ങളിൽ ജനപ്രിയമായി മാറിയത് അതിവേഗത്തിലായിരുന്നു. റോഹൻ മിർചന്ദാനി 2023 ഡിസംബറിൽ എക്സിക്യൂട്ടീവ് ചെയർമാനായി മാറി. സഹസ്ഥാപകനായ രാഹുൽ ജെയിൻ സഹസ്ഥാപകനും സി.ഇ.ഒയും ആയി ചുമതലയേറ്റു.
-
ചെന്നൈ: തമിഴ് സിനിമാ സംവിധായകന് ശങ്കര്‍ ദയാല്‍ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പുതിയ ചിത്രം കുഴൈന്തകള്‍ മുന്നേട്ര കഴകത്തിന്റെ പ്രസ് മീറ്റ് നടക്കാനിരിക്കെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആൻജിയോഗ്രാം ചെയ്യാനിരിക്കെയായിരുന്നു അന്ത്യം.2012ല്‍ കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ ശകുനിയിലൂടെയാണ് ശങ്കര്‍ ദയാന് സിനിമയിലേക്ക് ചുവടുവെക്കുന്നത്. രാഷ്ട്രീയ ആക്ഷേപഹാസ്യമായി എത്തിയ ചിത്രം വലിയ ശ്രദ്ധനേടി. 2016ല്‍ റിലീസ് ചെയ്ത വീര ധീര ശൂരന്‍ ആയിരുന്നു രണ്ടാമത്തെ ചിത്രം. വിഷ്ണു വിശാലും കാതറിന് ട്രീസയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ശങ്കര്‍ കുഴന്തൈകള്‍ മുന്നേട്ര കഴകത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു. സെന്തിലും യോഗി ബാബുവും പ്രധാന വേഷത്തിലെത്തിയത്. സ്കൂള്‍ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് പറയുന്ന രാഷ്ട്രീയ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. ലിസ്സി ആന്റണി, ശരവണന്, സുബ്ബു പഞ്ചു തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. തമിഴ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുന്നതിനിടെയാണ് സംവിധായകന്റെ അപ്രതീക്ഷിത വിയോഗം.
-
പാലക്കാട്: പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 200-ൽ പരം സിനിമകളിലും, 25-ൽ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം, എന്നീ സിനിമകളിലെ വേഷങ്ങൾ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി. കഴിഞ്ഞ അഞ്ചുദിവസമായി ചികിത്സയിലായിരുന്നു.തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന നടൻ കെ പി കേശവന്റെ മകളാണ്. സ്കൂൾ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. തുടർന്ന് നാടകത്തിൽ സജീവമാവുകയും കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തു. 1971-ൽ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എൻ ഗണേഷിനെ വിവാഹം ചെയ്യുകയും വിവാഹശേഷം മീനയും ഗണേഷും ചേർന്ന് പൗർണ്ണമി കലാമന്ദിർ എന്ന പേരിൽ ഷൊർണ്ണൂരിൽ ഒരു നാടക സമിതി തുടങ്ങുകയും ചെയ്തു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മൂന്നുവർഷത്തിനുള്ളിൽ ഈ ട്രൂപ്പ് പരിച്ചുവിടേണ്ടി വന്നു.കെപിഎസി, എസ്എൽപുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണൽ തീയേറ്റേഴ്സ്, അങ്കമാലി പൗർണമി, തൃശൂർ ഹിറ്റ്സ് ഇന്റർനാഷണൽ, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂർ യമുന, അങ്കമാലി പൂജ എന്നിങ്ങനെ നിരവധി സമിതികളുടെ നാടകങ്ങളിൽ മീന അഭിനയിച്ചിട്ടുണ്ട്. പാഞ്ചജന്യം, ഫസഹ്, മയൂഖം, സിംഹാസനം, സ്വർണമയൂരം, ആയിരം നാവുള്ള മൗനം, രാഗം, കാലം, ഉമ്മിണിതങ്ക, പുന്നപ്ര വയലാർ, ഇന്ധനം, ഉഷപൂജ, ഒഥല്ലോ, സ്നേഹപൂർവം അമ്മ, നിശാഗന്ധി, പ്രളയം, കാറ്റ് മാറി വീശി, സർച്ച് ലൈറ്റ്, പാലം അപകടത്തിൽ, ഭരതക്ഷേത്രം, രാജസൂയം, നോക്കുകുത്തികൾ തുടങ്ങിയവയാണ് പ്രസിദ്ധമായ നാടകങ്ങൾ. ചാലക്കുടി സാരഥി തീയറ്റേഴ്സിനു വേണ്ടി നടൻ തിലകൻ സംവിധാനം ചെയ്ത ഫസഹ് എന്ന നാടകത്തിൽ മീന ഗണേഷ് ചെയ്ത 'കുൽസുമ്പി' എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിയിരുന്നു. എറണാകുളം ദൃശ്യകലാഞ്ജലിക്കായി എ എൻ ഗണേഷ് എഴുതി സംവിധാനം ചെയ്ത 'പാഞ്ചജന്യം' എന്ന നാടകം തുടർച്ചയായി മൂന്നു വർഷം അവതരിപ്പിച്ചു.ഇതടക്കം അദ്ദേഹം എഴുതിയ 20 ലേറെ നാടകങ്ങളിൽ മീനയും ഗണേഷും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. 1976 ൽ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് സിനിമയിലെത്തി. എന്നാൽ 1991ലെ മുഖചിത്രം എന്ന ചിത്രത്തിൽ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമയിൽ സജീവമായത്. നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇവർ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാൽക്കണ്ണാടി, നന്ദനം, മീശമാധവൻ, പുനരധിവാസം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സീരിയൽ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ.