• കൊച്ചി: മുതിർന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു. 77 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി കോർപ്പറേഷൻ മുൻ പ്രതിപക്ഷ നേതാവായിരുന്നു.





  • ത‍ൃശൂര്‍: സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു. 68 വയസായിരിന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. മൃതദേഹം ഇന്ന് പകൽ 11.30 ന് കേരള സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിനായി എത്തിക്കും. നാളെ രാവിലെ 10 ന് തൃപ്രയാറിലെ വീട്ടുവളപ്പിലാണ് സംസ്കാരം. ഭാര്യ: സതി. മകൻ: കൃഷ്ണചന്ദ്രൻ(ഗൾഫ്),

    കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രഭാഷകൻ, രാഷ്ട്രീയ- സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ട വടക്കേടത്ത് നിരവധി നിരൂപണഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 

    കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുമ്പോൾ വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ചുയർന്ന വിവാദങ്ങളെത്തുടർന്ന് 2012 ഡിസംബറിൽ അക്കാഡമി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് വടക്കേടത്തിനെ നീക്കിയത് വിവാദമായിരുന്നു.

    അക്കാഡമി മുറ്റത്ത് ഒറ്റക്കിരുന്ന് പ്രതിഷേധിച്ചതും വാർത്തയായിരുന്നു. ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. 1955 ൽ തൃശൂർ നാട്ടികയിൽ എഴുത്തുകാരനായ രാമചന്ദ്രൻ വടക്കേടത്തിന്റേയും സരസ്വതിയുടേയും മകനായി ജനനം. നാട്ടിക ഫിഷറീസ് ഹൈസ്‌കൂൾ, നാട്ടിക എസ്. എൻ. കോളേജ്, തൃശൂർ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 



  • തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. 96 വയസ്സായിരുന്നു. അസുഖബാധിതയായി ചികിത്സയിലിരിക്കെ പാറശ്ശാല സരസ്വതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പ്രേംനസീറിൻ്റെ ആദ്യ നായികയായിരുന്നു നെയ്യാറ്റിൻകര കോമളം.

    കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്. കല്ല്യാണിയമ്മ എന്ന വേഷത്തിലെത്തിയ 1955ല്‍ പുറത്ത് വന്ന ന്യൂസ്പേപ്പര്‍ ബോയ് ആണ് കോമളത്തിന്റെ ശ്രദ്ധേയ ചിത്രം. പ്രേം നസീറിന്റെ ആദ്യ സിനിമയും കോമളത്തിൻറെ മുന്നാമത്തെ ചിത്രമായിരുന്ന മരുമകളിൽ അഭിനയിച്ചതോടെ അവർ കൂടതൽ ശ്രദ്ധനേടി.


  • മുംബൈ: നടന്‍ അതുല്‍ പര്‍ചുരെ അന്തരിച്ചു. 57 വയസ്സായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ തിങ്കളാഴ്ചയാണ് അന്ത്യം. മറാത്തി, ബോളിവുഡ് സിനിമകളില്‍ സാന്നിധ്യമായ താരമാണ് അതുല്‍ പര്‍ചുരെ. വര്‍ഷങ്ങളായി ക്യാന്‍സറുമായുള്ള പോരാട്ടത്തിലായിരുന്നു താരം.

    കപില്‍ ശര്‍മ്മയുടെ കോമഡി ഷോയിലെ അവിസ്മരണീയമായ പ്രകടനം ഉള്‍പ്പെടെ നിരവധി ഹിന്ദി ടെലിവിഷന്‍ ഷോകളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ട അദ്ദേഹം അറിയപ്പെടുന്ന മറാത്തി നടനാണ്. ഹാസ്യ വേഷങ്ങളിലൂടെയാണ് അതുല്‍ പര്‍ചുരെ ശ്രദ്ധേയനായത്.

    നവര മഴ നവ്‌സാച്ച, സലാം-ഇ-ഇഷ്‌ക്, പാര്‍ട്ണര്‍, ഓള്‍ ദി ബെസ്റ്റ്: ഫണ്‍ ബിഗിന്‍സ്, ഖട്ടാ മീത്ത, ബുദ്ദാ… ഹോഗാ ടെറാ ബാപ്, ബ്രേവ് ഹാര്‍ട്ട് തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് സോഷ്യല്‍ മീഡിയ വഴി ഏറെ വൈറല്‍ വീഡിയോകള്‍ അതുല്‍ പര്‍ചുരെ സൃഷ്ടിച്ചിരുന്നു.



  • മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിററ്റസുമായ രത്തന്‍ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 11.30 യോടെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

    കഴിഞ്ഞ ദിവസം ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴി‍ഞ്ഞ മൂന്നു ദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു രത്തന്‍ ടാറ്റ കഴിഞ്ഞിരുന്നത്.

    ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി.

    1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു. അവിവാഹിതനായിരുന്നു ടാറ്റ. മികച്ച പൈലറ്റും. വിദേശസർക്കാരുകളുടേതുൾപ്പെടെ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.


  • പത്തനാപുരം: മലയാള സിനിമാതാരം ടി.പി. മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറിയിരുന്നു. വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.അമ്മ'യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന്‍ അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 



  • തിരുവനന്തപുരം : ആകാശവാണിയിലെ പ്രമുഖ വാർത്താ അവതാരകനായിരുന്ന എം രാമചന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. റേഡിയോ വാർത്ത അവതരണത്തിൽ പുത്തൻ മാതൃക സൃഷ്ടിച്ച വാർത്താ അവതാരകനായിരുന്നു രാമചന്ദ്രൻ. ''വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ'' എന്ന ശബ്ദത്തിലൂടെയാണ് വർഷങ്ങളോളം മലയാളികൾ വാർത്തകളറിഞ്ഞത്. കെഎസ്ഇബിയിലെ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രൻ ആകാശവാണിയിലെത്തിയത്. വാർത്തകൾ വായിക്കുന്നതിന് ഒപ്പം കൗതുക വാർത്തകൾ അവതരിപ്പിച്ചും ശ്രദ്ധേയനായി. 1984 ഒക്ടോബർ 31ന് ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ച വാർത്ത വായിച്ചതും രാമചന്ദ്രനായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. 



  • തിരുവനന്തപുരം: നടന്‍ മോഹന്‍ രാജ് അന്തരിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത കീരിടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍രാജ്. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സിയിലായിരുന്നു. തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. കെ മധു സംവിധാനം ചെയ്ത 'മൂന്നാം മുറ' എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം.

    സിനിമാ-സീരിയൽ താരവും നിർമാതാവുമായ ദിനേശ് പണിക്കാരനാണ് നടന്റെ മരണവാർത്ത സോഷ്യൽമീഡിയ പോസ്റ്റിലൂടെ പുറത്ത് വിട്ടത്. കിരീടം സിനിമയിലെ അതികായകനായ വില്ലൻ... കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച മോഹൻരാജ് ഓർമ്മയായി. കിരീടം സിനിമയ്ക്ക് ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പ് കിലുക്കണ ചങ്ങാതി, രജപുത്രൻ, സ്റ്റാലിൻ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹൻരാജ് അഭിനയിച്ച് സഹകരിക്കുകയുണ്ടായി. ഇന്ന് മൂന്ന് മണിയോടെ കഠിനം കുളത്തുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത് എന്നറിയുന്നു. നാളെയാണ് സംസ്കാരം എന്നാണ് മോഹൻരാജിന്റെ വേർപാട് അറിയിച്ച് ദിനേശ് പണിക്കർ കുറിച്ചത്.




  • തിരുവനന്തപുരം : റഷ്യൻ, ഇം​ഗ്ലീഷ് ഭാഷാ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. സുധ വാരിയർ അന്തരിച്ചു. 85 വയസായിരുന്നു. താരതമ്യ ചലച്ചിത്ര പഠനത്തിന് റഷ്യൻ ഭാഷയിൽ കേരള സർവകലാശാലയിലെ ആദ്യ പിഎച്ച്ഡി ബിരുദധാരിയാണ്.

    സ്വന്തം ​ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കി രചിച്ച അനുകൽപ്പനത്തിന്റെ ആട്ടപ്രകാരം എന്ന കൃതിക്ക് 2001ൽ ചലച്ചിത്ര സംബന്ധിയായുള്ള ഏറ്റവും മികച്ച കൃതിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. നോവലും ചെറുകഥകളും വിവർത്തനങ്ങളുമുൾപ്പെടെ പതിനഞ്ചിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.

    ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ ഇം​ഗ്ലീഷിലുള്ള ആത്മകഥ ഷാറൂഖ് ഖാൻ ബോളിവുഡിലെ രാജാവ് എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. റഷ്യൻ പുസ്തകങ്ങൾ മലയാളത്തിലേക്കും, മലയാള പുസ്തകങ്ങൾ റഷ്യനിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.

    പരേതനായ ഡോ. ജി കെ വാരിയർ ആണ് ഭർത്താവ്. ഡോ. കെ പരമേശ്വരൻ (ആകാശവാണി തിരുച്ചിറപ്പള്ളി പ്രാദേശിക വാർത്താ വിഭാഗം മുൻ മേധാവി), സുലോചന രാംമോഹൻ (ചലച്ചിത്ര നിരൂപക) എന്നിവരാണ് മക്കൾ. സി വി രതി (റിട്ട. ബിഎസ്എൻഎൽ), എസ് രാംമോഹൻ ( ചാർട്ടേഡ് അക്കൗണ്ടന്റ്) എന്നിവർ മരുമക്കളുമാണ്.



  • കോഴിക്കോട്: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

    ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മാസം കോഴിക്കോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് വിലയിരുത്തിരുന്നു.

    1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. ഇതോടെ ശരീരം തളര്‍ന്ന് പുഷ്പന്‍ കിടപ്പിലായി. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവന് നേരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിലേക്ക് പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഈ വെടിവെയ്പില്‍ കൊല്ലപ്പെട്ടിരുന്നു.

    ഡിവൈഎഫ്ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു പുഷ്പന്റെ താമസം. പുഷ്പനെ കാണാന്‍ ചെഗുവേരയുടെ മകള്‍ അലിഡ ഗുവേര ഉള്‍പ്പെടെ അനേകായിരങ്ങള്‍ ഇതിനകം മേനപ്രത്തെ വീട്ടിലെത്തിയിരുന്നു. നാട്ടിലെ സിപിഐ എം- ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കുടുംബവുമാണ് സാന്ത്വന തണലായി ഒപ്പമുണ്ടായത്. കര്‍ഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ് പുഷ്പന്‍. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത (പുല്ലൂക്കര), ജാനു, പ്രകാശന്‍ (താലൂക്ക് ഓഫീസ് തലശേരി).




  • ലണ്ടൻ: രണ്ടുതവണ ഓസ്‍കർ പുരസ്കാരംനേടിയ നടി മാഗി സ്‍മിത്ത് അന്തരിച്ചു. 89 വയസായിരുന്നു. ഹാരിപോട്ടർ (പ്രൊഫസർ മിനർവ മഗൊനഗോൾസ), ഡൗൺ ടൗൺ അബേ എന്നീ സിനിമകളിലൂടെ 21 -ാം നൂറ്റാണ്ടിലും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച അഭിനേത്രിയാണ് മാഗി സ്‍മിത്ത്.  താരം നാടകങ്ങളിലൂടെയാണ് സിനിമയിലേക്കെത്തിയത്.

    വനേസ റെഡ്ഗ്രേവ്, ജുഡി ഡെഞ്ച് തുടങ്ങിയവർക്കൊപ്പം ഒരുകാലത്തെ ഏറ്റവും മികച്ച ബ്രിട്ടീഷ് നടിയായാണ് സ്‍മിത്തിനെ അറിയപ്പെട്ടിരുന്നത്. 'ദി പ്രൈം ഓഫ് മിസ് ജീൻ ബ്രോഡി' (1969) എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കും 'കാലിഫോർണിയ സ്യൂട്ടിലെ' (1978) പ്രകടനത്തിന് മികച്ച സഹനടിക്കുമുള്ള ഓസ്‍കർ പുരസ്കാരത്തിന് അർഹയായിരുന്നു. 

    ഒഥെല്ലോ, ട്രാവൽസ് വിത്ത് മൈ ആന്റ്, റൂം വിത്ത് എ വ്യൂ, ഗോഫോർഡ് പാർക്ക് എന്നീ സിനിമകളിലെ അഭിനയത്തിന് ഓസ്‍കർ നാമനിർദേശത്തിലും താരം ഇടംപിടിച്ചിട്ടുണ്ട്. 1967 ൽ നടൻ റോബട്ട് സ്റ്റീഫൻസിനെ വിവാഹം കഴിക്കുകയും 1975 ൽ വിവാഹ മോചിതയാകുകയും ചെയ്തു.  ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്.



  • കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു.  75 വയസ്സായിരുന്നു. ഉദുമ മുന്‍ എംഎല്‍എയാണ്. വാഹനാപകടത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ദേശീയപാതയില്‍ നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്ബിന് സമീപമുണ്ടായ അപകടത്തില്‍ കുഞ്ഞിക്കണ്ണന് പരുക്കേറ്റിരുന്നു. കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ എതിർവശത്ത് നിന്നെത്തിയ ലോറിയില്‍ ഇടിക്കുന്നത് ഒഴിവാക്കുന്നതിനായി ഇടതുവശത്തേക്ക് വെട്ടിച്ചപ്പോള്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ ഒരു ഭാഗം തകർന്നു. അപകടത്തില്‍ വാരിയെല്ലിന് പരുക്കേറ്റ കുഞ്ഞിക്കണ്ണൻ കാഞ്ഞങ്ങാട് ഐഷാല്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളയാതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി വെൻ്റിലേറ്ററിലായിരുന്നു.




  • ന്യൂയോര്‍ക്ക്: അമേരിക്കന്‍ സാഹിത്യവിമര്‍ശകനും മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസണ്‍ (90) അന്തരിച്ചു. ഉത്തരാധുനികത, മുതലാളിത്തം എന്നിവയെക്കുറിച്ചും സമകാലിക സാംസ്‌കാരിക പ്രവണതകളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ പ്രശസ്തമാണ്.

    ഒഹായോവിലെ ക്ലീവ്ലന്‍ഡില്‍ 1934-ലാണ് ഫ്രെഡറിക് ജെയിംസണിന്റെ ജനനം. 1959-ല്‍ യേല്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി. കമ്പാരെറ്റിവ് ലിറ്ററേച്ചര്‍, റോമന്‍ സ്റ്റഡീസ്, എന്നിവയില്‍ ഡൂക്ക്, യേല്‍, ഹാര്‍വാഡ്, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ തുടങ്ങിയ സര്‍വകലാശാലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തിന് നിരവധി സംഭവനകള്‍ ചെയ്ത ഫ്രെഡറിക് ജെയിംസണ്‍ കൊഗ്നിറ്റിവ് മാപ്പിങ്, ദ പൊളിറ്റിക്കല്‍ അണ്‍കോണ്‍ഷ്യസ് തുടങ്ങിയ പ്രശസ്തമായ ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

    'ദ പൊളിറ്റിക്കല്‍ അണ്‍കോണ്‍ഷ്യസ്' എന്ന പുസ്തകത്തിലൂടെ മാര്‍ക്സിസ്റ്റ് രീതിശാസ്ത്രത്തെ ആഴത്തില്‍ സ്ഥാപിച്ചെടുത്തു. മുതലാളിത്തവും രാഷ്ട്രീയവും സമകാലിക സാഹിത്യ സാംസ്‌കാരിക പ്രവണതകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഫ്രെഡറിക് ജെയിംസണ്‍ നിരവധി ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്.


  • പത്തനംതിട്ട: പത്തു വര്‍ഷമായി ശബരിമലയിലെ വാവരുസ്വാമിയുടെ പ്രതിനിധിയായ വായ്പൂര് വെട്ടിപ്ലാക്കല്‍ അബ്ദുല്‍ റഷീദ് മുസല്യാര്‍ (79) അന്തരിച്ചു. കാഞ്ഞിരപ്പള്ളി കുന്നേല്‍ ഗവ: ആശുപത്രിയില്‍ ഇന്നലെ രാത്രി 7.30നായിരുന്നു മരണം. കബറടക്കം ഇന്ന് 11ന് വായ്പൂര് പഴയപള്ളി കബര്‍സ്ഥാനില്‍.

    30 വര്‍ഷത്തിലേറെയായി ശബരിമല വാവരുനടയിലെ കര്‍മങ്ങള്‍ ചെയ്യുന്ന അബ്ദുല്‍ റഷീദ് മുസല്യാര്‍ ആറുമാസം മുന്‍പാണ് അവസാനമായി മലകയറിയത്. 16 വര്‍ഷം മുന്‍പ് സിദ്ദിഖ് മുസല്യാരുടെ മരണത്തെ തുടര്‍ന്നാണ് വെട്ടിപ്ലാക്കല്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗം എന്ന നിലയില്‍ അബ്ദുല്‍ റഷീദ് മുസല്യാര്‍ വാവരുനടയിലെ മുഖ്യകര്‍മിയുടെ സ്ഥാനം ഏറ്റെടുത്തത്. ഫയിസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് രക്ഷാധികാരിയായിരുന്നു



  • കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസ്സായിരുന്നു.അന്ത്യം കൊച്ചി ലിസി ആശുപത്രിയിൽ. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആറര പതിറ്റാണ്ടോളം നീണ്ട സിനിമ ജീവിതത്തിനാണ് തിരശീല വീണത്. 700 ഓളം സിനിമകളിൽ അഭിനയിച്ചു.

    1945 സെപ്റ്റമ്പർ 10 ന് പത്തനംതിട്ടയിൽ ജനനം. 14 വയസ്സുമുതൽ കലാരംഗത്ത് സജീവമായി. നാടകാഭിനയത്തിലൂടെയാണ് കവിയൂർ പൊന്നമ്മ സിനിമയിലേക്ക് എത്തിയത്. മികച്ച സഹനടിക്കുള്ള പുരസ്‌കാരം 4 തവണ ലഭിച്ചു.

    സിനിമയ്‌ക്കൊപ്പം ടെലിവിഷൻ സീരിയലുകളിലും നടി സജീവമായിരുന്നു. മാത്രമല്ല, സിനിമാ-നാടക പിന്നണി ഗാനരംഗത്തും പൊന്നമ്മ കഴിവ് തെളിയിച്ചിട്ടുണ്ട്. നിർമാതാവായ മണിസ്വാമിയെയായിരുന്നു കവിയൂർ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ൽ മണിസ്വാമി അന്തരിച്ചു. മകൾ ബിന്ദു അമേരിക്കയിലാണ് താമസിക്കുന്നത്.



  • തൃശൂർ: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി എന്ന റെക്കോർഡിന് ഉടമയായിരുന്ന പാവറട്ടി സ്വദേശി പണിക്കവീട്ടിൽ കമറുദീൻ (61) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്നു. ഏഴടി 2 ഇഞ്ച് ആയിരുന്നു ഉയരം. കബറടക്കം നടത്തി. ടോൾമെൻ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായി കമറുദീനെ തിരഞ്ഞെടുത്തത്. വിവിധ ഭാഷകളിലായി ഇരുപത്തഞ്ചിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഭാര്യ: ലൈല. മക്കൾ: റയ്ഹാനത്ത്, റജീന.





  • തിരുവനന്തപുരം: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പിഎസ്‌ രശ്മി (33) അന്തരിച്ചു. ഈരാറ്റുപേട്ടയിൽ വീട്ടിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. സംസ്ക്കാരം നാളെ വൈകിട്ട് മൂന്നിന് നടക്കും. രശ്മിയുടെ ഭൗതിക ദേഹം ഈരാറ്റുപേട്ട ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. അതിന് ശേഷം പാലാ ജനറൽ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിക്കും. നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് വൈകിട്ട് മൂന്നിനായിരിക്കും സംസ്കാരം നടക്കുക. ഭർത്താവ് ദീപപ്രസാദ് ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോഗ്രാഫർ ആണ്.



  • ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ് പത്തൊന്‍പതിനാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


    വൈദേഹി ബ്രാഹ്മണരായ സര്‍വേശ്വര സോമയാജലു യെച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് ജനിച്ചത്. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യെച്ചൂരിയായത്, സുന്ദര രാമ റെഡ്ഡിയില്‍നിന്നു പി സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയെ മാതൃകയാക്കിയാണ്. അച്ഛന്‍ ആന്ധ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ എന്‍ജിനീയറായിരുന്നു. ഇടയ്്ക്കിടെയുള്ള സ്ഥലം മാറ്റത്തിനൊപ്പം യെച്ചൂരിയുടെ സ്‌കൂളുകളും മാറി. പഠനത്തില്‍ മിടുക്കനായിരുന്ന യെച്ചൂരി, പതിനൊന്നാം ക്ലാസിലെ ബോര്‍ഡ് പരീക്ഷയില്‍ രാജ്യത്ത് ഒന്നാമനായി.


    1974ല്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്നത്. 1978ല്‍ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതെ വര്‍ഷം തന്നെ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. ജെഎന്‍യുവിലെ പഠനത്തിനിടെ അടിയന്തരാവസ്ഥക്കെതിരെ പ്രധിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായി. മൂന്നു തവണ യച്ചൂരിയെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. 1985-ല്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. 2015ല്‍ വിശാഖപട്ടണത്ത് നടന്ന 21ാം പാര്‍ട്ടികോണ്‍ഗ്രസില്‍ ദേശീയ സെക്രട്ടറിയായി. ഒന്നാം യുപിഎ സര്‍ക്കാരും ഇടതുപക്ഷവുമായുള്ള ബന്ധത്തിലെ പ്രധാന കണ്ണിയായി വര്‍ത്തിച്ചത് യെച്ചൂരിയായിരുന്നു. നാളിതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലെങ്കിലും ദേശീയതലത്തില്‍ സിപിഎമ്മിന്റെ വക്താവും മുഖവുമായിരുന്നു യെച്ചൂരി. കോണ്‍ഗ്രസുകാരുമായി ഏറ്റവും അടുപ്പമുള്ള നേതാവും യെച്ചൂരിയായിരുന്നു.




  • കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെ പി ധനപാലന്റെ മകന്‍ കെ ഡി ബ്രിജിത് അന്തരിച്ചു. 44 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് രാത്രിയോടെ പറവൂരിലെ വസതിയിലേക്ക് കൊണ്ടുവരും. സംസ്‌കാരം പിന്നീട് നടക്കും.





  • ന്യൂഡല്‍ഹി: ചലച്ചിത്ര നിരൂപകയും ക്യൂറേറ്ററും എഴുത്തുകാരിയുമായ അരുണ വാസുദേവ് (88) അന്തരിച്ചു. ഏഷ്യൻ സിനിമയുടെ അമ്മ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ നടന്നു.

    നിരവധി ഹ്രസ്വ ഡോക്യുമെന്ററികൾ നിർമ്മിച്ചിട്ടുണ്ട്. സ്വതന്ത്ര ഡോക്യുമെന്ററികളെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി രൂപവത്കരിച്ച പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റിൽ ട്രസ്റ്റിയായി പ്രവർത്തിച്ചിരുന്നു. ഫിപ്രസി ഇന്ത്യ ഏർപ്പെടുത്തിയ ആദ്യത്തെ സത്യജിത് റായ്‌ പുരസ്കാരം നേടിയിട്ടുണ്ട്.

    ചലച്ചിത്ര, സാംസ്കാരിക രംഗങ്ങളിലെ ഇവരുടെ സംഭാവനകൾ മാനിച്ച് ഫ്രാൻസിലെ പരമോന്നത സാംസ്കാരിക ബഹുമതിയായ ഓഫീസർ ദെ ആർട്സ് എ ദെ ലെറ്റേഴ്സ് ബഹുമതി നൽകി ആദരിച്ചിരുന്നു. 1988-ൽ ഏഷ്യൻ സിനിമാ സംബന്ധിയായ 'സിനിമായ' എന്ന ത്രൈമാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. ലതിക പട്ഗാവോങ്കർ, രശ്മി ദൊരൈസ്വാമി എന്നിവരുമായി ചേർന്ന് അരുണാ വാസുദേവ് 'ബിയിങ് ആൻഡ് ബികമിങ്, ദി സിനിമാസ് ഓഫ് ഏഷ്യ' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

    അന്തരിച്ച മുൻ നയതന്ത്രജ്ഞൻ സുനിൽ റോയ് ചൗധരിയാണ് ഭർത്താവ്. ഗ്രാഫിക് ഡിസൈനർ യാമിനി റോയ് ചൗധരി മകളാണ്. ബിജെപി മുൻ എംപി വരുൺഗാന്ധിയാണ് മരുമകൻ. ഡൽഹി സ്വദേശിയാണ്.


  • കരുനാഗപ്പള്ളി: ജില്ലാ പഞ്ചായത്ത് മുന്‍ അംഗവും കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ മുനമ്പത്ത് വഹാബ് (68) അന്തരിച്ചു. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം 11 മണിക്ക് കോഴിക്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

    ബോട്ട് ക്ലബ് പ്രസിഡന്റ്, കോഴിക്കോട് (കരുനാഗപ്പള്ളി) മില്‍മ കോപ്പറേറ്റീവ് സംഘം സ്ഥാപക പ്രസിഡന്റ്, കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം, കോഴിക്കോട് കയര്‍ സഹകരണം സംഘം പ്രസിഡന്റ്, കോഴിക്കോട് ജമാ അത്ത് കമ്മിറ്റി പരിപാലന സമിതി അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

    കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഒഐസി ഭാരവാഹികളായ ഷാനവാസ് മുനമ്പത്ത്, റഹ്‌മാന്‍ മുനമ്പത്ത് എന്നിവരുടെ ജേഷ്ഠസഹോദരന്‍ ആണ്. വഹാബ് മുനമ്പത്ത്. ഭാര്യ: അസുമാബീവി, മക്കള്‍: അബ്ദുള്‍ വാഹിദ്, വാഹിദ, മരുമക്കള്‍ ഷംനാദ്, റജീന.


  • തിരുവനന്തപുരം: സീരിയൽ, സിനിമാ നടനും ഡബ്ബിങ് ആർടിസ്റ്റുമായ വി പി രാമചന്ദ്രൻ (81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്ന ഇദ്ദേഹം പയ്യന്നൂർ സ്വദേശിയാണ്. പ്രശസ്ത നർത്തകൻ പത്മഭൂഷൻ വി പി ധനഞ്ജയന്റെ സഹോദരനാണ്. സംസ്കാരം നാളെ(5) രാവിലെ 9 മണിക്ക്. 1987 മുതൽ 2016 വരെ സിനിമയിൽ സജീവമായിരുന്നു. 19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ ശബ്ദം നൽകിയിട്ടുണ്ട്. അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും സജീവമായിരുന്നു. കിളിപ്പാട്ട്, അപ്പു, അയ്യർ ദ് ഗ്രേറ്റ്, പൊലീസ് ഓഫസർ, കഥാനായിക, ഷെവിലിയർ, സദയം, യുവതുർക്കി, ദി റിപ്പോർട്ടർ, കണ്ടെത്തൽ, അതിജീവനം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.



  • കൽപറ്റ: എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ കെ ജെ ബേബി (കനവ് ബേബി) അന്തരിച്ചു. 70 വയസ്സായിരുന്നു. വയനാട് ചീങ്ങോട്ടെ നടവയല്‍ വീടിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നേടിയിട്ടുണ്ട്. വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

    കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ് കെ ജെ ബേബി. പിന്നാക്കവിഭാ​ഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാടു​ഗദ്ദിക എന്ന അദ്ദേഹത്തിന്റെ നാടകം പ്രശസ്തമാണ്. വയനാട് സാംസ്കാരികവേദി എന്ന സംഘടനയാണ് 18 കലാകാരന്മാരെ അണിനിരത്തി ഇത് കേരളത്തിലുടനീളം അവതരിപ്പിച്ചത്.

    നടവയലിൽ ചിങ്ങോട് ആദിവാസി കുട്ടികൾക്കായി, 1994 ൽ കനവ് എന്ന ബദൽ വിദ്യാകേന്ദ്രം ആരംഭിച്ചു. വയനാട്ടിലെ ആദിവാസി കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും, സ്വയം പര്യാപ്തമാകുന്നതിനും വേണ്ടിയായിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്.

    കണ്ണൂരിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973-ൽ കുടുംബം വയനാട്ടിൽ കുടിയേറി. 1994 ലാണ് കനവ് എന്ന ബദൽ സ്കൂൾ തുടങ്ങിയത്. മാവേലി മൻറം എന്ന നോവലിന് ആണ് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.


  • മുംബൈ: പ്രശസ്ത ഇന്ത്യൻ പണ്ഡിതനും കോളമിസ്റ്റും അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ എ ജി നൂറാനി എന്നറിയപ്പെടുന്ന അബ്ദുൾ ഗഫൂർ മജീദ് നൂറാനി അന്തരിച്ചു. 93 വയസായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. സുപ്രീം കോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. ഇന്ത്യൻ നിയമ-രാഷ്ട്രീയ വൃത്തങ്ങളിലെ പ്രമുഖനായ നൂറാനിക്ക് വിവിധ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമായിരുന്നു.

    1930 സെപ്റ്റംബർ 16-ന് മുംബൈയിയിലായിരുന്നു ​ജനനം. മുംബൈയിലെ സെന്റ് മേരീസ് സ്‌കൂളിലും ഗവൺമെന്റ് ലോ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ഹിന്ദുസ്ഥാൻ ടൈംസ്, ദ ഹിന്ദു, ഡോൺ, ദ സ്‌റ്റേറ്റ്‌സ്മാൻ, ഫ്രണ്ട്‌ലൈൻ, എകണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി, ദൈനിക് ഭാസ്‌കർ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ നൂറാനി കോളങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

    'ദ കശ്മീർ ക്വസ്റ്റിയൻ', 'മിനിസ്‌റ്റേഴ്‌സ് മിസ്‌കോൺഡക്ട്', 'ബ്രഷ്‌നേവ്‌സ് പ്ലാൻ ഫോർ ഏഷ്യൻ സെക്യൂരിറ്റി', 'ദ പ്രസിഡൻഷ്യൽ സിസ്റ്റം', 'ദി ട്രയൽ ഓഫ് ഭഗത് സിങ്', 'കോൺസ്റ്റിറ്റിയൂഷനൽ ക്വസ്റ്റിയൻസ് ഇൻ ഇന്ത്യ', 'ദ ആർഎസ്എസ് ആൻഡ് ദ ബിജെപി: എ ഡിവിഷൻ ഓഫ് ലേബർ', 'ദ ആർഎസ്എസ്: എ മെനസ് ടു ഇന്ത്യ' തുടങ്ങിയ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ബദ്‌റുദ്ദീൻ തിയാബ്ജി, മുൻ പ്രസിഡന്റ് സാകിർ ഹുസൈൻ എന്നിവരുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്.



  • പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ആന പാപ്പാൻ ബിനോയി എം.എസ് (36) എന്ന തെക്കൻ ബിനോയ് അന്തരിച്ചു . അസുഖബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയായിരുന്നു അന്ത്യം. പത്തനംതിട്ട ആറന്മുള സ്വദേശിയാണ്. നിലവിൽ ഓമല്ലൂർ മണികണ്ഠൻ എന്ന ആനയുടെ രണ്ടാം പാപ്പാനാണ്.




  • ചെന്നൈ: നടൻ ബിജിലി രമേശ് അന്തരിച്ചു, അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ബിജിലി രമേശിന് 46 വയസ്സായിരുന്നു. സംസ്‍കാരം വൈകിട്ട് ചെന്നൈയില്‍ നടക്കും. ബിജിലി രമേശ് നിരവധി തമിഴ് സിനിമയില്‍ ഹാസ്യ നടനായി തിളങ്ങിയാണ് ശ്രദ്ധയാകര്‍ഷിച്ചത്. എല്‍കെജി, നട്‍പേ തുണൈ, തുടങ്ങിയ സിനിമകള്‍ക്ക് പുറമേ ശിവപ്പു മഞ്ഞള്‍ പച്ചൈ, ആടി, എ1,  കോമോളി, സോമ്പി, പൊൻമകള്‍ വന്താല്‍, എംജിആര്‍ മകൻ എന്നിവയിലും വേഷമിട്ടിട്ടുണ്ട്. നിരവധി സഹപ്രവര്‍ത്തകരാണ് ബിജിലി രമേശിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കുറിപ്പുമായി എത്തിയിരിക്കുന്നത്. ചെന്നൈയിലായിരുന്നു നടൻ ബിജിലി രമേശിന്റെ മരണം സംഭവിച്ചത്. നടൻ ബിജിലി രമേശിന്റെ കോമഡി രംഗങ്ങള്‍ പ്രേക്ഷകര്‍ എന്നും കാണാൻ ഇഷ്‍ടപ്പെടുന്നവയുമാണ്.







  • തൃശൂര്‍: നാടക നടനും നാടകകൃത്തും സംവിധായകനുമായ ജോസ് പായമ്മല്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് 1.30യോടെയായിരുന്നു അന്ത്യം. 200 ലധികം നാടകങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്. ഭാര്യ നാടക-സിനിമ അഭിനേത്രിയും നൃത്താധ്യാപകയുമായ കലാലയം രാധ. മകന്‍: ലോന ബ്രിന്നര്‍. മരുമകള്‍: സുനിത ബ്രിന്നര്‍.



  • കാസർകോട്: ശബരിമല മുൻ മേൽശാന്തി കുമ്പള ഷേഡിക്കാവില്‍ രാധാകൃഷ്ണ എമ്പ്രാൻ (കടമണ്ണായ-85) അന്തരിച്ചു. 1992 കാലത്താണ് ശബരിമല മേൽശാന്തി ആയിരുന്നത്. ആലപ്പുഴ തുറവൂർ നരസിംഹ സ്വാമി ക്ഷേത്രത്തിലും മേൽശാന്തി സ്ഥാനം വഹിച്ചു. കുമ്പള മേഖലയിൽ വിവിധ ക്ഷേത്രങ്ങളുടെയും ദേവസ്ഥാനങ്ങളുടെയും തന്ത്രി ആയിരുന്നു. പരേതരായ സുബ്രായ കടമണ്ണായ യുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. അവിവാഹിതൻ. സഹോദരങ്ങൾ: ശ്രീരാമ കടമണ്ണായ (ഫാർമസിസ്റ്റ്), ജഗദീഷ് കടമണ്ണായ (മുൻ ഉദ്യോഗസ്ഥൻ, ടാറ്റ കൂർഗ് കോഫി ലിമിറ്റഡ്), ലളിത ശ്രീപതി റാവു, പ്രേമ മഞ്ജുനാഥ അഗ്ഗിത്തായ, വസന്തി പുരന്ദര ശാസ്ത്രി, ഉഷ ഹരിദാസ് ഹെജ്മാടി, സുനന്ദ. സഞ്ചയനം ബുധനാഴ്ച.




  • മലപ്പുറം: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. മുൻ തദ്ദേശഭരണ മന്ത്രിയാണ്.  തിരൂരങ്ങാടി, താനൂർ എംഎൽഎ ആയിരുന്നു. 1953ൽ മലപ്പുറത്താണ് കുട്ടി അഹമ്മദ് കുട്ടിയുടെ ജനനം. ബിരുദ പഠനത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. താനൂരിലെ മണ്ഡലം പ്രസിഡന്റായാണ് നേതൃ തലത്തിലേക്ക് ഉയർന്നത്. മുസ്ലിം ലീ​ഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ നേതൃത്വത്തിലാണ് കൂടുതലായും ഉണ്ടായിരുന്നത്. മലപ്പുറം ജില്ലാ പ്രസിഡന്റായും മലപ്പുറം ജില്ലാ പഞ്ചായത്തിൽ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. 

    നേരത്തെ, വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റതോടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുകയായിരുന്നു. എങ്കിലും പ്രാദേശിക തലത്തിൽ ഇടപെടലുകൾ നടത്തിയിരുന്നു. പ്രാദേശികമായി ഉയർന്നുവന്ന നേതാവായിരുന്നു കുട്ടി അഹമ്മദ് കുട്ടി. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളേയും തൊഴിലാളികളേയും ചേർത്തുനിർത്തുന്ന നിലപാടായിരുന്നു എന്നും കൈക്കൊണ്ടത്. ഭാര്യയും രണ്ട് ആൺമക്കളും ഉണ്ട്. 



  • കൊച്ചി: ചലച്ചിത്ര നടന്‍ കൊച്ചിന്‍ ഹനീഫയുടെ സഹോദരന്‍ അന്തരിച്ചു. എറണാകുളം പുല്ലേപ്പടി ആലിങ്ക പറമ്പില്‍ പരേതനായ എ ബി മുഹമ്മദിന്റെ മകന്‍ മസൂദ് (72) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം സെന്‍ട്രല്‍ മുസ്‌ലിം ജമാഅത്തിലാണ് ഖബറടക്കം.




  • ആലപ്പുഴ: കവിയും ഗ്രന്ഥകാരനും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനുമായ കൈനകരി സുരേന്ദ്രൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചലച്ചിത്ര പിന്നണി ഗായകൻ സുദീപ്കുമാർ മകനാണ്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഒരു മണിവരെ പറവൂരിലെ പുന്നപ്ര നോർത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

    ആലപ്പുഴയുടെ രാഷ്ട്രീയ - സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കൈനകരി സുരേന്ദ്രൻ. ദേശാഭിമാനി സ്റ്റഡി സർക്കിൾ ജില്ലാ ഭാരവാഹിയായി സാംസ്കാരിക പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി - സംസ്ഥാന സമിതി അംഗം, കുഞ്ചൻ സ്മാരക ട്രസ്റ്റ് മെമ്പർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കെഎസ്ഇബിയിൽ നിന്നും സൂപ്രണ്ടായാണ് കൈനകരി സുരേന്ദ്രൻ വിരമിച്ചത്.

    ആലപ്പുഴയുടെ രാഷ്ട്രീയ - സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കൈനകരി സുരേന്ദ്രൻ. ദേശാഭിമാനി സ്റ്റഡി സർക്കിൾ ജില്ലാ ഭാരവാഹിയായി സാംസ്കാരിക പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി - സംസ്ഥാന സമിതി അംഗം, കുഞ്ചൻ സ്മാരക ട്രസ്റ്റ് മെമ്പർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കെഎസ്ഇബിയിൽ നിന്നും സൂപ്രണ്ടായാണ് കൈനകരി സുരേന്ദ്രൻ വിരമിച്ചത്.



  • തിരുവല്ല: നിരണം പഞ്ചായത്ത് 7-ാം വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡൻ്റും സിപിഐ എം നേതാവുമായ നിരണം കൂത്തുനടയിൽ ദേവീപ്രസാദം വീട്ടിൽ ലതാ പ്രസാദ് (56) അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതയായി ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ടരയോടെ പരുമല സെൻ്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ. സിപിഐ എം നിരണം ലോക്കൽ കമ്മറ്റി അംഗമായ ലതാ പ്രസാദ്.  29 വർഷമായി 7-ാം വാർഡിലെ ജനപ്രതിനിധിയാണ്. മഹിളാ അസോസിയേഷൻ തിരുവല്ല ഏരിയാ കമ്മറ്റി അംഗമാണ്. ഒരു തവണ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും രണ്ടു തവണ പ്രസിഡൻ്റായും പ്രവർത്തിച്ചിരുന്നു.


  • തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു. 1977 ല്‍ റിലീസ് ചെയ്ത, മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യ നിര്‍മ്മാണ സംരംഭം. അദ്ദേഹം നിര്‍മ്മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.



  • ഹൈദരാബാദ്: കന്നട ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ അന്തരിച്ചു. ആന്ധ്രപ്രദേശിലെ മെഹബൂബ നഗറിലുണ്ടായ കാറപകടത്തിലാണ് മരണം. ഗുരുതരമായി പരുക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പവിത്ര സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ട‌പ്പെട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ ഹൈദരാബാദിൽനിന്നും വനപർതിയിലേക്കു പോവുകയായിരുന്ന ബസ് വലതു വശത്ത് വന്നിടിക്കുകയും ചെയ്തു



  • ഏറ്റുമാനൂര്‍: ശക്തിനഗര്‍ ആര്യഭവനില്‍ ഡോ.എ.പി.സരസമ്മ (85) അന്തരിച്ചു. തിരുവനന്തപുരം ആയുര്‍വേദകോളേജിലെ ആദ്യകാല ബാച്ചിലുള്ള ഡോക്ടറാണ്. ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ സ്ഥാപക ഭാരവാഹിയായിരുന്നു. ഭര്‍ത്താവ്: പരേതനായ ദേവസ്വം റിട്ട ഡപ്യൂട്ടി കമ്മീഷണര്‍ കെ.ആര്‍.സുകുമാരന്‍. മക്കള്‍: ശിവപ്രസാദ്, ഹരിപ്രസാദ് (മുന്‍ ഫിനാന്‍സ് ഓഫീസര്‍, പാരിസ് ഗാലറി, ദുബായ്), അഞ്ജന ജയകുമാര്‍, മരുമക്കള്‍: ചൈത്ര (കൃഷ്ണശ്രീ, കായംകുളം), ജയകുമാര്‍, റിട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ (നാലുകണ്ടത്തില്‍, കരിപ്പാടം, തലയോലപ്പറമ്പ്). സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പില്‍.



  • കാസർകോട്:  പ്രമുഖ സാഹിത്യകാരനും , പ്രഭാഷകനുമായ വാസു ചോറോട് അന്തരിച്ചു. ,കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ്, ഹൊസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, കേരള സംഗീത നാടക അക്കാദമി മെമ്പർ എന്നീ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ച വാസു ചോറോട് വടകര ചോറോട് സ്വദേശിയാണ്. 

    പടന്ന എം.ആർ.വി.സ്ക്കൂൾ അധ്യാപകനായതോടെ കാസർകോട് ജില്ലയിൽ സ്ഥിര താമസക്കാരനായി. അധ്യാപികയായ ചന്ദ്രമതിയാണ് ഭാര്യ. മക്കൾ: സുരഭി ചന്ദന , സുർജിത്ത്. മരുമക്കൾ: രതീഷ് കുഞ്ഞിമംഗലം, അശ്വതി.

    ഭൗതികശരീരം പയ്യന്നൂർ സഹകരണ ആശുപത്രിയിലാണ്. രാവിലെ 11 മണിക്ക് പോളിടെക്നിക്കിന് സമീപത്തെ പോട്ടച്ചാൽ ഇ എം എസ് വായനശാലയിൽ പൊതുദർശനത്തിന് വെക്കും.സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് ഉദിനൂർ വാതകശ്മശാനത്തിൽ.


  • നീലൂർ : വറവുങ്കൽ ജോസഫ് വി എം (കുഞ്ഞേപ്പ് - 72) അന്തരിച്ചു. ഭാര്യ അന്നക്കുട്ടി നീലൂർ പാലിയേകുന്നേൽ കുടുംബാംഗം. മക്കൾ : അൽഫോൻസാ, ഷാന്റി, ആന്റോ, മരുമക്കൾ : ബിജു വട്ടവേലിൽ (എരുമേലി), സാബു മുളന്താനത്ത് (വേദഗിരി), സുനി  കൂന്താർമണിയേൽ (പട്ടിത്താനം). സംസ്കാരം  ബുധനാഴ്ച രാവിലെ 9ന് നീലൂർ സെന്റ് സേവിയേഴ്സ് പള്ളിയിൽ.



  • അതിരമ്പുഴ: പാറോലിക്കൽ നിരപ്പേൽ വീട്ടിൽ മോഹനന്‍റെ ഭാര്യ രാജമ്മ(65) അന്തരിച്ചു. സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അനൂപ്, അജിത്ത്. മരുമകൾ: ഗായത്രി.